പോസ്റ്റുകള്‍

Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Wednesday, August 31, 2011

അലമേലുവിന് ആരാകണം?



           ബസ്സില്‍ ഭയങ്കര തിരക്ക്. ശ്വാസം വിടാന്‍ പോലും സ്ഥലമില്ല. അലമേലു കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് കവര്‍ കഴിയുന്നത്ര തന്നോടടുക്കിപ്പിടിച്ചു. സ്ക്കൂളില്‍ പത്തു വര്‍ഷം തപസ്സിരുന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റാണതിലുള്ളത്. ഡ്രൈവര്‍ ഓരോതവണ ബ്രേക്കിടുമ്പോഴും പുറകിലുള്ളവര്‍ അട്ടിയട്ടിയായി വീഴുമ്പോള്‍ തന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാമായുള്ള അത് കീറിപ്പോകുമോ എന്നായിരുന്നു അവളുടെ ഭയം. വളഞ്ഞുപുളഞ്ഞ റോഡിലൂടെ വെട്ടിത്തിരിഞ്ഞ് തപ്പിത്തടഞ്ഞ് ബസ്സ് ചങ്ങലംപരണ്ട ബസ് സ്റ്റാന്റിലെത്തി.

           തിരക്കല്പം കുറഞ്ഞ് ഇറങ്ങാമെന്ന് കരുതി അലമേലു ഒരു വശത്തേക്ക് മാറാനായി ഒരുങ്ങുകയായിരുന്നു. എന്നാല്‍ ദൈവനിയോഗം മറ്റൊന്നായിരുന്നു. ബസ്സിന്റെ പുറത്തേക്കാണവള്‍ ഒഴുകി വീണത്. പ്ലാസ്റ്റിക്ക് കൂടിന്റെ മുകളറ്റം മാത്രമാണ് അവളുടെ കയ്യില്‍ ശേഷിച്ചത്. നഗരത്തിലെ ഏതോ തുണിക്കടയുടെ പേരുള്ള ആ സഞ്ചിയുടെ പ്രസക്തഭാഗങ്ങള്‍ അടുത്ത തെറിക്കലിന് ബസ്സിനു പുറത്തേക്കു വന്നു. അലമേലു ഒറ്റച്ചാട്ടത്തിന് അതു കൈവശപ്പെടുത്തി. തുറന്നപ്പോള്‍ ആശ്വാസമായി. ചെളി പുരണ്ട ചെരിപ്പിനാല്‍ ഒരു പുതിയ സീല്‍ കൂടി. എന്നാലും കീറിപ്പോയില്ലല്ലോ. പ്ലസ് വണ്ണിനുള്ള  അപേക്ഷ കൊടുക്കേണ്ട അവസാന ദിവസമാണ്. ചങ്ങലംപരണ്ട ഗേള്‍സ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ ലക്ഷ്യമാക്കി അവള്‍ വേഗം നടന്നു. ഒന്നരക്കിലോമീറ്റര്‍ നടക്കണം. അപേക്ഷാഫോറവും സര്‍ട്ടിഫിക്കറ്റും കവറിനകത്തുണ്ടെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. ഭാവിജീവിതത്തെപ്പറ്റി പലതരം കിനാവുകള്‍ കണ്ടുകൊണ്ട് അവള്‍ സ്ക്കൂളില്‍ എത്തി. ഓഫീസ് മുറിയില്‍ അപേക്ഷ സ്വീകരിക്കുന്ന വേലായുധന്‍ മാഷ് കയ്യോടെ വാങ്ങി തിരിച്ചും മറിച്ചും നോക്കി.
"സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി വെച്ചിട്ടില്ല, അല്ലേ?" മാഷ് സൗമ്യമായി ചോദിച്ചു.
നിഷേധാര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി
"പെട്ടെന്ന് തന്നെ ടൗണില്‍ പോയി ഫോട്ടോസ്റ്റാറ്റ് എടുത്ത് വര്വാ. കൈമള്‍മാഷ് അറ്റസ്റ്റു ചെയ്തു തരും." മാഷ് വീണ്ടും ഉരിയാടി.
             അലമേലു തിരിച്ചു നടന്നു, ഇങ്ങോട്ട് വന്നതിന്റെ ഇരട്ടി വേഗത്തില്‍. ഫോട്ടോസ്റ്റാറ്റ് കടകളുടെ ബോര്‍ഡ് നോക്കി അവള്‍ നടന്നു. ഒടുവില്‍ ആവശ്യമായ കോപ്പികളെടുത്ത് മൂന്നിരട്ടി വേഗത്തില്‍ വീണ്ടും സ്കൂളിലേക്കു നടന്നു. വിയര്‍ത്തുകുളിച്ച് വസ്ത്രം നനഞ്ഞൊട്ടി വീണ്ടും വേലായുധന്‍ മാഷിന്റെ മുമ്പില്‍.
"അറ്റസ്റ്റ് ചെയ്തോ?" മാഷുടെ ചോദ്യം
"ഇല്ല "അവള്‍ മൊഴിഞ്ഞു. "ഏതാ കൈമള്‍ സാര്‍"
"അയ്യോ, സാറു ക്ലാസില്‍ പോയല്ലോ. ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞേ വരികയുള്ളൂ. ഇത്തിരിം കൂടി നേരത്തേ വരാമായിരുന്നില്ല? ങ്ഹാ.. സൗദാമിനി ടീച്ചര്‍ വരുന്നുണ്ട്..... ദേ ടീച്ചറേ, ഈ കുട്ടീടെ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ഒന്ന് അറ്റസ്റ്റ് ചെയ്ത് കൊടുക്കിന്‍." വേലായുധന്റെ നീണ്ട ഡയലോഗ്
"അയ്യോന്റെ മാഷേ, ഞാന്‍ സീല് എടുത്ത് രാവിലെ മേശപ്പുറത്ത് വെച്ചതാ. പോരാന്‍ നേരം അതെടുക്കാന്‍ മറന്നു. കൈമള് സാറ് ഇവിടില്ല്യേ." അതും പറഞ്ഞ് ടീച്ചര്‍ സ്റ്റാഫ്റൂമിലേക്ക് നടന്നു.
                അലമേലു വിഷണ്ണയായി നിന്നു. ദയനീയഭാവത്തില്‍ വേലായുധന്‍ മാഷെ നോക്കി. മാഷുടെ മനമലിഞ്ഞു.
"ദേ, അപ്പുറത്തെ കോമ്പൗണ്ടില്‍ ഏ.ഇ.ഓ. ഓഫി‌സാണ്. അവിടെ ചെന്നാല്‍ മതി. പെട്ടെന്ന് ശരിയാവും." സാറിന്റെ ഉപദേശം
മുകള്‍ഭാഗം മുറിഞ്ഞുപോയ സഞ്ചിയും മാറത്തടുക്കിപ്പിടിച്ച് അലമേലു ആപ്പീസിലേക്കു  നടന്നു. ആരായിരിക്കും ഏ.ഇ.ഓ. പണ്ട് പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ ഏതോ കാലന്‍ വരുന്നതിനെപ്പറ്റിയാണ് അധ്യാപകര്‍ പറഞ്ഞിരുന്നത്. എനിക്കു ഒരൊപ്പു തന്നു സഹായിക്കുമോ ആവോ? ഓഫീസിന്റെ വരാന്തയില്‍ കയറിയതും പ്യൂണ്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
"അറ്റസ്റ്റ് ചെയ്യാനാ ?"
"അതെ." ആശ്വാസത്തോടുകൂടി മറുമൊഴി. 

