പോസ്റ്റുകള്‍

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, December 13, 2015







മുപ്പത്തിരണ്ടു വര്‍ഷം
മുപ്പതു പേര്‍ക്കെങ്കിലും
ദിവസേന വടിവൊത്ത്
കോപ്പിയിലെ ആദ്യ വരി
എഴുതിക്കൊടുത്തിട്ടും
സൌദാമിനി ടീച്ചറുടെ കയ്യക്ഷരം
ഇതുവരെ നന്നായില്ല.
ക്ലാസിലിരുന്ന് ഉറങ്ങിപ്പോയ
കുട്ടിയെ വെളിയില്‍
വെയിലത്തു നിര്‍ത്തി
പഠിപ്പിച്ച ജോണിക്കുട്ടി മാസ്റ്റര്‍
രാത്രി കള്ളു‍ാപ്പിന്റെ മുമ്പിലെ മണ്ണില്‍
മഞ്ഞില്‍ കിടന്നുറങ്ങി.

നാളിതു വരെ സയന്‍സ് ക്ലാസില്‍
ഒരു കുഞ്ഞു പരീക്ഷണം പോലും
കാണിച്ചിട്ടില്ലാത്ത ശശി മാഷ്
അലമാരയില്‍ നിന്നും പരീക്ഷണ
സാമഗ്രികള്‍ എടുക്കാന്‍
ശാലിനി ടീച്ചറെ എപ്പോഴും
സഹായിക്കാറുണ്ടായിരുന്നു.

ആരോഗ്യ സംരക്ഷണത്തില്‍
നട്ത്തത്തിനുള്ള പ്രാധാന്യം
ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കാറുള്ള
താടിക്കാരന്‍ സഹദേവന്‍
ബൈക്ക് ചീത്തയായ ദിവസം
സ്ക്കൂളിലേ വന്നില്ല

നോട്ടു ബുക്കില്‍ പ്രേമലേഖനം
സൂക്ഷിച്ച പെണ്‍കുട്ടിയെ
അസംബ്ലിയില്‍ നിര്‍ത്തിപ്പൊരിച്ച
കമലാക്ഷി ടീച്ചര്‍
രണ്ടു കെട്ടിയവന്റെ കൂടെ
അന്നു രാത്രി
ഒളിച്ചോടിപ്പോയി

ഡ്രില്‍ മാഷ് ശ്രീശുവിന്
വെയിലത്തിറങ്ങിയാലും
സംഗീതം ടീച്ചര്‍ രേവമ്മയ്ക്ക്
പാട്ടു പാടിയാലും
മാറുന്നില്ലൊരിക്കലും
മാറാത്ത തൊണ്ടവേദന

ഗോവാലന്‍ മാസ്റ്ററുടെ
തോള്‍സഞ്ചിയില്‍
പാര്‍ട്ടി മിനിറ്റ്സിനോടൊപ്പം
കെട്ടിപ്പിടിച്ചുറങ്ങുന്ന
ടീച്ചിംഗ് മാന്വലിന്
തന്റെ കന്യകാത്വം
നഷ്ടപ്പെടാത്തതിന്റെ
പരിഭവം മാത്രം!

പിന്നൊരാളുണ്ടായിരുന്നു
സദാ സമയവും
പഠിപ്പിച്ചു കൊണ്ടിരുന്ന
പഠിപ്പിസ്റ്റ് വാസു
അയാളെ കുട്ടികള്‍ക്കു
കണ്ടുകൂടായിരുന്നു
ഞങ്ങള്‍ക്കും
കണ്ടുകൂടായിരുന്നു!!

