പോസ്റ്റുകള്‍

Tuesday, March 1, 2011

കുഞ്ഞിശങ്കരന്‍ മാഷിന്റെ മറവികള്‍!



           ഇങ്ങനെയൊരു ദുര്യോഗവാര്‍ത്ത കേള്‍ക്കാന്‍ വേണ്ടിയായിരുന്നില്ല ഞാന്‍ അതിരാവിലെത്തന്നെ വീട്ടില്‍ നിന്നിറങ്ങിയത്. വീട്ടില്‍ തേങ്ങയിട്ടിട്ട് അഞ്ചുമാസം കഴിഞ്ഞു. തെങ്ങില്‍ക്കയറുന്ന കുഞ്ഞിരാമന്‍ ഒരിക്കലും പറഞ്ഞ തിയ്യതികളിലൊന്നും വരാറില്ല. ആള് മടിയനായതുകൊണ്ടൊന്നുമല്ല. അത്ര തിരക്കാണിഷ്ടന്. രാവിലെ അഞ്ചു മണിക്കെഴുന്നേറ്റ് അഞ്ചരയാവുമ്പോഴേക്ക് ഏണിയും കൊടുവാളുമെടുത്ത് ആശാന്‍ റെഡിയായിരിക്കും. താഴെ ഇടവഴിയില്‍ തന്നെ നോക്കി വരുന്ന ആരെങ്കിലുമൊരാളുടെ തല കണ്ടാല്‍ മൂപ്പരിറങ്ങും. മുമ്പ് ഏറ്റിരുന്ന കയറ്റങ്ങളൊക്കെ മറന്ന് വന്ന ആളുടെ കൂടെയങ്ങു പോവും.
         കുഞ്ഞിരാമനെ കയ്യോടെ പിടികൂടാം എന്ന ഉദ്ദേശത്തോടെയാണ് നേരം വെളുക്കുന്നതിനു മുമ്പ് ഞാനും ഇറങ്ങിയത്. പറഞ്ഞതുപോലെ വീടിന്റെ അരികിലെത്തിയപ്പോള്‍ വേലിക്കരികില്‍ത്തന്നെ ആശാന്‍ റെഡിയായി നില്‍ക്കുന്നു. എന്നെക്കണ്ടയുടനെ താഴോട്ടിറങ്ങി വന്നു.
"ഞാനിന്നങ്ങോട്ട് തന്നെയാണ്. മാഷ് ഇങ്ങോട്ട് വര്വോന്നും വേണ്ടായിരുന്നു" എന്നു പറഞ്ഞുകൊണ്ട് കക്ഷി എന്റടുത്തേക്കു വന്നു.
കുഞ്ഞിരാമന്‍ ഇങ്ങനെ വേലിക്കരികില്‍ത്തന്നെ റെഡിയായി നില്‍ക്കുന്നതിനെപ്പറ്റി നാട്ടില്‍ ചില അടക്കം പറച്ചിലുകളുണ്ട്. ആരും തന്റെ വീട്ടില്‍ വരുന്നത് അയാള്‍ക്കിഷ്ടമല്ല. അതിന്റെ കാരണമാണ് വിചിത്രം. കുഞ്ഞിരാമനും ഭാര്യ സുശീലയും എണ്ണക്കറുപ്പാണ്. മക്കള്‍ മൂന്ന് പേര്‍. മൂന്നാമത്തെ കുട്ടി നല്ലപോലെ വെളുത്തിട്ട്. അതില്‍പ്പിന്നെ അവന്റെ മനസ്സില്‍ എന്തെക്കൊയോ ഒരു സമാധാനക്കുറവ്. ഭാര്യയുമായി നിത്യവും വഴക്ക്. വീടിന്റെ പരിസരത്തു കൂടി ആരും പോകാന്‍ പാടില്ല.