"ആപ്പീസര്‍ അകത്തുണ്ടോ?"
പ്യൂണ്‍ അതു കേട്ടതായി ഭാവിച്ചില്ല. പക്ഷെ തുടര്‍ന്നു
"അറ്റസ്റ്റ് ചെയ്യാന്‍ സുപ്രണ്ടും മതി. പക്ഷെ സൂപ്രണ്ട് ഇന്നു ലീവാ." ഒരു വളിച്ച ചിരിയോടെ ഗോവിന്ദന്‍
"അപ്പോ ഏ.ഇ.ഓ........."
പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ഗോവിന്ദന്റെ അടുത്ത കമന്റ്.
"ജൂണ്‍ മാസത്തില് സാറിന് തലയെണ്ണലാ യോഗം. ഇന്ന് ഏതു ഭാഗത്താ പോയേന്ന് സാറിനും ദൈവത്തിനും മാത്രമേ അറിയൂ."
               അലമേലു ഒന്നു കൂടി വിവശയായി. ഇനിയെന്ത് എന്ന മട്ടില്‍ ഗോവിന്ദനെ ഒന്നുകൂടി നോക്കി. പെട്ടെന്ന് ബോധോദയമുണ്ടായവനെപ്പോലെ അയാള്‍ തുടര്‍ന്നു
"ചങ്ങലം പരണ്ട ബോയ്സ് ഹൈസ്കൂളിലെ ഹെഡ്മാഷ് ഉണ്ടല്ലോ. മിടുക്കനാ. ഒപ്പിട്ടു തരും. ഒന്നു പോയി നോക്കൂ."
 ആപ്പീസിന്റെ പടികളിറങ്ങി ചളി നിറഞ്ഞ ഇടവഴികളും കടന്ന് റെയില്‍പാളം മുറിച്ചു കടന്ന് അലമേലു ബോയ്സ് ഹൈസ്ക്കൂള്‍ ലക്ഷ്യമാക്കി നടന്നു. സ്കൂള്‍ ഗേറ്റിലെത്തിയപ്പോഴെ ഒരു ചാഞ്ചല്യം അവളുടെ മനസ്സിനെ പിടികൂടി. എവിടെ നോക്കിയാലും ആണ്‍തരികള്‍ മാത്രം. മുമ്പില്‍ കണ്ട ഒരു കൊച്ചു പയ്യനോട് അവള്‍ ഓഫീസ് മുറി എവിടെയാണെന്നന്വേഷിച്ചു. അവന്‍ കൈമലര്‍ത്തിക്കാണിച്ചു. പിന്നെ എന്തോ പുനരാലോചിച്ച് ഇങ്ങനെ ചോദിച്ചു.
"എഷ്മാഷെ മുറ്യാ. അതാണെങ്കില്‍ ഇതാ അവിടെ"
                        അലമേലു ഒന്നേ നോക്കിയുള്ളൂ. വലിയൊരു ക്യൂ. എല്ലാം ആണ്‍കുട്ടികള്‍ , എല്ലാവരും സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുകയാണ്. ചിലരുടെ കയ്യില്‍. ചിലരുടെ പോക്കറ്റില്‍. ചിലരുടെ ബാക്ക് പോക്കറ്റില്‍!
അലമേലു തിരിച്ച് റോഡിലേക്കിറങ്ങി. കൈമള് സാറിനെത്തന്നെ കാണാം. ഇനി ഞാന്‍ തിരിച്ചു ചെല്ലുമ്പോഴേക്ക് അദ്ദേഹം വേറൊരു ക്ലാസില്‍ കയറുമോ ആവോ?
"അലമേലൂ..അലമേലൂ.. "
                  പരിചിതമായൊരു വിളി കേട്ട് അവള്‍ ചിന്തയില്‍ നിന്നുണര്‍ന്നു. തന്നെ മൂന്നാം ക്ലാസില്‍ പഠിപ്പിച്ച രേവതി ടീച്ചറാണ്. പരസ്പരം കുശലാന്വേഷണങ്ങള്‍. അവളുടെ വിഷമം മനസ്സിലാക്കിയ രേവതി ടീച്ചര്‍ പറഞ്ഞു
"മോളെ, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ മാഷമ്മാര് തന്നെ വേണംന്ന് ഒരു നിര്‍ബ്ബന്ധ്വോല്ല. ഞാനിപ്പം ട്രഷറീന്നാ വരുന്നത്. ദാ ആ കാണുന്ന മതിലില്ലേ. അതിനപ്പുറത്ത്. അവിടെ ചെന്നാല്‍ എസ്.ടി.ഓ ഒപ്പിട്ട് തരും."
അതും പറഞ്ഞ് ടീച്ചര്‍ ഒഴുക്കിലെ ഒരു തുള്ളിയായി മറഞ്ഞു. അലമേലു ടീച്ചര്‍ പറഞ്ഞപോലെ മതിലു ലക്ഷ്യമാക്കി നടത്തം തുടര്‍ന്നു. ഖജനാവ് കാര്യക്കാരന്റെ മുമ്പിലെത്തി. അടഞ്ഞ ഹാഫ്ഡോര്‍. മുട്ടണോ അതോ തുറക്കണോ? അവള്‍ ചിന്തിച്ചു. ഹാഫ്ഡോറിനു മുകളിലൂടെ നോക്കാന്‍ എത്തുന്നില്ല. ഒടുവില്‍ ധൈര്യം സംഭരിച്ച് കുനിഞ്ഞു നോക്കി. വലതു കയ്യില്‍ ഊരിപ്പിടിച്ച പേന. ഇടുകൈ നീട്ടി വളര്‍ത്തിയ നരച്ച താടിയിലൂടെ പരതി നടക്കുന്നു. അര്‍ധനിമീലിതങ്ങളായ നേത്രങ്ങള്‍. തന്റെ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയില്‍ ഒപ്പിടാന്‍ ജനിച്ചവന്‍ ഇയാള്‍ തന്നെ. അലമേലു വാതില്‍ പതുക്കെ തുറന്ന് അകത്തു കയറി. അര്‍ധനിമീലിത നേത്രങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും അടഞ്ഞിരിക്കുന്നു.
"അറ്റസ്റ്റ് ചെയ്യാനാണോ? "ഉത്തരം കിട്ടുന്നതിനുമുമ്പു തന്നെ കണ്ണുപോലും തുറക്കാതെ കാര്യക്കാര്‍ മൊഴിഞ്ഞു.
"ഇപ്പം നേരംല്ല്യ. ഇന്നു ബില്‍ ഡേറ്റാന്ന് അറീല്ല്യേ?"
അലമേലു ഒന്നും മിണ്ടാതെ അനങ്ങാതെ അലിവു പ്രതീക്ഷിച്ചു അവിടെത്തന്നെ നിന്നു.
"മലയാളം പറഞ്ഞാ മനസ്സിലാവുന്നില്ലാന്നുണ്ടോ? "
ഇപ്രാവശ്യം ശബ്ദം ഉയര്‍ത്തിയാണ് മൊഴി. അവള്‍ പതുക്കെ പിന്‍വാങ്ങി. സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി വെക്കുമ്പോള്‍ അത് സാക്ഷ്യപ്പെടുത്തണം എന്നു നിയമമുണ്ടാക്കിയവന്‍ നരകത്തില്‍ പോയി തുലയട്ടെ. അവള്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു. കൈമള്  സാറിനെത്തന്നെ കാണാം. അവള്‍ റോഡിലേക്കിറങ്ങി. എതിരെ തന്റെ സ്കൂളില്‍ പഠിച്ചിരുന്ന രമണി വരുന്നു. അവള്‍ അപേക്ഷ കൊടുത്തിട്ട് മൂന്ന് ദിവസമായത്രെ! മൃഗഡോക്ടറാണത്രേ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയത്.
"അവിടെ തിരക്കൊന്നുമില്ല. നീയും അവിടെ ചെല്ല്." രമണിയുടെ ഉപദേശം ഒരു കുളിര്‍തെന്നലായി അവളുടെ മനസ്സില്‍ പതിച്ചു.
നേരെ മൃഗാസ്പത്രിയിലേക്ക്. ആശുപത്രി വളപ്പില്‍ ആകെ മൂന്നുനാലു പേരേയുള്ളു. അലമേലു വരാന്തയിലേക്കു കയറിയതും ഡോക്ടര്‍ കൈകളില്‍ ഗ്ലൗസ് അണിഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി വരുന്നു. കൂടെ അറ്റന്ററും.
"അറ്റസ്റ്റ് ചെയ്യാനാണെങ്കില്‍ ഉച്ച കഴിഞ്ഞു വരൂ". അറ്റന്ററാണ് പറഞ്ഞത്. "പ്രസവക്കേസാ, ഉച്ചയാവുമ്പം തന്നെ നേരെയാവോന്ന് ആര്‍ക്കറിയാം"
                   അയാളുടെ ആത്മഗതവും കൂടി കേട്ടപ്പോള്‍ ഒരു പരീക്ഷണത്തിനു മുതിരാതെ അവള്‍ തിരിഞ്ഞു നടന്നു. ലക്ഷ്യബോധം നഷ്ടപ്പെട്ട് എങ്ങോട്ടെന്നില്ലാതെ യാന്ത്രികമായി അവള്‍ നടന്നു. കണ്ണ് ഇരുട്ടടയ്ക്കുന്നതു പോലെ അലമേലുവിന് തോന്നി. ഒരു പെട്ടിക്കടയില്‍ക്കയറി നാരങ്ങാവെള്ളം വാങ്ങിക്കുടിച്ചു. ടവ്വലെടുത്തു മുഖം തുടച്ചു. റോഡിന്റെ മറുവശത്തുള്ള ബോര്‍ഡ് അവളെ മാടി വിളിക്കുന്നു. ചങ്ങലംപരണ്ട ഇലക്ട്രിസിറ്റി ആപ്പീസ്. ഇവിടേയും ഒന്നു കയറി നോക്കിയാലോ? വേണ്ട, മനസ്സു മന്ത്രിച്ചു. മറ്റെവിടെക്കേറ്റിയാലും ഇലക്ട്രിസിറ്റി ആപ്പീസില്‍ എന്നെ കേറ്റിക്കല്ലേ എന്നു പുലമ്പിയിരുന്ന അങ്ങേതിലെ പാറുക്കുട്ടിയമ്മയെ അവള്‍ക്കോര്‍മ്മ വന്നു. എന്നിട്ടും ഒരു നിയോഗം പോലെ അവള്‍ നേരെ അവിടെ കയറിച്ചെന്നു.
'മതിധരന്‍ പിള്ള , അസിസ്റ്റന്റ് എന്‍ജിനീയര്‍' ബോര്‍ഡിലെ അക്ഷരങ്ങള്‍ അവള്‍ക്കു മുമ്പില്‍ തെളിഞ്ഞു. നീട്ടി വളര്‍ത്തിയ താടി . ഇടതു കയ്യില്‍ പുകയുന്ന സിഗരറ്റ്. രണ്ടുമൂന്ന് ദിവസമായി കുളിക്കാത്ത പ്രകൃതം. പൊടിയണിഞ്ഞ് പാറിക്കളിക്കുന്ന മുടി. അലമേലുവിന്റെ ശരീരത്തിലെ അവസാന വിയര്‍പ്പു തുള്ളിയും പുറത്തേക്കു വന്നു. ആപ്പീസിനകത്തു തിരക്കോട് തിരക്ക് തന്നെ. ഫയലുകളില്‍ നിന്ന് കണ്ണെടുത്ത് എന്‍ജിനീയര്‍ തല നിവര്‍ത്തി. അലമേലു സകല ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ചു അകത്തേക്കു നടന്നു.
"വരൂ ഇരിക്കൂ-" പരുപരുത്തതെങ്കിലും സ്നേഹമസൃണമായ ശബ്ദം. അലമേലു അവിടെത്തന്നെ നിന്നു. സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും അദ്ദേഹത്തിന്റെ മുമ്പില്‍ ഭവ്യതയോടെ വെച്ചു. സര്‍ട്ടിഫിക്കറ്റ് പരിശോധിക്കവേ അദ്ദേഹത്തിന്റെ കണ്ണുകള്‍ വിടര്‍ന്നു.
"578 മാര്‍ക്കുണ്ടല്ലേ, മിടുക്കി"
അഭിനന്ദനത്തിന്റെ സ്പര്‍ശമുള്ള പ്രതികരണമായിട്ടും അവള്‍ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ.
"എന്റെ മോള്‍ക്ക് 371 മാര്‍ക്കേയുള്ളു. എവിടേയും അഡ്മിഷന്‍ കിട്ടുന്ന ലക്ഷണമില്ല." അദ്ദേഹം തന്നോടായിത്തന്നെ പറഞ്ഞു. ഓരോ ഷീറ്റിലായി ഒപ്പിട്ടുകൊണ്ടിരിക്കേ അദ്ദേഹം ചോദിച്ചു
"അച്ഛനെന്താ ജോലി?"
"അച്ഛനില്ലാ സാര്‍"
"ഓ സോറി. അയാം റിയലി സോറി"
ഒപ്പിനടിയില്‍ സീല്‍ പതിപ്പിക്കുമ്പോള്‍ ഒടുവിലത്തെ ചോദ്യം.
"പഠിച്ചു മിടുക്കിയാവണം. ആരാവണം ന്നാ മോഹം?"
അതിനും അവള്‍ മറുപടിയൊന്നും പറഞ്ഞില്ല. വിഷാദമധുരമായ ഒരു പുഞ്ചിരി മാത്രം. എങ്കിലും അവള്‍ മനസ്സില്‍ ഉറക്കെപ്പറഞ്ഞു
'എനിക്ക് ഒരു ഓഫീസറാകണം - അറ്റസ്റ്റു ചെയ്യുന്ന ഒരാപ്പീസര്‍!'

Sunday, June 12, 2011

വാടകയ്ക്ക് ഒരു ഹൃദയം.