Friday, September 9, 2011

Light Music



                       ഇതൊരു പുതിയ അനുഭവം തന്നെ! ഞാന്‍ കുറച്ചു വരികള്‍ എഴുതി ലളിതഗാനം എന്നും പറഞ്ഞ് എന്റെ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തുന്നു. സാധാരണ പോലെ രണ്ടുമൂന്നു പേര്‍ കമന്റുകളെഴുതുന്നു. പിന്നീട് അതു മറക്കുന്നു. 
             എന്നാല്‍ തിരുവോണ നാളില്‍ സദ്യയുണ്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്ക് ഉത്തരഭാരതത്തില്‍ നിന്ന് ഒരു കോള്‍ വരുന്നു. ഹേ മാസ്റ്റര്‍, നിങ്ങളുടെ വരികള്‍ക്ക് ഞാന്‍ ഈണവും സംഗീതവും പകര്‍ന്നിരിക്കുന്ന. കേട്ടാലും. എനിക്കു വളരെയേറെ സന്തോഷം തോന്നുന്നു. ഇതാണ് സൈബര്‍ ലോകത്തെ കൂട്ടായ്മ.          
        കൂടുതല്‍  വിശദീകരിക്കുന്നില്ല. കേട്ടാലും. ഇത് ഇങ്ങനെയാക്കിത്തന്ന ഡോ.എന്‍.എസ്.പണിക്കരെ നന്ദിയോടെ സ്മരിക്കുന്നു.

Sunday, July 24, 2011

ലളിതഗാനം



                                 വ്രീളാവിവശയായരികിലണഞ്ഞൊരു
                                 മലയാളകവിതേ നിന്‍ കാതില്‍
                                 അകതാരില്‍ വിരിയുന്നോരനുരാഗ രാഗത്തിന്‍
                                 അതിലോലഭാവമൂറും വരികള്‍ മൂളാം.

                                 സാഗരനീലിമയേന്തും മിഴികളില്‍
                                 സന്ധ്യാംബരം തോല്ക്കും കവിളിണയില്‍
                                 മധുരമനോഹര ശീലുകളെഴുതാനെന്‍
                                 അധരപുടങ്ങള്‍ കൊതിച്ചീടുന്നു.
                                                            (വ്രീളാവിവശയായ്...)

                                 കുനുകൂന്തലളകങ്ങളലതല്ലും നെറ്റിയില്‍
                                 സീമന്തസിന്ദൂരമായ് അരികിലെത്താം
                                 പ്രണയമരന്ദമുറങ്ങുന്ന മൊട്ടുകള്‍
                                 ചുംബിച്ചുണര്‍ത്തുന്ന ഭ്രമരമാകാം
                                                            (വ്രീളാവിവശയായ്......)






Monday, February 21, 2011

തലയിണ മന്ത്രം!


പാതിയും വെന്തീടാത്തോരുണക്കക്കപ്പ തിന്നു
പ്രീതനായ് കുചേലനന്നുറങ്ങാന്‍ കിടക്കവേ
തെല്ലുനേരത്തേ മൌനം മുറിച്ചു, കോപിച്ചുകൊ-
ണ്ടല്ലലിന്‍ കണക്കുമായെത്തിയ പത്നീമുഖം
കണ്ടമാത്രയില്‍ത്തന്റെ ദുര്‍വ്വിധിയോര്‍ത്തുകൊണ്ടു
കുമ്പിട്ടു കിടന്നിനാനേറെ വൈരാഗ്യത്തോടെ
ചൂടിനാരുകള്‍പൊട്ടിയാടിക്കൊണ്ടിരിക്കുന്ന
കട്ടിലും കുചേലന്റെ കൂട്ടത്തില്‍ ഞരങ്ങിയോ?