         ഞങ്ങളിരുവരും ഇടവഴിയിറങ്ങി റോഡിലെത്തി. നേരം പുലര്‍ന്നു വരുന്നതേയുള്ളു. പക്ഷെ കുറെപ്പേര്‍ എതിരേ തിരക്കിട്ട് നടന്നു വരുന്നു.
"എന്താ, എന്താ.....  ഇത്ര രാവിലെ തിരക്കിട്ട്?"
"അപ്പം മാഷൊന്നും അറിഞ്ഞില്ലേ?"
"എന്താ?"
"മ്പളെ കുഞ്ഞിശങ്കരന്‍ മാഷെ ആരോ തെങ്ങില്‍ പിടിച്ച് കെട്ടീന്ന്. ഞാള് അതു കാണാന്‍ പോവ്വാ"
         ഞാന്‍ ഒരു വേള ശങ്കിച്ചു നിന്നു. ഓടിപ്പോയി കുഞ്ഞിശങ്കരന്‍ മാഷെയും അയാളെ കെട്ടിയിട്ട തെങ്ങും പോയിക്കാണണോ, അതോ അഞ്ചുമാസമായി കയറാത്ത എന്റെ വീട്ടിലെ തെങ്ങിന്‍ ചുവട്ടിലേക്കു പോകണോ? പക്ഷെ എനിക്കധികനേരം ചിന്തിക്കേണ്ടി വന്നില്ല. കുഞ്ഞിരാമന്‍ തൊട്ടടുത്ത തൊടിയില്‍ കയറി ഏണിയും തളയും കൊടുവാളും അവിടെ സൂക്ഷിച്ചു.
"നമ്മള്‍ക്കൊന്നു പോയി നോക്കാം  മാഷേ"
          ഞാന്‍ എന്തെങ്കിലും തിരിച്ചു പറയുന്നതിനു മുമ്പ് പുള്ളി നടന്നു തുടങ്ങി. ഞാനും പുറകേ നടന്നു.
         നടത്തത്തിനിടയില്‍ കുഞ്ഞിശങ്കരന്‍ മാഷെപ്പറ്റിയുള്ള ഓര്‍മ്മകള്‍ എന്നെ വന്നു പൊതിഞ്ഞു. കുഞ്ഞിശങ്കരന്‍ മാസ്റ്റര്‍ സര്‍വീസില്‍ നിന്ന് പിരിയാന്‍ ഇനി ഒരു വര്‍ഷമേയുള്ളു. എന്നേക്കാള്‍ പത്തുമുപ്പതു വയസ്സു മൂത്തയാള്‍. പെരിങ്ങോട്ട് വീട്ടിലെ ശങ്കരന്‍ നായരുടെ ഏക പുത്രന്‍. ശങ്കരന്‍ നായരുടേയും വിശാലാക്ഷി അമ്മയുടേയും പന്ത്രണ്ടു മക്കളില്‍ ബാക്കി പതിനൊന്നു പേരും പെണ്‍കുട്ടികള്‍. ഏറ്റവും ഇളയവനും ആകെയുള്ള ആണ്‍തരിയുമായതിനാല്‍ കൊഞ്ചിച്ചും ലാളിച്ചുമാണ് കുഞ്ഞ്യങ്കരനെ വളര്‍ത്തിയത്. അനന്തന്‍ നായര്‍ സാമ്പത്തികതമായി അത്ര ഭദ്രതയുള്ളവനൊന്നുമായിരുന്നില്ല. എന്നാല്‍ നാട്ടില്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവന്‍. കുഞ്ഞ്യങ്കരനും ആ പദവിക്കു കോട്ടം തട്ടിച്ചില്ല. മാന്യരില്‍ മാന്യന്‍. പഠിക്കാന്‍ ബഹു മിടുക്കന്‍. പത്താംക്ലാസ് പരീക്ഷയില്‍ കണക്കിനു നൂറില്‍ നൂറും വാങ്ങിയ പ്രതിഭയെ കോളേജില്‍ ചേര്‍ക്കാന്‍ നാട്ടുകാരെല്ലാം പറഞ്ഞെങ്കിലും മകനെ ഒരു മാഷാക്കാനാണ് അനന്തന്‍ നായര്‍ തുനിഞ്ഞത്. ട്രെയിനിംഗ് കഴിഞ്ഞ് ഒരു എല്‍. പി സ്ക്കൂളില്‍ ചേര്‍ന്നു. അധികം താമസിയതെ ഹെഡ്മാസ്റ്റര്‍ ആവുകയും ചെയ്തു.