        സ്കെയില്‍ ഉപയോഗിച്ചു വരച്ചപോലെയുള്ള നേര്‍ റോഡിലൂടെ ബസ്സ് കുതിച്ചു പായുകയാണ്. ഇരുവശത്തും തരിശുനിലങ്ങളും ഒറ്റപ്പെട്ട കൃഷിയിടങ്ങളും. ടോള്‍ കൊടുക്കുമ്പോള്‍ മനസ്സില്‍ അധികൃതരെ പ്രാകി. എന്നാല്‍ ഈ റോഡിലൂടെയുള്ള സുഖസുന്ദരമായ യാത്ര ആസ്വദിച്ചപ്പോള്‍ എന്റെ മനം മാറി. ഭാര്യ എന്റെ തോളില്‍ തല ചായ്ച്ച് മയങ്ങുന്നു.
     അവളുടെ നിര്‍ബ്ബന്ധപ്രകാരമാണ് പഴനിയിലേക്കുള്ള ഈ യാത്രയെന്ന് ഞാനെന്റെ സുഹൃത്തുക്കളോടൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ മലകേറി ആണ്ടവനെ ദര്‍ശിക്കാനുള്ള ആഗ്രഹം എനിക്കായിരുന്നു കൂടുതല്‍.
    സന്ധ്യയോടടുപ്പിച്ച് ബസ്സിറങ്ങി. മാനത്ത് അവിടവിടെയായി മഴക്കാറുകള്‍ മലകേറിക്കൊണ്ടിരിക്കുന്നു. ഭാരമുള്ള സൂട്ട്കേസ് എന്റെ കയ്യില്‍. ബാഗ് അവളുടെ തോളില്‍. അല്‍പദൂരം മുന്നോട്ട് നടന്നു. ആദ്യം ഭക്ഷണം കഴിക്കണമോ, അതോ മുറിയെടുക്കണമോ? തിരക്കില്‍ നിന്ന് ഒഴിഞ്ഞ് ഒരു വശത്തേക്കു മാറി നിന്നു.
"റൂം വേണമാ സാര്‍?"
        നിര്‍ത്തിയിട്ട കുതിരവണ്ടികള്‍ക്കിടയിലൂടെ പെട്ടെന്ന് എവിടെനിന്നോ പൊട്ടിവീണപോലെയാണവന്‍ മുമ്പില്‍ വന്നു നിന്നത്. ഇറക്കം കുറഞ്ഞ ആടിക്കളിക്കുന്ന പാന്റ്. ക്ഷൌരം ചെയ്യാത്ത കുറ്റിരോമമുള്ള വട്ട മുഖം. ഒരു തോര്‍ത്ത്മുണ്ട് തലയില്‍ ചുറ്റിക്കെട്ടിയിട്ടുണ്ട്. വായിലൊരു മുറിബീഡിയും.
           അവന്‍ പറയുന്നത് ശ്രദ്ധിക്കാതെ ഞാന്‍ ഭാര്യയെ അരികിലേക്കു ചേര്‍ത്തു നിര്‍ത്തി. ആഭരണങ്ങള്‍ ശ്രദ്ധിക്കണമെന്നു ചെവിയില്‍ പറഞ്ഞു. അവള്‍ ഒന്നു ഞെട്ടി. സാരിത്തലപ്പെടുത്ത് കഴുത്തില്‍ച്ചുറ്റി ഒന്നു കൂടി എന്നിന്‍ ചേര്‍ന്നു നിന്നു.
        കുതിരച്ചാണകത്തിന്റെയും മൂത്രത്തിന്റെയും ചൂര് മൂക്കില്‍. അപ്പുറത്ത് ഇഡ്ഡലിയും സാമ്പാറും ചേര്‍ത്തു കഴിക്കുന്നതില്‍ നിന്നും കായത്തിന്റെ മണം. മുറി ഇപ്പോള്‍ എടുക്കണമോ അതോ വല്ലതും കഴിച്ചിട്ട് മതിയോ? എന്റെ മനം വായിച്ചിട്ടായിരിക്കണം ഭാര്യ പറഞ്ഞു.
"ആദ്യം മുറിയെടുക്കാം. എന്നിട്ട് ലഘുവായെന്തെങ്കിലും കഴിച്ച് മല കയറാം"
      ഞങ്ങള്‍ മുന്നോട്ട് നടക്കാനാരംഭിച്ചപ്പോള്‍  അവന്‍ വീണ്ടും അരികിലേക്കു വന്നു. ഇത്തവണ ചോദ്യം മലയാളത്തിലാണ്.
"മുറി വേണമോ സാര്‍."
        അവനെ ശ്രദ്ധിക്കാതെ ഞങ്ങള്‍ മുന്നോട്ട് നടപ്പ് തുടങ്ങി. അവനും പുറകെ നടന്നു.
"റൂമെടുത്ത് കുളിച്ച് ഫ്രഷായിട്ട് എന്തെങ്കിലും കഴിച്ച് മല കയറുന്നതല്ലേ നല്ലത്? ദാ, ...ചേച്ചി ഇപ്പോള്‍ത്തന്നെ ക്ഷീണിച്ചിട്ടുണ്ടല്ലോ"
"എനിക്കിപ്പം മുറിയൊന്നും വേണ്ട. വേണമെങ്കില്‍ത്തന്നെ തന്റെ ആവശ്യവുമില്ല." 
        സ്വല്‍പം പാരുഷ്യത്തോടെയാണ് ഞാന്‍ പറഞ്ഞത്
       അവന്‍ എന്റെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി. പിന്നെ ചിരി വരുത്തി സ്വകാര്യം പറയുന്ന മട്ടില്‍ വീണ്ടും
"അതേയ്, മുറിയൊക്കെ അഡ്വാന്‍സ് ബുക്കിംഗാണ്. എന്റെ കയ്യില്‍ ഒരെണ്ണമുണ്ട്. സാറിന് വേണമെന്നുവെച്ചാല്‍ തരാം."
ഞാന്‍ ഭാര്യയുടെ കയ്യും പിടിച്ച് വേഗം മുന്നോട്ട് നടന്നു.
"മുറി വേണ്ടേ സാര്‍?"
       അവന്‍ പുറകില്‍ നിന്ന് വീണ്ടും വിളിച്ചു ചോദിച്ചു. പിന്നെ എന്തെല്ലാമോ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു നടന്നു.
       മുറിയന്വേഷിച്ച് ഞാന്‍ ലോഡ്ജുകള്‍ ഒന്നൊന്നായി കയറിയിറങ്ങി. എല്ലായിടവും ഹൌസ് ഫുള്‍! ലഗേജിന്റെ ഭാരവും നടപ്പിന്റെ ക്ഷീണവും. സമയവും കുറെപ്പോയി. മഴക്കാറിനു കനം വെച്ചു. ഏതു സമയവും മഴ പെയ്യുമെന്ന അവസ്ഥ. മഴയില്ലെങ്കില്‍ അമ്പലമുറ്റത്ത് ഇരുന്നെങ്കിലും നേരം വെളുപ്പിക്കാമായിരുന്നു. എനിയെന്തു ചെയ്യുമെന്റെ മുരുകാ?
"ഇനി വല്ലതും കഴിച്ചിട്ട് മതി അന്വേഷണം. നമുക്ക് വല്ലതും കഴിക്കാം."
       പരിപ്പു വട മാത്രമേയുള്ളൂ. അവിടെ നിന്നിറങ്ങി. ഹോട്ടലിലൊക്കെ ഭക്ഷണം കഴിഞ്ഞിരിക്കുന്നു. ഒടുവില്‍ പരിപ്പുവട തന്നെ ശരണം. വരുന്നത് വരട്ടെ, നമുക്ക് മല കയറാം. പക്ഷെ മുരുകന്റെ തീരുമാനം മറ്റൊന്നായിരുന്നു. മഴ ചാറിത്തുചങ്ങി. അഞ്ചെട്ടു പടികളേ കയറിയിരുന്നുള്ളൂ. പെട്ടെന്ന് ഭാര്യ പറഞ്ഞു
"നമുക്കാ പയ്യനെ ഒന്നു നോക്കിയാലോ?"
"ഏതു പയ്യന്‍?"
"മുറി തരാമെന്നു പറഞ്ഞ ആ പയ്യന്‍"
"അവനെ ഇനി എവിടെ കാണാനാണ്?"
"നമുക്കൊന്നു പോയിനോക്കാം. നേരത്തെ കണ്ട ആ മാര്‍ക്കറ്റിന്റെ അരികിലെവിടേയെങ്കിലും അവനുണ്ടാവുംന്നേ...."
         ഇരുട്ട് കട്ട പിടിച്ചിരുന്നു. പെട്ടെന്ന് വൈദ്യുതിയും നിലച്ചു. തട്ടിയും മുട്ടിയും മുന്നോട്ട് നടന്നു. അവന്റെ പേര്‍ പോലും അറിയില്ലല്ലോ. മഴയുടെ ശക്തി കൂടി വരുന്നു. വഴിയില്‍ ചാണകവും ചളിയും പുതഞ്ഞ് വല്ലാത്തൊരു ദുര്‍ഗ്ഗന്ധം. മറവുചെയ്യാത്ത പഴകിയ കോഴി അവശിഷ്ടങ്ങളുടെ ഗന്ധമാണെനിക്ക് ഓര്‍മ്മ വന്നത്. വഴിയരികിലിരുന്ന് ഒരു മദ്യപന്‍ ഛര്‍ദ്ദിക്കുന്നു. അതിന്റെ മണം കൂടിച്ചേര്‍ന്നപ്പോള്‍ ഏതോ കഥയില്‍ വായിച്ച നരകമാണ് ഓര്‍മ്മ വന്നത്. മുഖവും മനസ്സും മൂടി മുമ്പോട്ട് നടന്നു.
ഒരാള്‍ക്കൂട്ടത്തെക്കണ്ട് അങ്ങോട്ട് ചെന്നു. എല്ലാവരം എന്തോ എത്തി നോക്കുന്നു. ഞാനും ഒന്നെത്തിനോക്കി.   ഒരുത്തന്‍ രക്തത്തില്‍ക്കുളിച്ച് ചളിയില്‍ മലര്‍ന്നു കിടക്കുന്നു. മാറത്ത് ഹൃദയത്തില്‍ തറഞ്ഞ്കിടക്കുന്ന കത്തി. ആരോ ഒരാള്‍ മുഖത്തേക്കു ടോര്‍ച്ചു തെളിച്ചു. അതെ അവന്‍ തന്നെ! കടിച്ചു പിടിച്ച ബീഡി വായില്‍ നിന്ന് വീഴാറായിക്കിടക്കുന്നു. അവന്‍ എന്തോ പറയാന്‍ ഭാവിക്കുന്നതു പോലെ ചുണ്ടുകള്‍
 
   "മുറി വേണമാ സാര്‍............."