"കാന്തന്റെ ഭാവമാറ്റം ദര്‍ശിച്ചൊരാ ജായയും
ശാന്തത വരുത്തുവാനിങ്ങനെ പറഞ്ഞുപോല്‍
കാന്താ ഞാന്‍ ചൊല്ലുന്നതു മനസ്സിന്‍ വ്യഥമൂലം
താങ്കളിങ്ങനെ ദേഷ്യം പിടിച്ചാലൊത്തീടുമോ?
ആണ്‍തുണയായിട്ടുള്ളതങ്ങുന്നു മാത്രമല്ലോ
മാണ്‍പെഴും മക്കള്‍ക്കുള്ളോരച്ഛനല്ലയോ ഭവാന്‍
പോകണം നാളെത്തന്നെയമ്പാടി തന്നില്‍ക്കാലേ-
യേകണം നിവേദനം, പറയൂ പോകില്ലയോ?
അവിലങ്ങല്‍പ്പം കട്ടുവെന്നതു ശരിയാകാ-
മതിലെന്തിരിക്കുന്നൂ കൌമാരപ്രായത്തിങ്കല്‍
ജനിച്ചുവീണകാലം മുതലേ കട്ടു കട്ടു
മുടിച്ച കാട്ടുകള്ളരവരെന്നറിക നീ
പാര്‍ലറിന്‍കോണില്‍ക്കാണും നാരിമാരെയൊക്കെയും
ഭാര്യമാരാക്കി ബ്രഹ്മചാരിയായിരിക്കുന്നു
രണ്ടു ജി സ്പെക്ട്രം പോരാ ലാവലിന്‍,സിമിന്റിലും
കുണ്ടിലും കുഴിയിലും രണ്ടു കാശുണ്ടേല്‍ വാരും!
കള്ളവും മഹാപാപച്ചതിയും മറയ്ക്കുവാന്‍
ഉള്ളതുമില്ലാത്തതും 'ഗീത'യായ് പ്രസ്സില്‍ ചൊല്ലും
എതിര്‍ത്തു വരുന്നോരെ 'ചക്ര'ത്തിന്നിരയാക്കും
അതൃപ്തി തോന്നുന്നോരെച്ചതിച്ചു താഴ്ത്തിക്കെട്ടും"

"കണ്‍മണീ ചൊല്ലിത്തന്ന കാര്യങ്ങള്‍ ശരിതന്നെ
കണ്ണനെക്കാണാന്‍ വെറുംകയ്യാലെങ്ങനെ പോകും?"

"ഭൂലോകം നിരങ്ങിഞാനിരന്നുവാങ്ങും തുട്ടിന്‍
ശേഖരം 'മഹാത്മാവിന്‍ ചിത്ര'മായ് മാറ്റീട്ടുണ്ടേ
താങ്കളേറ്റെപ്പോള്‍ വരുംകുളിച്ചൂജപിച്ചുഞാ-
നായതുപഴംതുണിക്കവറില്‍ തന്നീടാമേ
താങ്ങുവാനാകുന്നില്ലീ ദാരിദ്ര്യം, യഥാകാലം
വാങ്ങുവാനറിയേണം അവകാശങ്ങളെല്ലാം!!"

Friday, December 3, 2010

ഘടോല്‍ക്കചന്‍






ഘടോല്‍ക്കചന്‍
************
ആരു ഞാന്‍? ഇക്കുരുക്ഷേത്രഭൂമിയില്‍
ആദിത്യ പുത്രന്റെയമ്പേറ്റു മാറിടം കീറി- 
യൊഴുകിപ്പരക്കും നിണം തന്നിലേകനായ്‌
ആലംബഹീനനായ്‌ കേഴുന്നു
ആരു ഞാന്‍ മദോന്മത്ത ചിന്തകള്‍ പൂട്ടിയ
തേരു തെളിച്ചലറിക്കുതിച്ചവന്‍
ആരു ഞാന്‍ എന്നെത്തന്നെ തിരിയാതുഴലുന്ന
പീഢിതന്‍ , എല്ലാമോര്‍മ്മയില്‍ വരുന്നിപ്പോള്‍!
അധികാരക്കൊതി മൂത്ത കുരുടന്റെ കണ്ണിലെ
കരടായി കനലായുയര്‍ന്നു നില്‍ക്കേ
അപരാധമേലാത്ത പെണ്ണിനെ കളിയിലെ- 
യവസാന കരുവായൊരുക്കി നിര്‍ത്തേ
സത്യവും നീതിയും കരിന്തുണിക്കീറിനാ- 
ലാന്ധ്യം സ്വയം വരിച്ചന്നു നില്‍ക്കേ
ധര്‍മ്മപുത്രന്മാരധര്‍മ്മികള്‍ തന്മുമ്പില്‍
കര്‍മ്മവിമുഖരായ്‌ തരിച്ചിരിക്കേ
കുറുമുന്നണി തീര്‍ത്ത ശകുനിമാരധികാര- 
ക്കറുവില്‍പ്പുറത്താക്കി കാടു വാണോ- 
രതിശക്തവിപ്ലവക്കാറ്റിന്‍ മകനുടെ
അവിഹിത വേഴ്ചതന്‍ ബാക്കിയായി
പ്രതികാര രാഷ്ട്രീയ രാക്ഷസിപ്പെണ്ണിന്റെ
അരുമസന്താനമായ്‌ ഞാന്‍ പിറന്നു. 
സമരാങ്കണങ്ങളിലിടിമുഴക്കം തീര്‍ക്കും
പ്രതികാരജ്വാലയായ്‌ ഞാന്‍ വളര്‍ന്നു