            സ്ക്കൂളിലും നാട്ടിലും കുഞ്ഞിശങ്കരന്‍ മാഷ് എല്ലാവരുടെയും സ്വന്തക്കാരനായി മാറി. അപേക്ഷാഫോറങ്ങള്‍ പൂരിപ്പിക്കാനും, പരാതികള്‍ എഴുതിയുണ്ടാക്കാനും, സാമൂഹ്യപ്രവര്‍ത്തനങ്ങല്‍ക്കു നേതൃത്വം വഹിക്കാനും, തര്‍ക്കമധ്യസ്ഥതയ്ക്കുമെല്ലാം മുമ്പില്‍ കുഞ്ഞിശങ്കരന്‍ മാഷ് തന്നെ വേണം.
        ഇളം കറുപ്പ് നിറം. ചുരുണ്ട മുടി. തിളങ്ങുന്ന കണ്ണുകള്‍. അലക്കിത്തേച്ച വെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും. തോളില്‍ എപ്പോഴും ഒരു ദ്വിവര്‍ണ്ണക്കര വേഷ്ടിയും. പുകവലിയില്ല, മദ്യപാനമില്ല, മറ്റ് സ്വഭാവദൂഷ്യങ്ങളൊന്നുമില്ല. പ്രായത്തേക്കാള്‍കവിഞ്ഞ പക്വത. എന്നാല്‍ സൂര്യനായാലും കളങ്കമുണ്ടായല്ലേ പറ്റൂ. കുഞ്ഞിശങ്കരന്‍ മാഷിനും അങ്ങനെയൊന്നുണ്ടായിപ്പോയി. അത് ചീട്ടുകളി. വെറുതെ തമാശിന്. കല്യാണ വീടുകളിലും അതുപോലുള്ള സുഹൃല്‍സദസ്സുകളിലും മാത്രം. പക്ഷെ ഈ നേരംപോക്കാണ് അദ്ദേഹത്തെ ഇന്നിവിടെയെത്തിച്ചത്. അതൊരു വലിയ കഥയാണ്.
      ഒരു ദിവസം വൈകുന്നേരം കുഞ്ഞിശങ്കരന്‍ മാഷ് ഏതോ ഒരു വീട്ടില്‍ മധ്യസ്ഥം പറഞ്ഞ് തിരിച്ചു വരുമ്പോഴാണ് തന്റെ സഹപാഠിയും ഗള്‍ഫില്‍ നിന്ന് ഒരാഴ്ച മുമ്പ് മാത്രമെത്തിയവനുമായ സുഹൃത്ത് അബ്ദുറഹിമാനെ വഴിക്കു വെച്ച് കാണുന്നത്. കുശലപ്രശ്നങ്ങള്‍ക്കു ശേഷം പിരിയാന്‍നേരത്ത് മാഷ് ചോദിച്ചു.
"അന്ത്റൂ, ഇപ്പം എങ്ങോട്ടാ പോകുന്നത്?"
"ഞാന്‍ ടൈംപാസ്സിന് കാര്‍ഡ്സ് കളിക്കാന്‍ പോവുകയാ. എന്താ കുഞ്ഞിശങ്കരാ പോരുന്നോ?"
        ചീട്ടുകളി എന്നു കേട്ടപ്പോള്‍ മാഷ് പിന്നെ മറ്റൊന്നും ഓര്‍ത്തില്ല. അബ്ദുറഹിമാന്റെ കൂടെപ്പോയി. തൊട്ടടുത്തുള്ള മറ്റൊരു പഴയ തറവാട്ടിലേക്ക്. പണ്ടു പ്രസിദ്ധമായിരുന്ന പരശ്ശേരി തറവാട്. കുറേക്കൊല്ലങ്ങള്‍ക്കു മുമ്പ് പരശ്ശേരി എന്ന പേര് കേള്‍ക്കുമ്പോള്‍ത്തന്നെ സാധാരണക്കാരന് ഭയമായിരുന്നു. കൊല്ലും കൊലയും നടത്തി നാട് ഭരിച്ച പ്രമാണിമാരുടെ തറവാട്. ഇന്നവിടെ നിത്യജീവിതത്തിനുതന്നെ ബുദ്ധിമുട്ടുള്ള ഒരു കുടുംബമാണ്. രാവുണ്ണിനായരും ഭാര്യ ദേവുവും. മക്കളില്ല അവര്‍ക്ക്. രാവുണ്ണിനായര്‍ക്ക് അമ്പതിനടുത്ത് പ്രായം. ദേവു നാല്പതു കഴിഞ്ഞ പൌഢ. പകല്‍ രാവുണ്ണിനായര്‍ ഒരു തോക്കുമെടുത്ത് നാടു ചുറ്റും. വല്ല പ്രാവിനേയോ കുളക്കോഴിയേയോ മറ്റോ വെടിവെച്ചിടും. വോകുന്നേരമാവുമ്പോള്‍ വീട്ടിലെത്തും. കപ്പയും ഇറച്ചിക്കറിയും ചേര്‍ന്നൊരു സായാഹ്നഭക്ഷണം. അപ്പോഴേക്കും ചീട്ടുകളിക്കാനായി ചിലര്‍ എത്തും. പിന്നെ രാത്രി വൈകുന്നതുവരെ ചീട്ടുകളിയാണ്.