Saturday, March 5, 2011

ഒരു കോഴിപ്പെണ്ണിന്റെ ഡയറിക്കുറിപ്പ്

             വെറുമൊരു കോഴിപ്പെണ്ണായ എനിക്കെന്തു കഥ എന്നായിരിക്കും നിങ്ങളിപ്പോള്‍ ആലോചിക്കുന്നത്. പക്ഷെ എനിക്കു പറയാനുള്ളത് പറഞ്ഞല്ലേ കഴിയൂ.
         ആന്ധ്രപ്രദേശിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ വലിയൊരു ഷെഡ്ഡിലാണെന്റെ ജന്മം. തോടു പൊട്ടിച്ചു പുറത്തേക്കു വരുമ്പോള്‍ ഞാന്‍ തനിച്ചായിരിക്കുമോ എന്നൊരു ആകാംക്ഷ  എനിക്കുണ്ടായിരുന്നു. എന്നാല്‍ എന്റെ കൂട്ടുകാരുടെ വലിയ നിര കണ്ട് ഞാനത്ഭുതപ്പെട്ടു പോയി. പക്ഷെ ആ തിരക്കിലും ഞാനെന്റെ അമ്മയെ തിരഞ്ഞു. കൊത്തിപ്പെറുക്കിത്തരാനും ചിറകിന്നുള്ളിലൊളിപ്പിച്ച് മാതൃത്വത്തിന്റെ ചൂട് തരാനും ഒരാളില്ലാതായിപ്പോയി എന്നുള്ളത് എന്റെ ദുര്യോഗത്തിന്റെ തുടക്കം മാത്രം.
                 വലിയ നിയോണ്‍ ബള്‍ബിട്ട് പ്രകാശം വിതറി നില്‍ക്കുന്ന കൂട്ടിലേക്ക് രണ്ടു മനുഷ്യജീവികള്‍ കയറിവരുന്നത് കണ്ടുകൊണ്ടാണ് എന്റെ ആദ്യ പ്രഭാതം പൊട്ടി വിരിഞ്ഞത്. കപ്പടാ മീശയും തുറുകണ്ണുകളുമുള്ള ഒരു വലിയ മനുഷ്യന്‍. പഴയൊരു മുറിട്രൌസര്‍ മാത്രം ധരിച്ചൊരു മനുഷ്യക്കോലം കൂടെ. അയാള്‍ അവനെന്തൊക്കെയോ നിര്‍ദ്ദേശം കൊടുക്കുന്നുണ്ട്. ഞങ്ങളുടെ കീയോ, കീയോ ശബ്ദത്തിന്നുപരിയായി അദ്ദേഹത്തിന്റെ ഘനഗംഭീരശബ്ദം മുഴങ്ങിക്കൊണ്ടിരിക്കുന്നു.
           അമ്മയെക്കാണാത്ത ദു:ഖമൊക്കെ കുറച്ചു സമയം കൊണ്ട് വിട്ടൊഴിഞ്ഞു. ഷെഡ്ഡിലൂടെ ചെറുതായൊന്നു ചുറ്റിക്കറങ്ങിയപ്പോള്‍ അവിടവിടെയായി വെള്ളവും ഭക്ഷണവും. ചിക്കിപ്പെറുക്കേണ്ട, അന്വേഷിച്ച് തളരേണ്ട. ഞാനൊരു ഭാഗ്യവതി തന്നെ! തൊട്ടടുത്ത ഷെഡ്ഡുകളിലായി ധാരാളും സുഹൃത്തുക്കള്‍. പല ഷെഡ്ഡിലും പല പ്രായക്കാര്‍. ഈ ലോകത്തെ ഏറ്റവും ഭാഗ്യവാന്മാരായ ജീവികള്‍ ഞങ്ങള്‍ കോഴികള്‍ തന്നെ.
            രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുറെ ചെക്കന്മാര്‍ വന്നു ഞങ്ങളെ ഓരോരുത്തരെയായി എടുത്തു പരിശോധിച്ചു. ആണുങ്ങളായവരെയെല്ലാം പലതരം ചായം തേച്ചു പിടിപ്പിച്ചു. എന്തൊരു ഭംഗിയാണവരെ അപ്പോള്‍ കാണാന്‍. എന്റെ ദേഹത്തു കൂടി ചായം പൂശിക്കിട്ടിയിരുന്നെങ്കില്‍. പക്ഷെ നിരാശയായിരുന്നു ഫലം. ഞാനനെന്റെ ചായക്കൂട്ടുകാരുടെ ദേഹത്തൊക്കെ മുട്ടിയുരുമ്മി നോക്കി. ഒരു മാറ്റവുമില്ല. പക്ഷ അതു ഭാഗ്യമായി എന്ന് വൈകുന്നേരമെനിക്ക് ബോധ്യമായി. സൈക്കിളില്‍ വന്ന കുറെ കരുമാടിക്കുട്ടന്മാര്‍ ചായം തേച്ചവരെയെല്ലാം പരന്ന കൊട്ടയിലാക്കി അടച്ച് സൈക്കിളില്‍ വച്ചുകെട്ടി എങ്ങോട്ടോ കൊണ്ടുപോയി.
ദിവസങ്ങള്‍ കഴിയുന്തോറും ഒരു കാര്യം വേദനയോടെ ഞാന്‍ മനസ്സിലാക്കി. എന്റെ ഇടതു കാലിന് ചെറിയൊരു മുടന്ത്. മാത്രമല്ല എന്റെ കൂട്ടുകാരികളുടെ ശരീരം നിത്യേന തടിച്ചു വരുന്നു. ഞന്‍ മാത്രം ശോഷിച്ച്, കഷ്ടിച്ച് എണീറ്റ് നടക്കാന്‍ മാത്രമുള്ള ആരോഗ്യവുമായി ഇങ്ങനെ. അവരെല്ലാം ഉജാല മുക്കിയ തൂവെള്ളച്ചിറകുകളുമായി നടന്നപ്പോള്‍ എന്റ ചിറകോ, നരച്ച മഞ്ഞ നിറത്തില്‍.
             ഒരു ദിവസം തടിയനും കൂട്ടാളിയും ഷെഡ്ഡിലെത്തി. അയാള്‍ എന്നെ നോക്കി മുഖം ചുളിച്ചു സഹായിയോട് എന്തോ പറഞ്ഞു.  അവന്‍ ഉടനെത്തന്നെ എന്നെയെടുത്ത് കൂടിനു വെളിയില്‍ക്കൊണ്ടുപോയി ദൂരേക്ക് വലിച്ചെറിഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ കത്തുന്ന വെയിലില്‍ കുറെ ചപ്പുചവറുകള്‍ക്കിടയില്‍ കിടക്കുകയായരുന്നു ഞാന്‍. ചുറ്റിലും നിസ്സഹായതയോടെ നോക്കി. വിശപ്പും ദാഹവും കൊണ്ട് എന്റെ ശരീരം ഒന്നു കൂടി ക്ഷീണിതമായി. വേച്ച് വേച്ച് കൂട് ലക്ഷ്യമാക്കി നടന്നു. ചുറ്റിലും കമ്പിവല കെട്ടിയിരിക്കുന്നു. ഒരിടത്തൊരു ചെറിയ വിടവ്. ആരും കാണാതെ ഒരുവിധം അകത്തു കയറിപ്പറ്റി. ആഹാരവും വെള്ളവും ലഭിച്ചപ്പോള്‍ ക്ഷീണം കുറഞ്ഞു. എന്തിനാണ് ആ കശ്മലന്‍ എന്നെയെടുത്ത് ദൂരെയെറിഞ്ഞതെന്ന് എനിക്കപ്പോഴും മനസ്സിലായില്ല. പിന്നീട് അവര്‍ കൂട്ടിനകത്തു വരുമ്പോള്‍ ഞാനേതെങ്കിലും  ചേച്ചിയുടെ ചിറകിന്നുള്ളിലൊളിക്കും. ഒരുതരം അജ്ഞാതവാസം!
              കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളെ മറ്റൊരു ഷെഡ്ഡിലേക്കു മാറ്റി. എല്ലാവരും യൌവനയുക്തകളായി അഴകോടെ നടക്കുമ്പോള്‍ ഞാന്‍ മാത്രം.... ഏതെങ്കിലുമൊരു കോണില്‍ മറ്റുള്ളവരുടെ മുമ്പില്‍പെടാതെ നിരാശയോടെ കഴിഞ്ഞു കൂടി. എന്താണ് ഈശ്വരന്‍ എനിക്കു മാത്രം അഴകും ആരോഗ്യവും തരാരിരുന്നത്?
        ഇതിനിടെ പല ഷെഡ്ഡുകളില്‍ നിന്നും ചേച്ചിമാര്‍ ലോറികളില്‍ കയറി യാത്രപോയത് ഞാന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. പുറം ലോകം കാണാനുള്ള ഭാഗ്യമല്ലേ അവര്‍ക്കു കിട്ടിയിരിക്കുന്നത്. ഭഗവാനേ  പുതുലോകം കാണാനുള്ള ഭാഗ്യം എനിക്കുമുണ്ടാവണേ.

           എന്റെ പ്രാര്‍ത്ഥനയ്ക്ക് ഇത്രവേഗം ഫലമുണ്ടാവുമെന്ന് കരുതിയതല്ല. വലിയൊരു ലോറിയുമായി ഒരു തമിഴന്‍ ഞങ്ങളുടെ ഷെഡ്ഡിന്നരികില്‍ വന്നു. എന്റെ മുതലാളിയേക്കാള്‍ തടിയും കറുപ്പുമുണ്ട് അയാള്‍ക്ക്. ലോറിയില്‍ നിന്ന് ഇറക്കിയ കമ്പിക്കൂടുകളിലേക്ക്  ഞങ്ങളോരോരുത്തരെയായി ചിറകുകളില്‍ പിടിച്ച് തൂക്കിയിട്ടു. ലോകം കാണാനുള്ള ആഗ്രഹത്താല്‍ ഞാന്‍ തിക്കിത്തിരക്കി അവരുടെ മുമ്പിലേക്കു ചെന്നു. എന്നെ കയ്യിലെടുത്തപ്പോള്‍ 'ചിന്നക്കോളി' എന്നു പറഞ്ഞ് അവന്‍ കളിയാക്കി. കൂട്ടിലേക്ക് ഒരേറും. എനിക്കവനെ കൊല്ലാനുള്ള മനസ്സുണ്ടായിരുന്നു. പക്ഷെ എന്റെ കൂട് ഭാഗ്യത്തിന് ലോറിയുടെ വശങ്ങളിലൊന്നിലായിരുന്നു.അതു കാരണം എനിക്ക് വഴിയിലെ കാഴ്ചകള്‍ കാണാന്‍ പറ്റി. അതു മാത്രമല്ല എന്റ സഹോദരിമാര്‍ക്കൊന്നും ഉയരം തീരെ കമ്മിയായ കൂടുകളില്‍ നേരേ നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ ശരീരത്തിന്റെ വലിപ്പക്കുറവില്‍ എനിക്കു വിഷമം തോന്നാതിരുന്നത് അപ്പോള്‍ മാത്രമാണ്.  കൂടുകളുടെ മുകളില്‍ കൂടുകള്‍ നിരന്നു. അവസാനം ഉച്ചയോടെ ഞങ്ങള്‍ യാത്രയാരംഭിച്ചു. ഞാനെന്റെ ഉടയോനെ അവസാനമായൊന്നു കൂടി നോക്കി. എനിക്കയാളെ ഇഷ്ടമല്ലായിരുന്നുവെങ്കിലും അയാള്‍തന്ന ഭക്ഷണമല്ലേ താനിത്രയും ദിവസം കഴിച്ചിരുന്നത്. അയാളുടെ ഷെഡ്ഡിലല്ലേ ആരേയും പേടിക്കാതെ കഴിഞ്ഞു കൂടിയത്. അടുക്കിവെച്ച നോട്ടുകള്‍ കീശയിലേക്കിട്ട് അയാള്‍ ലോറി ഡ്രൈവറെ കൈവീശിക്കാണിച്ചു. ഞാന്‍ തിരിച്ചു ചിറകു വീശിയെങ്കിലും അയാളതു കണ്ടില്ല.

             പൊടിനിറഞ്ഞ ചെമ്മണ്‍പാതയിലൂടെ കത്തുന്ന വെയിലില്‍ യാത്ര സുഖകരമായിരുന്നില്ല. ടാര്‍റോഡിലെത്തിയപ്പോള്‍ വണ്ടിയുടെ കുലുക്കമല്‍പ്പം കുറഞ്ഞുവെന്നു മാത്രം. വിശാലമായ തരിശുനിലങ്ങളിലൂടെ വിരസമായ യാത്ര. ചിലപ്പോള്‍ ചെറിയ അങ്ങാടികള്‍ കണ്ടെങ്കിലായി. കുറെക്കഴിഞ്ഞപ്പോള്‍ വിശപ്പും ദാഹവും കൊണ്ട് എല്ലാവരും പൊറുതിമുട്ടി. ഡ്രൈവറും സഹായിയും ഇടയ്ക്ക് എവിടെയോ വണ്ടി നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോയി. തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ക്കെന്തെങ്കിലും തരുമായിരിക്കും. പക്ഷെ അതൊരു പാഴ് ക്കിനാവ് മാത്രമായിരുന്നു. രാത്രിയായപ്പോള്‍ ഇരുള്‍ പരന്നു. അതു കണ്ട് ശീലിച്ചിട്ടില്ലാത്ത ഞങ്ങള്‍ക്കു പേടിയായി. എനിക്കാണെങ്കില്‍ പുറംകാഴ്ചകള്‍ കാണാന്‍ കഴിയാത്തതിലുള്ള വിഷമമായിരുന്നു. പുറകില്‍ വരുന്ന വണ്ടികളുടെ ഹെഡ്ലൈറ്റ് കണ്ണിലടിച്ചപ്പോള്‍ വെളിച്ചം വേണ്ട, ഇരുട്ട് തന്നെയാണ് നല്ലതെന്നു തോന്നി. എല്ലാവരും നിന്ന നില്‍പ്പില്‍ വിസര്‍ജനം കൂടി നിര്‍വ്വഹിച്ചതോടെ ഞങ്ങളുടെ വെള്ളക്കുപ്പായമൊക്കെ ആകെ വൃത്തികേടായി. രാത്രി കനത്തതോടുകൂടി ‍ങ്ങള്‍ മയക്കത്തിലേക്കു വഴുതി വീണു.

                ഉറക്കമുണര്‍ന്നപ്പോഴേക്കും നേരം പരപരാ വെളുത്തു. കൌതുകത്തോടെ പുറത്തേക്കു നോക്കിയപ്പോള്‍ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സാരമായ മാറ്റം കാണുന്നു. എങ്ങും പച്ചപ്പ്. വലിയ കരിമ്പനകളും മനോഹരമായ നെല്‍വയലുകളും. പനകള്‍ പിന്നീട് തെങ്ങുകള്‍ക്ക് വഴിമാറി. ഇത്രയും വൃത്തിയോടെ നടക്കുന്ന മനുഷ്യരുമുണ്ട് എന്ന് അല്പസമയം കൊണ്ട് ബോധ്യമായി. പക്ഷെ എല്ലാവരും തിരക്കിലാണ്.പരസ്പരം സംസാരിക്കുകപോലും ചെയ്യാതെ പോകുന്നവരാണധികവും. ഒരു നാട്ടുമ്പുറത്തെത്തിയപ്പോള്‍ ഡ്രൈവര്‍ ഒരു ചെറിയ ചായക്കടയുടെ മുമ്പില്‍ വണ്ടി നിര്‍ത്തി. അവരിരുവരും ഉള്ളിലേക്കു കയറിപ്പോയി. ഞങ്ങള്‍ക്കിത്തവണയും ആഹാരവും ജലവും സ്വപ്നത്തിലൊതുക്കേണ്ടി വന്നു. നേരേ നില്‍ക്കാന്‍ പോലും കഴിയാതിരുന്ന അവസ്ഥയില്‍ ചിലര്‍  ബോധമറ്റു വീണു. നടുക്കുള്ള ചില കൂടുകളില്‍ നിന്നും അവസാനശ്വാസത്തിന്റെ ചില ഞരക്കങ്ങള്‍ കേട്ടുവോ എന്തോ?