വനമര്‍മ്മരങ്ങളെ പാദപതനങ്ങളാല്‍
വിറതീര്‍ത്തരക്ഷിത മൗനങ്ങളാക്കിയും
വിടപാഗ്ര ശിഖരനീഢങ്ങളില്‍ കിളിമുട്ട
ചെറുകല്ലുതെറ്റിയെറിഞ്ഞുടച്ചൂം
ഭയചകിതരായ് പായുമേണങ്ങളേ-
ദ്ദയാരഹിതമായോടിപ്പിടിച്ചരിഞ്ഞും
ഗിരിഗഹ്വരങ്ങളില്‍ തപമെഴും ശാന്തിയെ
അരണിപ്പൊരിയാലെരിച്ചൊഴിച്ചും
അതിരൗദ്ര ഭൗമചലനങ്ങളുറകൂടി- 
യെന്‍ കരളിലും യൌവനം കത്തിനില്‍ക്കേ
അവിഹിത ബന്ധിതനെങ്കിലും മല്‍താത- 
നഹിതമായരവാക്കുമോതിയില്ല
അടവിക്കു വെളിയിലായപരര്‍ക്കു തോന്നിയ
സുകൃതങ്ങളമ്മയറിഞ്ഞതില്ല

കാനനം തന്നില്‍ വെളിച്ചമെവിടേ
അന്ധകാരത്തിലറിവിന്നു സ്ഥാനമെവിടേ
അറിയേണ്ടതറിയാതെയറിയാത്തതറിയാതെ- 
യറിവുള്ള മൂഢനായ് കാടുനീളെ പുത്ത- 
നറിവും പകര്‍ന്നു ഞാന്‍ കാടു വാണു
അജ്ഞാതവാസം കഴിഞ്ഞു വന്നോര്‍ തന്‍
പ്രജ്ഞയില്‍ പോരിന്റെ നാമ്പു പൊടിച്ചതും
അച്ഛന്റെയിച്ഛയറിഞ്ഞ ഞാനെന്റെപേര്‍
ചൊല്ലിവിളിക്കാതെയോടിയണഞ്ഞതും
യുദ്ധക്കളത്തില്‍ മദിച്ചു നടന്നെങ്ങു- 
മക്ഷരാര്‍ത്ഥത്തില്‍ ഭീതി വിതച്ചതും
പാര്‍ത്ഥന്റെയന്ത്യ വിധിക്കായ് കരുതിയ
തീര്‍ത്ഥജലം വാങ്ങി മോന്തിക്കുടിച്ചതും
ആര്‍ത്തനാദത്തോടെ വീണുപിടഞ്ഞതും
സ്മാര്‍ത്തവിധിക്കാരുറക്കെച്ചിരിച്ചതും
ഓര്‍ക്കുന്നു ഞനെല്ലാമോര്‍ക്കുന്നു നിങ്ങളും
ഓര്‍ക്കുമോയെന്നെ ഘടോല്‍ക്കചനെ


Wednesday, October 21, 2009

ലളിത ഗാനം

ചെങ്കതിരുകള്‍ പൊഴിയും സായാഹ്ന വേളയില്‍ 
സാഗര വീഥിയില്‍ നീ വന്നു 
പൊന്നിളം തെന്നല്‍ നിര്‍വൃതി നല്‍കും
സ്വപ്ന ലോകത്തില്‍ നീ വന്നു 
തന്വംഗി യാളെ നിന്‍ കണ്ണിണ യില്‍
എന്‍ പ്രതി ബിംബം ഞാന്‍ കണ്ടു 
എന്‍ മന തംബുരു തന്ത്രി യിലുണരു൦
സുന്ദര രാഗം ഞാന്‍ കേട്ടു 
(ചെങ്കതിരുകള്‍ ) 
കലമാന്‍ മിഴി മണി നിന്‍ കവിളിണയില്‍
സന്ധ്യാ മേഘം ഞാന്‍ കണ്ടു 
രതി കുല ദേവ ധനുസ്സില്‍ നിന്നുണരും 
ഞാണൊളിയപ്പോള്‍ ഞാന്‍ കേട്ടു
(ചെങ്കതിരുകള്‍)