അവിടേക്കാണ് അബ്ദുറഹിമാന്‍ നമ്മുടെ കുഞ്ഞിശങ്കരന്‍ മാഷെയും വിളിച്ച് പോയത്. അന്ന് വേറെയാരും വന്നിരുന്നില്ല. അതിനാല്‍ത്തന്നെ രാവുണ്ണിനായരം ദേവുവും അബ്ദുറഹിമാനും മാഷും കൂടി കുറേ നേരം ചീട്ടു കളിച്ചു. കുഞ്ഞിശങ്കരന്‍ മാഷെപ്പറ്റി നന്നായറിയാവുന്ന രാവുണ്ണിനായര്‍ മറ്റു കലാപരിപാടികള്‍ക്കൊന്നും മുതിര്‍ന്നതുമില്ല.
         കുഞ്ഞിശങ്കരന്‍ മാസ്റ്റര്‍ പരശ്ശേരി ഇടയ്ക്കിടെ പോയിത്തുടങ്ങി. സ്ക്കൂളില്‍ നിന്നു വന്നാല്‍ അതൊരു പതിവായി മാറാന്‍ അധിക കാലമൊന്നും വേണ്ടിവന്നില്ല. ഒരു ഞായറാഴ്ച മാഷ് ഉച്ചയൂണും കഴിഞ്ഞ് വെറുതേ വീടിനു മുമ്പിലുള്ള കുളത്തിന്നരികിലേക്ക് നടന്നു. കുളത്തില്‍ വലിയൊരു വരാല്‍ മീന്‍. രാമുണ്ണിനായരെ കൂട്ടിവന്നാല്‍ അതിനെ വെടിവെച്ചു പിടിക്കാം. നായരെയുമന്വേഷിച്ച് പുറത്തിറങ്ങി. ഒരു വിധം സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു. ആരും കണ്ടവരില്ല. എന്നാല്‍ പതിവിനു വിപരീതമായി ഇന്നദ്ദേഹം വീട്ടില്‍ത്തന്നെയായിരിക്കുമോ? കുഞ്ഞിശങ്കരന്‍ മാഷ് പരശ്ശേരിയില്‍ എത്തി. പടിപ്പുര കടന്നു മുറ്റത്തെത്തിയപ്പോള്‍ നായര്‍ വരാന്തയില്‍ ചാരുകസേരയില്‍ കിടന്നു പത്രം വായിക്കുന്നു. നേരെ അങ്ങോട്ടേക്കു നടന്നു.
        പത്രം നിവര്‍ത്തിപ്പിടിച്ചിരുന്നതിനാല്‍ അടുത്തെത്തിയപ്പോഴാണ് ആളെ മനസ്സിലായത്. പത്രം വായിക്കുന്നത് ദേവു അമ്മ. കാലില്‍ എന്തോ പുരട്ടിയിട്ടുണ്ട്. അത് മുണ്ടിലാവാതിരിക്കാന്‍ മുട്ടിനു മുകളിലേക്കു തെറുത്ത്കയറ്റിവെച്ചിരിക്കുന്നു. അരുതാത്തത് എന്തോ കണ്ടപോലെ മാഷ് പെട്ടെന്ന് തിരിച്ചു നടന്നു. പേപ്പറില്‍ നിന്ന് മുഖമെടുത്ത് ദേവുഅമ്മ വിളിച്ചു.
"കുഞ്ഞിശങ്കരന്‍ മാഷേ.. വരീന്‍"
മാഷ് അറച്ചു നിന്നപ്പോള്‍ അവര്‍ വീണ്ടും പറഞ്ഞു
"ഇങ്ങളു വരീന്‍ മാഷേ, എന്തായിത് !?"
ദേവു അമ്മ വീണ്ടും വിളിച്ചപ്പോള്‍ മാഷ് അറച്ചറച്ച് അരികിലേക്കു ചെന്നു.          
          പക്ഷെ അവര്‍ അവിടെനിന്ന് എണീക്കുകയോ വസ്ത്രം നേരെയാക്കിയിടുകയോ ചെയ്തില്ല.