            അസ്വസ്ഥത ഒഴിവാക്കാനായി വെറുതെ പുറത്തക്കു നോക്കി. ജീവിതത്തില്‍ അന്നേവരെ കണ്ടിട്ടില്ലാത്തൊരു കാഴ്ചയാണപ്പോള്‍ കണ്ടത്.തൊട്ടടുത്തുള്ള വീട്ടിലെ ആലപ്പുറത്തു കയറി നിന്ന് ഞങ്ങളുടെ വര്‍ഗത്തിലുള്ള ഒരു പുരുഷന്‍ ഉറക്കെ 'കൊക്കരക്കോ...'എന്നു കൂവുന്നു. ഇത്രയും ഭംഗിയുള്ള ഒരാളെ ഈ ജീവിതത്തില്‍ കണ്ടിട്ടില്ല. ചുവന്ന പൂവും താടയും. കറുപ്പും ചുവപ്പും കലര്‍ന്ന എണ്ണമയമുള്ള പൂമേനി. അങ്കവാലില്‍ മാരിവില്ലിലെ സകല നിറങ്ങളും. അപ്രതീക്ഷിതമായി ആശ്രമകവാടത്തില്‍ സര്‍വാഭരണവിഭൂഷിതനായ ദുഷ്യന്ത മഹാരാജാവിനെക്കണ്ട ശകുന്തളയേപ്പോലെ ഞാനും പ്രണയപരവശയായി മുഖം കുനിച്ചു. കഴുത്ത് അഴികളിലൂടെ പുറത്തേക്കിട്ട് അവന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഞാനൊരു ശ്രമം നടത്തി നോക്കി. എന്നെ കണ്ട അവന്റെ അരുണിമയാര്‍ന്ന കണ്ണ് വികസിച്ചുവോ? കൂടും ഷെഡ്ഡുമില്ലാത്ത അവന്റെ സാമ്രാജ്യത്തില്‍ മഹാറാണിയായിക്കഴിയാന്‍ എന്റെ മനം കൊതിച്ചു. തിരിച്ച് എന്തെങ്കിലും ശബ്ദമുണ്ടാക്കാന്‍ ക്ഷീണം മൂലം കഴിഞ്ഞില്ല.  അവന്‍ കഴുത്തുയര്‍ത്തിപ്പിടിച്ച് ഒന്നു കൂടി കൂവി. കൊക്കരക്കോ... പക്ഷെ, സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്ത വണ്ടിയുടെ ശബ്ദത്തില്‍ അതലിഞ്ഞലിഞ്ഞില്ലാതായി.

         നാട്ടിന്‍പുറങ്ങളും ചെറിയ അങ്ങാടികളും വലിയ പട്ടണങ്ങളും വന്‍നഗരങ്ങളും കടന്ന് ലോറി കുതിച്ചു പായുകയാണ്. നേരത്തേ കണ്ട കാമദേവനെ ധ്യാനിച്ച് പകല്‍ക്കിനാവുകള്‍ കണ്ടതിനാല്‍ പല കാഴ്ചകളും കണ്ടിട്ടും കാണാതെ പോയി. പൂര്‍ത്തിയാകാത്ത ഒരു സ്റ്റേഡിയത്തിന്റെ ഗാലറിയിലിരുന്ന് കുറേപ്പേര്‍ പന്തുകളി കാണുന്നു. ഇവരെന്തു മണ്ടന്മാരാണ്. കിട്ടുന്ന സമയത്ത് എന്നെപ്പോലെ  ഇങ്ങനെ നാടു കാണാനിറങ്ങിക്കൂടേ? എന്തെല്ലാമുണ്ട് നമ്മള്‍ കാണാത്തതായിട്ട്. അവിടെ നിന്ന് തിരിഞ്ഞ് വീതി കുറഞ്ഞൊരു റോഡിലൂടെയായി പിന്നെ യാത്ര. അടച്ചിട്ട റെയില്‍വെ ഗേറ്റിനു മുമ്പില്‍ വാഹനം നിന്നു. ആളുകള്‍ ഞങ്ങളുടെ അരികിലൂടെ പോവുമ്പോള്‍ എന്തിനാണ് മൂക്കും പൊത്തി നടക്കുന്നതാവോ? ഗേറ്റിന്നിരുപുറവും കാത്തു നില്‍ക്കുന്നവരെ പുച്ഛിച്ചുകൊണ്ട് തീവണ്ടി ഓടിപ്പോയി. എന്തൊരു ഗമ. ഞാനും തീവണ്ടിയിലായിരുന്നു വരേണ്ടിയിരുന്നത്. ആട്ടെ അടുത്ത യാത്ര തീവണ്ടിയിലാക്കാം.
           യാത്ര തുടരുകയാണ്. റോഡിലെ വളവുകള്‍ കൂടിക്കൂടി വന്നു. ഡ്രൈവര്‍ എന്തെല്ലാമോ പിറുപിറുക്കുന്നു. ഇവന്മാര്‍ക്ക് റോഡ് നേരെയുണ്ടാക്കിയാലെന്താ? പുഴയുടെ പാലം കടക്കുമ്പോള്‍ തണുപ്പുള്ള കാറ്റ് സന്തോഷത്തോടെ തലോടി. പിന്നെയും വളഞ്ഞു പുളഞ്ഞ് ഒരു കുന്നിന്റെ അടിവാരത്തുള്ള വലിയൊരാല്‍ മരത്തിന്റെ ചോട്ടില്‍ വണ്ടി നിന്നു. ഓടിയെത്തിയ മൂന്ന് ചെറുപ്പക്കാര്‍ ഞങ്ങളുടെ കമ്പിക്കൂടുകള്‍ ഒന്നൊന്നായി താഴെയിറക്കി. വീണ്ടും വിസ്താരമേറിയ കൂട്ടിലേക്ക്. രണ്ടു ദിവസമായി ഭക്ഷണം കിട്ടാത്തതിന്റെ ആര്‍ത്തി എല്ലാവരും പ്രകടമാക്കി. ഭക്ഷണപ്പാത്രത്തില്‍ കയറിയിരിക്കാന്‍ പോലും ചിലര്‍ മുതിര്‍ന്നു. തടിച്ചികളുടെ തിക്കിലും തിരക്കിലും ഞാന്‍ വീണുപോകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്.ഇത്രയും ദൂരം സഞ്ചരിച്ചെത്തിയത് പഴയതുപോലെ കമ്പിവലഷെഡ്ഡില്‍ ജീവിതം ഹോമിക്കാനായിരുന്നോ? ആലപ്പുറത്തു കയറി ലോകം കീഴടക്കിയ എന്റ വേള്‍ക്കാത്ത മണവാളനെ സ്വപ്നം കണ്ട് ആ രാത്രി സുഖമായുറങ്ങി.

               രണ്ടുമൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലു കാലില്‍ കെട്ടിയുയര്‍ത്തിയ ഒരു ചെറിയ കൂട്ടിലേക്കു എനിക്കു സ്ഥാനക്കയറ്റം കിട്ടി. കൂടെ പത്തിരുപതു ചേച്ചിമാരും. അവിടെയിരുന്നാല്‍ എല്ലാം കാണാം. പക്ഷെ ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് അവിടെ നിന്ന് കണ്ടത്. കൂടിന്റെ എതിര്‍വശത്ത് ചെറിയൊരു മുറി. ഞങ്ങളില്‍ നിന്ന് രണ്ടു പേരെ ഒരുത്തന്‍ പിടിച്ചുകൊണ്ടുപോയി ത്രാസില്‍ വെച്ച് തൂക്കി. അതിനുശേഷം കത്തികൊണ്ട് കഴുത്തറത്ത് ഒരു വീപ്പയിലേക്ക്.... പുറത്തെടുത്ത് തൊലിയുരിഞ്ഞ് വലിയൊരു മരക്കുറ്റിയില്‍ വെച്ച് തുണ്ടം തുണ്ടമായി .......അയ്യോ, ഞാനതെങ്ങനെ പറയും. പലരും അപ്രത്യക്ഷരായി. പതിയ സഖാക്കള്‍ കൂട്ടില്‍ വന്നുകൊണ്ടിരുന്നു. ഓരോരുത്തര്‍ വരുമ്പോഴും പേടിച്ചരണ്ട് പുറകിലേക്ക് മാറി ഒളിക്കല്‍ ശീലമായിത്തീര്‍ന്നു.
ഒരു ദിവസം ഗള്‍ഫില്‍ നിന്ന് വന്നൊരു ചെറുപ്പക്കാരന്‍ ബൈക്കില്‍ അവിടെയെത്തി.  അയാള്‍ക്ക് നാലെണ്ണം വേണമത്രേ. കൂട്ടിലപ്പോള്‍ ഞാനടക്കം നാലു പേരേയുള്ളു. പേടിച്ച് പുറകോട്ട് മാറിയ എന്നെ കൊടിലുകൊണ്ട് ആ ദ്രോഹി കൊളുത്തിപ്പിടിച്ചു. പുറത്തെത്തിയ  എന്നെ ആ ഗള്‍ഫന്‍ സൂക്ഷിച്ചൊന്നു നോക്കി. പിന്നെ കയ്യിലെടുത്തു. വിലകൂടിയ മദ്യത്തിന്റെയും അത്തറിന്റെയും സമ്മിശ്രഗന്ധം മൂക്കിലേക്കിരച്ചു കയറി. അവന്റെ കഴുത്തിലെ സ്വര്‍ണച്ചങ്ങല കൊലക്കയറായാണ് എനിക്കു തോന്നിയത്. പക്ഷെ എന്നെ കൂട്ടിലേക്ക് തിരിച്ചെറിഞ്ഞ് അവന്‍ മൊഴിഞ്ഞു.
         "ഈ മാതിരി കൊച്ചിലിക്കോടനൊന്നും എനിക്കു വേണ്ട. വൈകുന്നേരം 'പരിപാടി'യുണ്ട്. അതിനിത്തിരി കാമ്പുള്ളതൊക്കെത്തന്നെ വേണം."
        പിന്നീട് പല ദിവസങ്ങളിലും എന്നെ പലര്‍ക്കും കൊടുക്കാന്‍ അവന്‍ ശ്രമിച്ചെങ്കിലും ആര്‍ക്കും എന്നെ വേണ്ടായിരുന്നു. ഒരു ദിവസം ഒരു കല്യാണപ്പാര്‍ട്ടിക്കു വേണ്ടി കുറെയധികം പേരുടെ കൂട്ടത്തില്‍ എന്നേയും ഉള്‍പ്പെടുത്തി. എന്നാല്‍ കട്ടു ചെയ്താല്‍ പീസിനു വലിപ്പമുണ്ടാവില്ല എന്നു പറഞ്ഞു അയാളും എന്റെ ആയുസ്സ് നീട്ടിത്തന്നു. എന്നെ ഏറ്റവും വ്യസനപ്പെടുത്തിയ ഈ ശരീരമാണല്ലേ ഇപ്പോഴെന്റെ ജീവന്‍ രക്ഷപ്പെടുത്തുന്നത്.
ഇന്ന് ഞായറാഴ്ച. കാലത്തു തന്നെ ഏന്തി വലിഞ്ഞ് കിതച്ചാണയാള്‍ അവിടേക്കു കയറി വന്നത്. കറുത്ത് ശോഷിച്ച ശരീരം. വാരിയെല്ലുകളെല്ലാം തെളിഞ്ഞു കാണാം. മുഷിഞ്ഞ കൈലിയാണ് വേഷം. അതിലും മുഷിഞ്ഞ തോര്‍ത്ത് തലയില്‍ കെട്ടിയിട്ടുണ്ട്. കൂട്ടിലൊക്കെ നോക്കി അയാള്‍ പതുക്കെ പറഞ്ഞു
"മോനെ, ഒരു ചെറിയ കോഴി വേണം."
കടക്കാരന്‍ ചെറുത് നോക്കി ഒന്നു രണ്ടു കോഴികളുടെ വില പറഞ്ഞു
"അതിലും ചെറിയത് മതി"
"എന്നാ, ങ്ങളൊരു മുട്ട വാങ്ങിക്കോളിന്‍ " അവന്റെ പരിഹാസം.
"അത്.. അത്..എന്റെ കയ്യില്‍ ആകെ നാല്‍പ്പത്തെട്ട് ഉറുപ്പ്യേള്ളൂ"
"48 ഉറുപ്പ്യേക്കു കോഴ്യോ.. നല്ല കഥ"
"മോനേ, എന്റെ മോളെ  പെറാന്‍ കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട്. അവളിന്നലെ അച്ഛാ, എനിക്ക് കോഴിറച്ചി കൂട്ടാനൊരു  പൂതീന്ന്. എന്താപ്പം ചെയ്യ്വാ?"
പെട്ടെന്നാണ് അവന് എന്റെ കാര്യം ഓര്‍മ്മ വന്നത്. എന്റെ കാലില് കൊടില് വീണു. ചിറകുകള്‍ കൂട്ടിപ്പിരിച്ചു ത്രാസില്‍ വെച്ചു.
"ഇതാ അമ്പത്താറുറുപ്പികക്കുണ്ട്. ഇതു വാങ്ങിക്കോളീന്‍"
"എട്ടുറുപ്പ്യ ഞാന്‍ പിന്നെത്തന്നാല്‍ മത്യോ?"
"ബാക്കി തര്വെന്നും വേണ്ട. ഇങ്ങളു കൊണ്ടു പോയ്ക്കോ."