Friday, October 9, 2009

പൂച്ചയും മൂരാച്ചിയും


ഉച്ചവെയിലത്തുച്ചഭഷിണി തന്നി-
ലുച്ചത്തിൽ കൊച്ചന്മാർ വിളിച്ചു കൂവി
അച്ചന്മാരച്ചികൾ നോക്കിച്ചിരിക്കവേ
പൂച്ചയെ മൂരാച്ചി തച്ചു കൊന്നു
കുന്തിച്ചിരിക്കണോ ചിന്തിച്ചു നോക്കുവിൻ
മൂരാച്ചിമാരിനി കൊഞ്ചിക്കൂടാ
നേർച്ചയ്ക്കു കാച്ചിയിറക്കിയ പാലതിൽ
ഈച്ചകൾ വീണതു പൂച്ച കണ്ടു
പാർച്ചയ്ക്കു പറ്റാത്ത പാലിന്റെയർച്ചന
പൂച്ചയോ ചർച്ചയ്ക്കു വെച്ചതില്ല
നേർച്ചയ്ക്കു കാച്ചിയ പാലായാലുമതു
പൂച്ചയ്ക്കുയർച്ചയ്ക്കു ചേർച്ചയല്ലേ
തച്ചു കൊല്ലാനിഛ പതിച്ച മനസ്സതിൽ
പൂച്ചയല്ലഛനല്ലച്ചാച്ചനാരു ?

Sunday, October 4, 2009

നര്‍മ്മം

ഞാനും വരട്ടയോ നിന്റെ കൂടെ

വിണ്ണിലലസനായ്‌ നോക്കി നോക്കി
തിണ്ണയിലേകനായ്‌ ഞാനിരിക്കേ
നിർവ്വൃതി നൽകുമാ ഭൂതരംഗം
എൻ മനതാരിലരിച്ചു വന്നു
ആയിരം കാതങ്ങൾക്കപ്പുറമാ-
യേകയായ്‌ കേഴുമെൻ പ്രാണസഖി
നിന്മനതാരിലുമീത്തരംഗം
നിന്നു വിലസുന്നുണ്ടായിരിക്കും
പെട്ടെന്നു നാളെപ്പരീക്ഷയോർത്തു
തട്ടിക്കുടഞ്ഞിതെൻ ബുക്കെടുത്തു
ശ്രേണിയും ലേഖയും നോക്കിടുമ്പോൾ
കാണുന്നു നിൻ വേണിയൊന്നു മാത്രം
അക്കങ്ങളവ്യക്തരൂപമായി
പൊക്കത്തിലെങ്ങോ പറന്നു പോയി
*****************************************
മാർക്കിട്ട പേപ്പറിൻ ഭംഗി കണ്ടു
കാർക്കിച്ചു തുപ്പിക്കൊണ്ടച്ഛനോതി  
നാളെ നീ കോളേജിൽ പോകുന്നേരം
ഞാനും വരട്ടയോ നിന്റെ കൂടെ

Saturday, October 3, 2009

പുതുമൊഴികൾ

നായുടെ വാലെത്ര നാളു കിടന്നാലു-
മോടക്കുഴലു വളയാറില്ല

കാഞ്ഞിരക്കായൊത്തു വാണാൽ പാലേ
നീയും കയ്പുള്ളതാകും

ചെറുപ്പകാലങ്ങളിലുള്ള ശീലം
ഓർമ്മിക്കുവാനാർക്കുണ്ടിന്നു നേരം

മുല്ലപ്പൂവിൻ പൊടിയേറ്റുകിറ്റന്നാലും
കല്ലിൻ ഹൃദയം കരിങ്കല്ലാണേ