"കാലിന് ഭയങ്കര വേദന. മഹാനാരായണതൈലം പെരട്ട്യേതാ"
   മാഷ് ഒന്നും മിണ്ടിയില്ല. താനിങ്ങോട്ട് വരേണ്ടായിരുന്നു എന്നാണപ്പോഴും അദ്ദേഹത്തിനു തോന്നിയത്.
"ഇങ്ങള് ഇവിടെ ഒന്ന് നോക്ക്, ഒരു നീല നിറം കണ്ടില്ലേ -അതാവും വേദനിക്കുന്നത്"
       ദേവു അമ്മ മുട്ടിനു മുകളിലുള്ള ഭാഗം ചൂണ്ടിക്കാണിച്ച് മാഷോട് പിന്നേം പറഞ്ഞു. മാഷിന് നോക്കാതെ നിവൃത്തിയില്ലായിരുന്നു. തൊട്ടപ്പുറത്ത് ഒരു സ്റ്റൂളില്‍ വിദേശമദ്യക്കുപ്പിയും ഗ്ലാസും. ഗ്ലാസില്‍ അല്പം ഒഴിച്ച് വെള്ളം ചേര്‍ത്ത് ദേവു ഒറ്റവലിക്ക് കുടിച്ചു. മറ്റൊരു പെഗ്ഗൊഴിച്ച് മാസ്റ്റര്‍ക്കു നീട്ടി. മാഷ് തല കുലുക്കി വിസമ്മതം പ്രകടിപ്പിച്ചു. ദേവു കൈനീട്ടി മാഷിന്റെ കയ്യില്‍ പിടിച്ചു അരികത്തേക്കു നിര്‍ത്തി പറഞ്ഞു
"ഇത് ഇമ്പളെ അബ്ദുറഹിമാന്‍ കൊണ്ടുവന്നതാ, ഗള്‍ഫില്‍ നിന്ന്. നല്ല സാധനാ. ഒരിറക്ക് കുടിച്ചാല്‍ ഒന്നും വരില്ല. ഞാനല്ലേ തരുന്നത്."
മാഷ് വീണ്ടും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ദേവു മാഷെ ഒന്നു കൂടി ദേഹത്തോടടുപ്പിച്ച് ഗ്ലാസ് ചുണ്ടോടടുപ്പിച്ച് പിടിച്ചു . മനസ്സില്ലാ മനസ്സോടെ മാഷ് ഒരിത്തിരി മൊത്തി. ദേവു അമ്മ പെട്ടെന്ന് മാഷെ പിടിച്ച് കുനിച്ച് അദ്ദേഹത്തിന്റെ ചുണ്ടില്‍ ഒരു മുത്തം വെച്ചുകൊടുത്തു.
"ഇതൊക്ക ഒരു രസല്ലേ മാഷേ!"
 സ്തബ്ധനായിപ്പോയ കുഞ്ഞിശ്ശങ്കര്‍ ബാക്കി മുഴുവന്‍ ഒറ്റ വലിക്ക് അകത്താക്കി. ഒരുമ്മ കൂടി കിട്ടിയപ്പോള്‍ പാവം ആകെ പേടിച്ചു പോയി. അരുതാത്ത രണ്ടു കാര്യങ്ങളാണ് നടന്നത്. അദ്ദേഹം അവിടെ നിന്നിറങ്ങി വീട്ടിലേക്കു നടന്നു. 
        എന്നാല്‍ അത് ഒരു തുടക്കം മാത്രമായിരുന്നു. കുഞ്ഞിശങ്കരന്‍ മാസ്റ്റര്‍ പറശ്ശേരി വീട്ടിലെ നിത്യ സന്ദര്‍ശകനായി. ചീട്ടുകളി പണം വെച്ചായി. മദ്യം ഒരു നിര്‍ബ്ബന്ധിതവസ്തുവായി മാറാന്‍ കുറച്ചു മാസങ്ങളേ വേണ്ടി വന്നുള്ളു. എന്നാല്‍ സംഭവങ്ങളുടെ ഗൌരവം സ്ഥിതി ചെയ്യുന്നത് അവിടെയല്ല. മദ്യം അകത്തു ചെന്നാല്‍ കുഞ്ഞിശങ്കരന്‍ മാസ്റ്റര്‍ക്ക് മറവി വരും. പല പ്രധാന കാര്യങ്ങളും മറക്കാന്‍ തുടങ്ങി. എന്താണ് ചെയ്തതെന്നോ, ചെയ്യുന്നതെന്നോ ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും സ്ക്കൂളില്‍ പോകുമ്പോള്‍ മാഷ് മദ്യപിക്കാറില്ല. പക്ഷെ ഒരു ദിവസം അതും സംഭവിച്ചു. സ്ക്കൂളില്‍ പോകുന്ന വഴിക്കുള്ള ഒരിടത്ത് ഗൃഹനിര്‍മ്മാണ കുറ്റിയടി പൂജയ്ക്ക് മാഷെ ക്ഷണിച്ചു. കാലത്താണ് പരിപാടി. മാഷ് എട്ടു മണിക്ക് അവിടെ എത്തി. പൂജ കഴിഞ്ഞപ്പോള്‍ ആശാരിക്ക് മദ്യം സല്‍ക്കരിച്ചു. കണ്ടപ്പോള്‍ മാഷോടും കുടിച്ചു പോയി. സ്ക്കൂളിലെത്തിയ സാറിന് വയറ്റില്‍ നിന്നൊരു വിമ്മിഷ്ടം. തോളില്‍ നിന്ന് വേഷ്ടിയെടുത്ത് ചുമരിലെ ആണിയില്‍ തൂക്കി മാസ്റ്റര്‍ ടോയ്ലറ്റില്‍ പോയി. കുത്തനെ വരകളുള്ള, ചരടു വലിച്ചുകെട്ടുന്ന ഒരുതരം അണ്ടര്‍വെയറാണ് മാഷിന്റെ ബ്രാന്റ്. ടോയ്ലറ്റില്‍ നിന്നെഴുന്നേറ്റ് മുഖം കഴുകി മാസ്റ്റര്‍ അണ്ടര്‍വെയര്‍ കയ്യിലുള്ളത് വേഷ്ടിയാണെന്ന് തെറ്റിദ്ധരിച്ച് മുഖം തുടച്ച ശേഷം തോളത്തിട്ട് ഓഫീസ്  റൂമില്‍ വന്നിരുന്നു തന്റെ പ്രവൃത്തികളില്‍ മുഴുകി.
    കദീജ ടീച്ചറാണ് ആദ്യം വന്നത്. അവര്‍ മേശപ്പുറത്ത് നിന്ന് ഹാജര്‍ പട്ടികയെടുത്ത് നിവര്‍ത്തി ഒപ്പിടാന്‍നേരം വെറുതെ മാഷെയൊന്നു നോക്കി. മാസ്റ്റര്‍ ഇതാ അണ്ടര്‍വെയറും ചുമലിലിട്ട് ഇരിക്കുന്നു. ടീച്ചര്‍ ഒപ്പിടാന്‍ പോലും നില്ക്കാതെ തിരിച്ചു നടന്നു.
"ടീച്ചറേ, ദാ, പെന്ന് എന്റെ കയ്യിലുണ്ട്. ഒപ്പിട്ടു പോകൂ"
"ദാ, ഇപ്പോ വരാം." ടീച്ചര്‍ നടന്നകന്നു.ശേഷിക്കുന്ന മൂന്നു പേരില്‍ ദേവയാനി ടീച്ചറും കല്യാണി ടീച്ചറും എത്തി. കദീജ അവരോട് കാര്യം പറഞ്ഞു. അറബിമാഷ് കാസിം വന്നിട്ട് അയാളോട് പറയാമെന്നു കരുതി ആരും ഓഫീസ് റൂമിലേക്കു പോയില്ല. പത്തു മണിയാവാറായപ്പോള്‍ കുഞ്ഞിശങ്കരന്‍ മാഷ് അവരുടെ അരികിലേക്കു ചെന്നു. അതിപ്പോഴും തോളില്‍ത്തന്നെയുണ്ട്.
"എന്താ, ഇന്ന് ആര്‍ക്കും ക്ലാസില്‍ പോവ്വൊന്നും വേണ്ടേ? ഒപ്പു പോലുമിടാതെ ഇവിടിരിക്കുന്നു."
എല്ലാവരും മാഷെ നോക്കി. പരസ്പരം നോക്കി. ചിരി വരുന്നുണ്ട്, ചിരിക്കാന്‍ പറ്റുന്നില്ല. പറയണമെന്നുണ്ട്, പറയാന്‍ കഴിയുന്നില്ല. ഒടുവില്‍ കൂട്ടത്തില്‍ പ്രായക്കൂടുതലുള്ള ദേവയാനി ടീച്ചര്‍ താഴോട്ടു നോക്കി പതുക്കെ പറഞ്ഞു.
"മാഷ് ഓഫീസ് റൂമില്‍ പോയി ആ വേഷ്ടിയൊന്ന് ശരിയാക്കിയിട്. അപ്പോഴേക്കും ഞങ്ങളങ്ങെത്താം."
പാവം കുഞ്ഞിശങ്കരന്‍ മാഷ്. വേഷ്ടി കയ്യിലെടുത്തു നോക്കി. പിന്നെ ഒരോട്ടമായിരുന്നു.