           അവന്‍ എന്നെ ചിറകില്‍ തൂക്കി അകത്തേക്കു നടന്നു. തല പുറകിലേക്ക് വളച്ച് പിടിച്ച് കത്തിയെടുത്ത് എന്റെ ചങ്കിലൂടെ പതുക്കെ അരിഞ്ഞു താഴ്ത്തി. രക്തം എന്റെ കുഴുത്തിലൂടെ ഒലിച്ചിറങ്ങുന്നു. കണ്ണ് തുറന്നിച്ച് കിട്ടുന്നില്ല. ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം എനിക്കേതായാലും ഉണ്ടായില്ല. തന്റെ കുഞ്ഞിനെ വയറ്റിലിട്ട് കോഴിയിറച്ചി തിന്നാന്‍ പൂതി തോന്നിയ സഹോദരീ, എന്റെയീ പാഴ്ജന്മം നിനക്കു വോണ്ടി തരുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. അങ്കവാലുയര്‍ത്തി ആലപ്പുറത്തു കയറി ഉറക്കെ 'കൊക്കരക്കോ' പാടിയ എന്റെ മണവാളാ, അടുത്ത ജന്മത്തിലെങ്കിലും നിന്റെ സഖിയായി പറമ്പിലും പാടത്തും ഓടിക്കളിക്കാന്‍ എനിക്കു കഴിയണേ. വിറയ്ക്കുന്ന കൈകളാല്‍ തുട്ടുകള്‍ എണ്ണത്തിട്ടപ്പെടുത്തുന്ന അമ്മാവാ ... ഞാനിതാ നിങ്ങളോടൊപ്പം വ..രു...ന്നു....

Tuesday, March 1, 2011

കുഞ്ഞിശങ്കരന്‍ മാഷിന്റെ മറവികള്‍!



           ഇങ്ങനെയൊരു ദുര്യോഗവാര്‍ത്ത കേള്‍ക്കാന്‍ വേണ്ടിയായിരുന്നില്ല ഞാന്‍ അതിരാവിലെത്തന്നെ വീട്ടില്‍ നിന്നിറങ്ങിയത്. വീട്ടില്‍ തേങ്ങയിട്ടിട്ട് അഞ്ചുമാസം കഴിഞ്ഞു. തെങ്ങില്‍ക്കയറുന്ന കുഞ്ഞിരാമന്‍ ഒരിക്കലും പറഞ്ഞ തിയ്യതികളിലൊന്നും വരാറില്ല. ആള് മടിയനായതുകൊണ്ടൊന്നുമല്ല. അത്ര തിരക്കാണിഷ്ടന്. രാവിലെ അഞ്ചു മണിക്കെഴുന്നേറ്റ് അഞ്ചരയാവുമ്പോഴേക്ക് ഏണിയും കൊടുവാളുമെടുത്ത് ആശാന്‍ റെഡിയായിരിക്കും. താഴെ ഇടവഴിയില്‍ തന്നെ നോക്കി വരുന്ന ആരെങ്കിലുമൊരാളുടെ തല കണ്ടാല്‍ മൂപ്പരിറങ്ങും. മുമ്പ് ഏറ്റിരുന്ന കയറ്റങ്ങളൊക്കെ മറന്ന് വന്ന ആളുടെ കൂടെയങ്ങു പോവും.
         കുഞ്ഞിരാമനെ കയ്യോടെ പിടികൂടാം എന്ന ഉദ്ദേശത്തോടെയാണ് നേരം വെളുക്കുന്നതിനു മുമ്പ് ഞാനും ഇറങ്ങിയത്. പറഞ്ഞതുപോലെ വീടിന്റെ അരികിലെത്തിയപ്പോള്‍ വേലിക്കരികില്‍ത്തന്നെ ആശാന്‍ റെഡിയായി നില്‍ക്കുന്നു. എന്നെക്കണ്ടയുടനെ താഴോട്ടിറങ്ങി വന്നു.
"ഞാനിന്നങ്ങോട്ട് തന്നെയാണ്. മാഷ് ഇങ്ങോട്ട് വര്വോന്നും വേണ്ടായിരുന്നു" എന്നു പറഞ്ഞുകൊണ്ട് കക്ഷി എന്റടുത്തേക്കു വന്നു.
കുഞ്ഞിരാമന്‍ ഇങ്ങനെ വേലിക്കരികില്‍ത്തന്നെ റെഡിയായി നില്‍ക്കുന്നതിനെപ്പറ്റി നാട്ടില്‍ ചില അടക്കം പറച്ചിലുകളുണ്ട്. ആരും തന്റെ വീട്ടില്‍ വരുന്നത് അയാള്‍ക്കിഷ്ടമല്ല. അതിന്റെ കാരണമാണ് വിചിത്രം. കുഞ്ഞിരാമനും ഭാര്യ സുശീലയും എണ്ണക്കറുപ്പാണ്. മക്കള്‍ മൂന്ന് പേര്‍. മൂന്നാമത്തെ കുട്ടി നല്ലപോലെ വെളുത്തിട്ട്. അതില്‍പ്പിന്നെ അവന്റെ മനസ്സില്‍ എന്തെക്കൊയോ ഒരു സമാധാനക്കുറവ്. ഭാര്യയുമായി നിത്യവും വഴക്ക്. വീടിന്റെ പരിസരത്തു കൂടി ആരും പോകാന്‍ പാടില്ല.