            ഇതേ മറവി തന്നെയാണ് മാഷെ ഇന്ന് തെങ്ങിലെത്തിച്ചതും. ഇന്നലെ രാത്രി മാഷ് ഒരു കല്യാണവീട്ടില്‍ പോയി. പോവുമ്പോള്‍ത്തന്നെ മദ്യപിച്ചിട്ടുണ്ട്. അവിടെ നിന്ന് കുറച്ചുകൂടിച്ചെന്നപ്പോള്‍ നേരെ നില്ക്കാന്‍ പറ്റാത്ത അവസ്ഥ. അപ്പോഴാണ് ഒരു മൂലയില്‍ കുറെ ചെറുപ്പക്കാര്‍ ഇരുന്ന് ചീട്ടുകളിക്കുന്നത് കാണുന്നത്. മാഷ് ആടിക്കുഴഞ്ഞ് അവരുടെ അരികിലെത്തി.
"ഞാനുമുണ്ട് കളിക്കാന്‍. "  ആരും ഒന്നും മിണ്ടിയില്ല.
"എന്താടാ, പറഞ്ഞതു കേട്ടില്ലേ, ഞാനുമുണ്ട് കളിക്കാന്‍"
"നിങ്ങള്‍ വേറെയെവിടേയെങ്കിലും കളിച്ചോ. ഇവിടെ സീറ്റ് ഫുള്ളാണ്."
"അതെന്താടാ, എന്നെക്കൂടി കൂട്ടിയാല്‍, കഴുവേറിമോനേ"
ആ ചെറുപ്പക്കാരന്‍ എണീറ്റതും മാഷുടെ മുഖത്തടി വീണതും പെട്ടെന്നായിരുന്നു. എന്തെല്ലാമോ വിളിച്ചു പറഞ്ഞുകൊണ്ട് മാഷ് അവിടെ നിന്നിറങ്ങി. കയ്യിലുള്ള ടോര്‍ച്ചില്‍ ബാറ്ററി വളരെക്കുറവാണ്. ബള്‍ബ് മിന്നുന്നതേയുള്ളു. സമയം രാത്രി രണ്ടുമണിയെങ്കിലുമായിക്കാണും.
പതുക്കെ വീട്ടിലേക്കു നടന്നു. വയല്‍വരമ്പുകള്‍ കഴിഞ്ഞ് റോഡിലെത്തി. കുറച്ചു ദൂരം നടന്നപ്പോള്‍ കനാല്‍ വക്കിലെത്തി. മാസ്റ്റര്‍ജിക്കു വലത്തോട്ടാണ് പോകേണ്ടത്. പക്ഷെ ദൈവം അദ്ദേഹത്തെ ഇടത്തോട്ടാണ് നടത്തിയത്. കുറച്ചു നടന്നപ്പോള്‍ വീടിന്റെ മുമ്പിലെത്തി. തന്റെ വീടുതന്നെയാണെന്ന പൂര്‍ണ്ണവിശ്വാസത്തില്‍ കയറിച്ചെന്നു. ആദ്യം പുറകുവശത്തു ചെന്നു ടോയ്ലറ്റില്‍ പോയി. അണ്ടര്‍വെയര്‍ ഇനി ഇടേണ്ട ആവശ്യമില്ലല്ലോ. അത് തോളിലിട്ടു മുന്‍വശത്തെ വാതിലില്‍ തട്ടി വിളിച്ചു.
"ജാന്വോ...ജാന്വോ... വാതിലു തുറക്കെടീ"
മാഷിന്റെ ഭാര്യയാണ് ജാനകി. സ്നേഹത്തോടെ ജാന്വോന്നെ വിളിക്കാറുള്ളൂ.
വീട്ടുകാരി മയക്കത്തില്‍ നിന്നുണര്‍ന്നു. മാഷിന്റെ കഷ്ടകാലത്തിന് അവളുടെ പേരും ജാനു . അവള്‍ ഭര്‍ത്താവിനെ കുലുക്കി വിളിച്ചു.
"ഏയ്...എണീക്കീന്ന്...ആരോ വാതിലില്‍ മുട്ടി വിളിക്കുന്നു."
അവന്‍ വന്നു പതുക്കെ വാതില്‍ തുറന്നു
"ഇതെന്താ ജാന്വോ  വാതിലു തുറക്കാന്‍ ഇത്ര താമസം."
    ജാനുവിന്റെ ഭര്‍ത്താവ് ഒന്നേ നോക്കിയുള്ളൂ. കുഞ്ഞിശങ്കരന്‍ മാഷ് രാത്രി രണ്ടുമണിക്ക് അണ്ടര്‍വെയര്‍ അഴിച്ച് ചുമലിലിട്ട് തന്റെ ഭാര്യയെ പേര്‍ ചൊല്ലി വിളിക്കുന്നു.
ഒറ്റച്ചവിട്ടിന് മാഷ് താഴെ വീണു. ജാനു ഉറക്കെ നിലവിളിച്ചു. അയല്‍വീട്ടുകാര്‍ ശബ്ദം കേട്ട് ഓടി വന്നു.
"പിടിച്ചുകെട്ടെടാ ഈ നായിന്റെ മോനെ"
ആരോ ഒരാള്‍ ആക്രോശിച്ചു. മാഷുടെ വേഷ്ടികൊണ്ട് തന്നെ കൈ പുറകില്‍ കെട്ടി തെങ്ങില്‍ കെട്ടി. പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.
     ഞങ്ങളെത്തുമ്പോഴേക്കും വലിയൊരു ജനക്കൂട്ടം തന്നെ അവിടെയുണ്ട്. കുത്തനെ നീണ്ട വരകളുള്ള ആ അണ്ടര്‍വെയര്‍ ആ ചുമലില്‍ത്തന്നെയുണ്ട്. കുഞ്ഞിശങ്കരന്‍ മാഷ് തല കുനിച്ച് താഴോട്ട് നോക്കി നില്‍ക്കുകയാണ്.
കുഞ്ഞിരാമന്‍ തെങ്ങിന്റെ മുകളിലോട്ട് നോക്കി എന്നോട് പറഞ്ഞു. "ഒരു കുല തേങ്ങ വരണ്ടു നില്‍ക്കുന്നു. ഒരോല ഉണങ്ങി തൂങ്ങീം നില്‍ക്കുന്നു. ഒന്നും വരുത്തല്ലേ ഭഗവാനേ!!"   
 

5 comments:

ശ്രീ said...

പാവം മാഷ്... ല്ലേ?

Kadalass said...

നല്ല വായനാ സുഖമുള്ള എഴുത്ത്...ഒപ്പം നർമ്മവും...
ഈ മദ്യം മനുഷ്യനെ കൊണ്ടെത്തിക്കുന്ന ഇടങ്ങളെ.....
നന്നായി എഴുതി എല്ലാ ആശംസകളും!

Sabu Hariharan said...

'കഥ' എന്ന ലേബൽ വായിച്ചപ്പോഴാണ്‌ സമാധാനമായത്‌!

ശ്രീജിത് കൊണ്ടോട്ടി. said...

മാഷെ.. രസകരമായ അവതരണം.. ആശംസകള്‍...

moideentkm said...

നന്നായിട്ടുണ്ട്........ആശംസകള്‍...