         ഞങ്ങളിരുവരും ഇടവഴിയിറങ്ങി റോഡിലെത്തി. നേരം പുലര്‍ന്നു വരുന്നതേയുള്ളു. പക്ഷെ കുറെപ്പേര്‍ എതിരേ തിരക്കിട്ട് നടന്നു വരുന്നു.
"എന്താ, എന്താ.....  ഇത്ര രാവിലെ തിരക്കിട്ട്?"
"അപ്പം മാഷൊന്നും അറിഞ്ഞില്ലേ?"
"എന്താ?"
"മ്പളെ കുഞ്ഞിശങ്കരന്‍ മാഷെ ആരോ തെങ്ങില്‍ പിടിച്ച് കെട്ടീന്ന്. ഞാള് അതു കാണാന്‍ പോവ്വാ"
         ഞാന്‍ ഒരു വേള ശങ്കിച്ചു നിന്നു. ഓടിപ്പോയി കുഞ്ഞിശങ്കരന്‍ മാഷെയും അയാളെ കെട്ടിയിട്ട തെങ്ങും പോയിക്കാണണോ, അതോ അഞ്ചുമാസമായി കയറാത്ത എന്റെ വീട്ടിലെ തെങ്ങിന്‍ ചുവട്ടിലേക്കു പോകണോ? പക്ഷെ എനിക്കധികനേരം ചിന്തിക്കേണ്ടി വന്നില്ല. കുഞ്ഞിരാമന്‍ തൊട്ടടുത്ത തൊടിയില്‍ കയറി ഏണിയും തളയും കൊടുവാളും അവിടെ സൂക്ഷിച്ചു.
"നമ്മള്‍ക്കൊന്നു പോയി നോക്കാം  മാഷേ"
          ഞാന്‍ എന്തെങ്കിലും തിരിച്ചു പറയുന്നതിനു മുമ്പ് പുള്ളി നടന്നു തുടങ്ങി. ഞാനും പുറകേ നടന്നു.
         നടത്തത്തിനിടയില്‍ കുഞ്ഞിശങ്കരന്‍ മാഷെപ്പറ്റിയുള്ള ഓര്‍മ്മകള്‍ എന്നെ വന്നു പൊതിഞ്ഞു. കുഞ്ഞിശങ്കരന്‍ മാസ്റ്റര്‍ സര്‍വീസില്‍ നിന്ന് പിരിയാന്‍ ഇനി ഒരു വര്‍ഷമേയുള്ളു. എന്നേക്കാള്‍ പത്തുമുപ്പതു വയസ്സു മൂത്തയാള്‍. പെരിങ്ങോട്ട് വീട്ടിലെ ശങ്കരന്‍ നായരുടെ ഏക പുത്രന്‍. ശങ്കരന്‍ നായരുടേയും വിശാലാക്ഷി അമ്മയുടേയും പന്ത്രണ്ടു മക്കളില്‍ ബാക്കി പതിനൊന്നു പേരും പെണ്‍കുട്ടികള്‍. ഏറ്റവും ഇളയവനും ആകെയുള്ള ആണ്‍തരിയുമായതിനാല്‍ കൊഞ്ചിച്ചും ലാളിച്ചുമാണ് കുഞ്ഞ്യങ്കരനെ വളര്‍ത്തിയത്. അനന്തന്‍ നായര്‍ സാമ്പത്തികതമായി അത്ര ഭദ്രതയുള്ളവനൊന്നുമായിരുന്നില്ല. എന്നാല്‍ നാട്ടില്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവന്‍. കുഞ്ഞ്യങ്കരനും ആ പദവിക്കു കോട്ടം തട്ടിച്ചില്ല. മാന്യരില്‍ മാന്യന്‍. പഠിക്കാന്‍ ബഹു മിടുക്കന്‍. പത്താംക്ലാസ് പരീക്ഷയില്‍ കണക്കിനു നൂറില്‍ നൂറും വാങ്ങിയ പ്രതിഭയെ കോളേജില്‍ ചേര്‍ക്കാന്‍ നാട്ടുകാരെല്ലാം പറഞ്ഞെങ്കിലും മകനെ ഒരു മാഷാക്കാനാണ് അനന്തന്‍ നായര്‍ തുനിഞ്ഞത്. ട്രെയിനിംഗ് കഴിഞ്ഞ് ഒരു എല്‍. പി സ്ക്കൂളില്‍ ചേര്‍ന്നു. അധികം താമസിയതെ ഹെഡ്മാസ്റ്റര്‍ ആവുകയും ചെയ്തു.
            സ്ക്കൂളിലും നാട്ടിലും കുഞ്ഞിശങ്കരന്‍ മാഷ് എല്ലാവരുടെയും സ്വന്തക്കാരനായി മാറി. അപേക്ഷാഫോറങ്ങള്‍ പൂരിപ്പിക്കാനും, പരാതികള്‍ എഴുതിയുണ്ടാക്കാനും, സാമൂഹ്യപ്രവര്‍ത്തനങ്ങല്‍ക്കു നേതൃത്വം വഹിക്കാനും, തര്‍ക്കമധ്യസ്ഥതയ്ക്കുമെല്ലാം മുമ്പില്‍ കുഞ്ഞിശങ്കരന്‍ മാഷ് തന്നെ വേണം.
        ഇളം കറുപ്പ് നിറം. ചുരുണ്ട മുടി. തിളങ്ങുന്ന കണ്ണുകള്‍. അലക്കിത്തേച്ച വെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും. തോളില്‍ എപ്പോഴും ഒരു ദ്വിവര്‍ണ്ണക്കര വേഷ്ടിയും. പുകവലിയില്ല, മദ്യപാനമില്ല, മറ്റ് സ്വഭാവദൂഷ്യങ്ങളൊന്നുമില്ല. പ്രായത്തേക്കാള്‍കവിഞ്ഞ പക്വത. എന്നാല്‍ സൂര്യനായാലും കളങ്കമുണ്ടായല്ലേ പറ്റൂ. കുഞ്ഞിശങ്കരന്‍ മാഷിനും അങ്ങനെയൊന്നുണ്ടായിപ്പോയി. അത് ചീട്ടുകളി. വെറുതെ തമാശിന്. കല്യാണ വീടുകളിലും അതുപോലുള്ള സുഹൃല്‍സദസ്സുകളിലും മാത്രം. പക്ഷെ ഈ നേരംപോക്കാണ് അദ്ദേഹത്തെ ഇന്നിവിടെയെത്തിച്ചത്. അതൊരു വലിയ കഥയാണ്.
      ഒരു ദിവസം വൈകുന്നേരം കുഞ്ഞിശങ്കരന്‍ മാഷ് ഏതോ ഒരു വീട്ടില്‍ മധ്യസ്ഥം പറഞ്ഞ് തിരിച്ചു വരുമ്പോഴാണ് തന്റെ സഹപാഠിയും ഗള്‍ഫില്‍ നിന്ന് ഒരാഴ്ച മുമ്പ് മാത്രമെത്തിയവനുമായ സുഹൃത്ത് അബ്ദുറഹിമാനെ വഴിക്കു വെച്ച് കാണുന്നത്. കുശലപ്രശ്നങ്ങള്‍ക്കു ശേഷം പിരിയാന്‍നേരത്ത് മാഷ് ചോദിച്ചു.
"അന്ത്റൂ, ഇപ്പം എങ്ങോട്ടാ പോകുന്നത്?"
"ഞാന്‍ ടൈംപാസ്സിന് കാര്‍ഡ്സ് കളിക്കാന്‍ പോവുകയാ. എന്താ കുഞ്ഞിശങ്കരാ പോരുന്നോ?"
        ചീട്ടുകളി എന്നു കേട്ടപ്പോള്‍ മാഷ് പിന്നെ മറ്റൊന്നും ഓര്‍ത്തില്ല. അബ്ദുറഹിമാന്റെ കൂടെപ്പോയി. തൊട്ടടുത്തുള്ള മറ്റൊരു പഴയ തറവാട്ടിലേക്ക്. പണ്ടു പ്രസിദ്ധമായിരുന്ന പരശ്ശേരി തറവാട്. കുറേക്കൊല്ലങ്ങള്‍ക്കു മുമ്പ് പരശ്ശേരി എന്ന പേര് കേള്‍ക്കുമ്പോള്‍ത്തന്നെ സാധാരണക്കാരന് ഭയമായിരുന്നു. കൊല്ലും കൊലയും നടത്തി നാട് ഭരിച്ച പ്രമാണിമാരുടെ തറവാട്. ഇന്നവിടെ നിത്യജീവിതത്തിനുതന്നെ ബുദ്ധിമുട്ടുള്ള ഒരു കുടുംബമാണ്. രാവുണ്ണിനായരും ഭാര്യ ദേവുവും. മക്കളില്ല അവര്‍ക്ക്. രാവുണ്ണിനായര്‍ക്ക് അമ്പതിനടുത്ത് പ്രായം. ദേവു നാല്പതു കഴിഞ്ഞ പൌഢ. പകല്‍ രാവുണ്ണിനായര്‍ ഒരു തോക്കുമെടുത്ത് നാടു ചുറ്റും. വല്ല പ്രാവിനേയോ കുളക്കോഴിയേയോ മറ്റോ വെടിവെച്ചിടും. വോകുന്നേരമാവുമ്പോള്‍ വീട്ടിലെത്തും. കപ്പയും ഇറച്ചിക്കറിയും ചേര്‍ന്നൊരു സായാഹ്നഭക്ഷണം. അപ്പോഴേക്കും ചീട്ടുകളിക്കാനായി ചിലര്‍ എത്തും. പിന്നെ രാത്രി വൈകുന്നതുവരെ ചീട്ടുകളിയാണ്.
അവിടേക്കാണ് അബ്ദുറഹിമാന്‍ നമ്മുടെ കുഞ്ഞിശങ്കരന്‍ മാഷെയും വിളിച്ച് പോയത്. അന്ന് വേറെയാരും വന്നിരുന്നില്ല. അതിനാല്‍ത്തന്നെ രാവുണ്ണിനായരം ദേവുവും അബ്ദുറഹിമാനും മാഷും കൂടി കുറേ നേരം ചീട്ടു കളിച്ചു. കുഞ്ഞിശങ്കരന്‍ മാഷെപ്പറ്റി നന്നായറിയാവുന്ന രാവുണ്ണിനായര്‍ മറ്റു കലാപരിപാടികള്‍ക്കൊന്നും മുതിര്‍ന്നതുമില്ല.
         കുഞ്ഞിശങ്കരന്‍ മാസ്റ്റര്‍ പരശ്ശേരി ഇടയ്ക്കിടെ പോയിത്തുടങ്ങി. സ്ക്കൂളില്‍ നിന്നു വന്നാല്‍ അതൊരു പതിവായി മാറാന്‍ അധിക കാലമൊന്നും വേണ്ടിവന്നില്ല. ഒരു ഞായറാഴ്ച മാഷ് ഉച്ചയൂണും കഴിഞ്ഞ് വെറുതേ വീടിനു മുമ്പിലുള്ള കുളത്തിന്നരികിലേക്ക് നടന്നു. കുളത്തില്‍ വലിയൊരു വരാല്‍ മീന്‍. രാമുണ്ണിനായരെ കൂട്ടിവന്നാല്‍ അതിനെ വെടിവെച്ചു പിടിക്കാം. നായരെയുമന്വേഷിച്ച് പുറത്തിറങ്ങി. ഒരു വിധം സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു. ആരും കണ്ടവരില്ല. എന്നാല്‍ പതിവിനു വിപരീതമായി ഇന്നദ്ദേഹം വീട്ടില്‍ത്തന്നെയായിരിക്കുമോ? കുഞ്ഞിശങ്കരന്‍ മാഷ് പരശ്ശേരിയില്‍ എത്തി. പടിപ്പുര കടന്നു മുറ്റത്തെത്തിയപ്പോള്‍ നായര്‍ വരാന്തയില്‍ ചാരുകസേരയില്‍ കിടന്നു പത്രം വായിക്കുന്നു. നേരെ അങ്ങോട്ടേക്കു നടന്നു.
        പത്രം നിവര്‍ത്തിപ്പിടിച്ചിരുന്നതിനാല്‍ അടുത്തെത്തിയപ്പോഴാണ് ആളെ മനസ്സിലായത്. പത്രം വായിക്കുന്നത് ദേവു അമ്മ. കാലില്‍ എന്തോ പുരട്ടിയിട്ടുണ്ട്. അത് മുണ്ടിലാവാതിരിക്കാന്‍ മുട്ടിനു മുകളിലേക്കു തെറുത്ത്കയറ്റിവെച്ചിരിക്കുന്നു. അരുതാത്തത് എന്തോ കണ്ടപോലെ മാഷ് പെട്ടെന്ന് തിരിച്ചു നടന്നു. പേപ്പറില്‍ നിന്ന് മുഖമെടുത്ത് ദേവുഅമ്മ വിളിച്ചു.
"കുഞ്ഞിശങ്കരന്‍ മാഷേ.. വരീന്‍"
മാഷ് അറച്ചു നിന്നപ്പോള്‍ അവര്‍ വീണ്ടും പറഞ്ഞു
"ഇങ്ങളു വരീന്‍ മാഷേ, എന്തായിത് !?"
ദേവു അമ്മ വീണ്ടും വിളിച്ചപ്പോള്‍ മാഷ് അറച്ചറച്ച് അരികിലേക്കു ചെന്നു.          
          പക്ഷെ അവര്‍ അവിടെനിന്ന് എണീക്കുകയോ വസ്ത്രം നേരെയാക്കിയിടുകയോ ചെയ്തില്ല.
"കാലിന് ഭയങ്കര വേദന. മഹാനാരായണതൈലം പെരട്ട്യേതാ"
   മാഷ് ഒന്നും മിണ്ടിയില്ല. താനിങ്ങോട്ട് വരേണ്ടായിരുന്നു എന്നാണപ്പോഴും അദ്ദേഹത്തിനു തോന്നിയത്.
"ഇങ്ങള് ഇവിടെ ഒന്ന് നോക്ക്, ഒരു നീല നിറം കണ്ടില്ലേ -അതാവും വേദനിക്കുന്നത്"
       ദേവു അമ്മ മുട്ടിനു മുകളിലുള്ള ഭാഗം ചൂണ്ടിക്കാണിച്ച് മാഷോട് പിന്നേം പറഞ്ഞു. മാഷിന് നോക്കാതെ നിവൃത്തിയില്ലായിരുന്നു. തൊട്ടപ്പുറത്ത് ഒരു സ്റ്റൂളില്‍ വിദേശമദ്യക്കുപ്പിയും ഗ്ലാസും. ഗ്ലാസില്‍ അല്പം ഒഴിച്ച് വെള്ളം ചേര്‍ത്ത് ദേവു ഒറ്റവലിക്ക് കുടിച്ചു. മറ്റൊരു പെഗ്ഗൊഴിച്ച് മാസ്റ്റര്‍ക്കു നീട്ടി. മാഷ് തല കുലുക്കി വിസമ്മതം പ്രകടിപ്പിച്ചു. ദേവു കൈനീട്ടി മാഷിന്റെ കയ്യില്‍ പിടിച്ചു അരികത്തേക്കു നിര്‍ത്തി പറഞ്ഞു
"ഇത് ഇമ്പളെ അബ്ദുറഹിമാന്‍ കൊണ്ടുവന്നതാ, ഗള്‍ഫില്‍ നിന്ന്. നല്ല സാധനാ. ഒരിറക്ക് കുടിച്ചാല്‍ ഒന്നും വരില്ല. ഞാനല്ലേ തരുന്നത്."
മാഷ് വീണ്ടും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ദേവു മാഷെ ഒന്നു കൂടി ദേഹത്തോടടുപ്പിച്ച് ഗ്ലാസ് ചുണ്ടോടടുപ്പിച്ച് പിടിച്ചു . മനസ്സില്ലാ മനസ്സോടെ മാഷ് ഒരിത്തിരി മൊത്തി. ദേവു അമ്മ പെട്ടെന്ന് മാഷെ പിടിച്ച് കുനിച്ച് അദ്ദേഹത്തിന്റെ ചുണ്ടില്‍ ഒരു മുത്തം വെച്ചുകൊടുത്തു.
"ഇതൊക്ക ഒരു രസല്ലേ മാഷേ!"
 സ്തബ്ധനായിപ്പോയ കുഞ്ഞിശ്ശങ്കര്‍ ബാക്കി മുഴുവന്‍ ഒറ്റ വലിക്ക് അകത്താക്കി. ഒരുമ്മ കൂടി കിട്ടിയപ്പോള്‍ പാവം ആകെ പേടിച്ചു പോയി. അരുതാത്ത രണ്ടു കാര്യങ്ങളാണ് നടന്നത്. അദ്ദേഹം അവിടെ നിന്നിറങ്ങി വീട്ടിലേക്കു നടന്നു. 
        എന്നാല്‍ അത് ഒരു തുടക്കം മാത്രമായിരുന്നു. കുഞ്ഞിശങ്കരന്‍ മാസ്റ്റര്‍ പറശ്ശേരി വീട്ടിലെ നിത്യ സന്ദര്‍ശകനായി. ചീട്ടുകളി പണം വെച്ചായി. മദ്യം ഒരു നിര്‍ബ്ബന്ധിതവസ്തുവായി മാറാന്‍ കുറച്ചു മാസങ്ങളേ വേണ്ടി വന്നുള്ളു. എന്നാല്‍ സംഭവങ്ങളുടെ ഗൌരവം സ്ഥിതി ചെയ്യുന്നത് അവിടെയല്ല. മദ്യം അകത്തു ചെന്നാല്‍ കുഞ്ഞിശങ്കരന്‍ മാസ്റ്റര്‍ക്ക് മറവി വരും. പല പ്രധാന കാര്യങ്ങളും മറക്കാന്‍ തുടങ്ങി. എന്താണ് ചെയ്തതെന്നോ, ചെയ്യുന്നതെന്നോ ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും സ്ക്കൂളില്‍ പോകുമ്പോള്‍ മാഷ് മദ്യപിക്കാറില്ല. പക്ഷെ ഒരു ദിവസം അതും സംഭവിച്ചു. സ്ക്കൂളില്‍ പോകുന്ന വഴിക്കുള്ള ഒരിടത്ത് ഗൃഹനിര്‍മ്മാണ കുറ്റിയടി പൂജയ്ക്ക് മാഷെ ക്ഷണിച്ചു. കാലത്താണ് പരിപാടി. മാഷ് എട്ടു മണിക്ക് അവിടെ എത്തി. പൂജ കഴിഞ്ഞപ്പോള്‍ ആശാരിക്ക് മദ്യം സല്‍ക്കരിച്ചു. കണ്ടപ്പോള്‍ മാഷോടും കുടിച്ചു പോയി. സ്ക്കൂളിലെത്തിയ സാറിന് വയറ്റില്‍ നിന്നൊരു വിമ്മിഷ്ടം. തോളില്‍ നിന്ന് വേഷ്ടിയെടുത്ത് ചുമരിലെ ആണിയില്‍ തൂക്കി മാസ്റ്റര്‍ ടോയ്ലറ്റില്‍ പോയി. കുത്തനെ വരകളുള്ള, ചരടു വലിച്ചുകെട്ടുന്ന ഒരുതരം അണ്ടര്‍വെയറാണ് മാഷിന്റെ ബ്രാന്റ്. ടോയ്ലറ്റില്‍ നിന്നെഴുന്നേറ്റ് മുഖം കഴുകി മാസ്റ്റര്‍ അണ്ടര്‍വെയര്‍ കയ്യിലുള്ളത് വേഷ്ടിയാണെന്ന് തെറ്റിദ്ധരിച്ച് മുഖം തുടച്ച ശേഷം തോളത്തിട്ട് ഓഫീസ്  റൂമില്‍ വന്നിരുന്നു തന്റെ പ്രവൃത്തികളില്‍ മുഴുകി.
    കദീജ ടീച്ചറാണ് ആദ്യം വന്നത്. അവര്‍ മേശപ്പുറത്ത് നിന്ന് ഹാജര്‍ പട്ടികയെടുത്ത് നിവര്‍ത്തി ഒപ്പിടാന്‍നേരം വെറുതെ മാഷെയൊന്നു നോക്കി. മാസ്റ്റര്‍ ഇതാ അണ്ടര്‍വെയറും ചുമലിലിട്ട് ഇരിക്കുന്നു. ടീച്ചര്‍ ഒപ്പിടാന്‍ പോലും നില്ക്കാതെ തിരിച്ചു നടന്നു.
"ടീച്ചറേ, ദാ, പെന്ന് എന്റെ കയ്യിലുണ്ട്. ഒപ്പിട്ടു പോകൂ"
"ദാ, ഇപ്പോ വരാം." ടീച്ചര്‍ നടന്നകന്നു.ശേഷിക്കുന്ന മൂന്നു പേരില്‍ ദേവയാനി ടീച്ചറും കല്യാണി ടീച്ചറും എത്തി. കദീജ അവരോട് കാര്യം പറഞ്ഞു. അറബിമാഷ് കാസിം വന്നിട്ട് അയാളോട് പറയാമെന്നു കരുതി ആരും ഓഫീസ് റൂമിലേക്കു പോയില്ല. പത്തു മണിയാവാറായപ്പോള്‍ കുഞ്ഞിശങ്കരന്‍ മാഷ് അവരുടെ അരികിലേക്കു ചെന്നു. അതിപ്പോഴും തോളില്‍ത്തന്നെയുണ്ട്.
"എന്താ, ഇന്ന് ആര്‍ക്കും ക്ലാസില്‍ പോവ്വൊന്നും വേണ്ടേ? ഒപ്പു പോലുമിടാതെ ഇവിടിരിക്കുന്നു."
എല്ലാവരും മാഷെ നോക്കി. പരസ്പരം നോക്കി. ചിരി വരുന്നുണ്ട്, ചിരിക്കാന്‍ പറ്റുന്നില്ല. പറയണമെന്നുണ്ട്, പറയാന്‍ കഴിയുന്നില്ല. ഒടുവില്‍ കൂട്ടത്തില്‍ പ്രായക്കൂടുതലുള്ള ദേവയാനി ടീച്ചര്‍ താഴോട്ടു നോക്കി പതുക്കെ പറഞ്ഞു.
"മാഷ് ഓഫീസ് റൂമില്‍ പോയി ആ വേഷ്ടിയൊന്ന് ശരിയാക്കിയിട്. അപ്പോഴേക്കും ഞങ്ങളങ്ങെത്താം."
പാവം കുഞ്ഞിശങ്കരന്‍ മാഷ്. വേഷ്ടി കയ്യിലെടുത്തു നോക്കി. പിന്നെ ഒരോട്ടമായിരുന്നു.

            ഇതേ മറവി തന്നെയാണ് മാഷെ ഇന്ന് തെങ്ങിലെത്തിച്ചതും. ഇന്നലെ രാത്രി മാഷ് ഒരു കല്യാണവീട്ടില്‍ പോയി. പോവുമ്പോള്‍ത്തന്നെ മദ്യപിച്ചിട്ടുണ്ട്. അവിടെ നിന്ന് കുറച്ചുകൂടിച്ചെന്നപ്പോള്‍ നേരെ നില്ക്കാന്‍ പറ്റാത്ത അവസ്ഥ. അപ്പോഴാണ് ഒരു മൂലയില്‍ കുറെ ചെറുപ്പക്കാര്‍ ഇരുന്ന് ചീട്ടുകളിക്കുന്നത് കാണുന്നത്. മാഷ് ആടിക്കുഴഞ്ഞ് അവരുടെ അരികിലെത്തി.
"ഞാനുമുണ്ട് കളിക്കാന്‍. "  ആരും ഒന്നും മിണ്ടിയില്ല.
"എന്താടാ, പറഞ്ഞതു കേട്ടില്ലേ, ഞാനുമുണ്ട് കളിക്കാന്‍"
"നിങ്ങള്‍ വേറെയെവിടേയെങ്കിലും കളിച്ചോ. ഇവിടെ സീറ്റ് ഫുള്ളാണ്."
"അതെന്താടാ, എന്നെക്കൂടി കൂട്ടിയാല്‍, കഴുവേറിമോനേ"
ആ ചെറുപ്പക്കാരന്‍ എണീറ്റതും മാഷുടെ മുഖത്തടി വീണതും പെട്ടെന്നായിരുന്നു. എന്തെല്ലാമോ വിളിച്ചു പറഞ്ഞുകൊണ്ട് മാഷ് അവിടെ നിന്നിറങ്ങി. കയ്യിലുള്ള ടോര്‍ച്ചില്‍ ബാറ്ററി വളരെക്കുറവാണ്. ബള്‍ബ് മിന്നുന്നതേയുള്ളു. സമയം രാത്രി രണ്ടുമണിയെങ്കിലുമായിക്കാണും.
പതുക്കെ വീട്ടിലേക്കു നടന്നു. വയല്‍വരമ്പുകള്‍ കഴിഞ്ഞ് റോഡിലെത്തി. കുറച്ചു ദൂരം നടന്നപ്പോള്‍ കനാല്‍ വക്കിലെത്തി. മാസ്റ്റര്‍ജിക്കു വലത്തോട്ടാണ് പോകേണ്ടത്. പക്ഷെ ദൈവം അദ്ദേഹത്തെ ഇടത്തോട്ടാണ് നടത്തിയത്. കുറച്ചു നടന്നപ്പോള്‍ വീടിന്റെ മുമ്പിലെത്തി. തന്റെ വീടുതന്നെയാണെന്ന പൂര്‍ണ്ണവിശ്വാസത്തില്‍ കയറിച്ചെന്നു. ആദ്യം പുറകുവശത്തു ചെന്നു ടോയ്ലറ്റില്‍ പോയി. അണ്ടര്‍വെയര്‍ ഇനി ഇടേണ്ട ആവശ്യമില്ലല്ലോ. അത് തോളിലിട്ടു മുന്‍വശത്തെ വാതിലില്‍ തട്ടി വിളിച്ചു.
"ജാന്വോ...ജാന്വോ... വാതിലു തുറക്കെടീ"
മാഷിന്റെ ഭാര്യയാണ് ജാനകി. സ്നേഹത്തോടെ ജാന്വോന്നെ വിളിക്കാറുള്ളൂ.
വീട്ടുകാരി മയക്കത്തില്‍ നിന്നുണര്‍ന്നു. മാഷിന്റെ കഷ്ടകാലത്തിന് അവളുടെ പേരും ജാനു . അവള്‍ ഭര്‍ത്താവിനെ കുലുക്കി വിളിച്ചു.
"ഏയ്...എണീക്കീന്ന്...ആരോ വാതിലില്‍ മുട്ടി വിളിക്കുന്നു."
അവന്‍ വന്നു പതുക്കെ വാതില്‍ തുറന്നു
"ഇതെന്താ ജാന്വോ  വാതിലു തുറക്കാന്‍ ഇത്ര താമസം."
    ജാനുവിന്റെ ഭര്‍ത്താവ് ഒന്നേ നോക്കിയുള്ളൂ. കുഞ്ഞിശങ്കരന്‍ മാഷ് രാത്രി രണ്ടുമണിക്ക് അണ്ടര്‍വെയര്‍ അഴിച്ച് ചുമലിലിട്ട് തന്റെ ഭാര്യയെ പേര്‍ ചൊല്ലി വിളിക്കുന്നു.
ഒറ്റച്ചവിട്ടിന് മാഷ് താഴെ വീണു. ജാനു ഉറക്കെ നിലവിളിച്ചു. അയല്‍വീട്ടുകാര്‍ ശബ്ദം കേട്ട് ഓടി വന്നു.
"പിടിച്ചുകെട്ടെടാ ഈ നായിന്റെ മോനെ"
ആരോ ഒരാള്‍ ആക്രോശിച്ചു. മാഷുടെ വേഷ്ടികൊണ്ട് തന്നെ കൈ പുറകില്‍ കെട്ടി തെങ്ങില്‍ കെട്ടി. പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.
     ഞങ്ങളെത്തുമ്പോഴേക്കും വലിയൊരു ജനക്കൂട്ടം തന്നെ അവിടെയുണ്ട്. കുത്തനെ നീണ്ട വരകളുള്ള ആ അണ്ടര്‍വെയര്‍ ആ ചുമലില്‍ത്തന്നെയുണ്ട്. കുഞ്ഞിശങ്കരന്‍ മാഷ് തല കുനിച്ച് താഴോട്ട് നോക്കി നില്‍ക്കുകയാണ്.
കുഞ്ഞിരാമന്‍ തെങ്ങിന്റെ മുകളിലോട്ട് നോക്കി എന്നോട് പറഞ്ഞു. "ഒരു കുല തേങ്ങ വരണ്ടു നില്‍ക്കുന്നു. ഒരോല ഉണങ്ങി തൂങ്ങീം നില്‍ക്കുന്നു. ഒന്നും വരുത്തല്ലേ ഭഗവാനേ!!"