പോസ്റ്റുകള്‍

Thursday, September 30, 2010

ഈ ഗാനം കേള്‍ക്കണോ?




 



നമ്മുടെ നാട്ടിലെ ചില വിദ്യാലയങ്ങള്‍ ക്ഷയിച്ചു വരുകയാണ്. എന്തായിരിക്കാം കാരണം. ഈ പാട്ടൊന്നു കേട്ടുനോക്കാം. ഗാനരചനയും റെക്കാര്‍ഡിംഗും എന്റെ പ്രിയ സുഹൃത്ത് സക്കീര്‍. പാടിയത് മറ്റൊരു സ്നേഹിതന്‍ പി. സി. പാറക്കുളം


ഓഡിയോ പോസ്റ്റിടാന്‍ പഠിപ്പിച്ച കെ. പി. സുകുമാരന്‍ (ശിഥില ചിന്തകള്‍) സാറിനു നന്ദി.



.

Friday, September 24, 2010

ലൈഫ് ഡയറി -1 ഹരിശ്രീഗണപതയെ നമ:





         സ്ക്കൂള്‍ ഡയറിയുടെ ചില ദളങ്ങള്‍ എഴുതിക്കഴിഞ്ഞപ്പോഴാണ് എന്റെ ജീവിതാനുഭവങ്ങള്‍ മൊത്തമായി എഴുതിത്തുടങ്ങാന്‍ എനിക്ക് ഒരു തോന്നലുണ്ടായത്. ധൈര്യം കിട്ടിയത് എന്നു പറയുന്നതാവും ശരി.
         1955 ഫിബ്രവരി 1 ന് മേപ്പണശ്ശേരി കണാരന്‍ മാസ്റ്ററുടേയും നാരായണി ടീച്ചറുടേയും മൂന്നാമത്തെ സന്തതിയായി ഞാന്‍ ഈ ഭൂമിയിലെത്തി എന്നാണ് കുടുംബ ചരിത്രകാരന്മാരും ജാതകവും പറയുന്നത്. കാര്‍ത്തിക നക്ഷത്രം എടവം രാശിയില്‍ സര്‍വ്വോച്ചത്തില്‍ നില്ക്കുന്ന സമയത്തായിരുന്നു ജനനം എന്ന് പിന്നീട് മനസ്സിലായി. മേപ്പണശ്ശേരി എന്ന വീട്ടില്‍ നാലു വയസ്സുവരെ ജീവിച്ചെങ്കിലും അക്കാലത്തു എഴുതത്തക്ക സംഭവങ്ങളൊന്നും എന്റെ ഓര്മ്മയില്‍ തെളിയുന്നില്ല.

          എന്നാല്‍ നാലാം വയസ്സില്‍ ഇപ്പോള്‍ താമസിക്കുന്ന ചാമക്കണ്ടി വീട്ടില്‍ എത്തിയത് ഓര്‍മ്മയുണ്ട്. ഒരു പഴയ വീടും സ്ഥലവും വാങ്ങി ഞങ്ങള്‍ അങ്ങോട്ട് താമസം മാറുകയായിരുന്നു. ആ വീട് താമസയോഗ്യമല്ല എന്നു കണ്ടതിനാല്‍ ഉടന്‍ തന്നെ പൊളിച്ചുമാറ്റി, ഒരു താല്ക്കാലിക ഷെഡ് കെട്ടി അതിലായിരുന്നു താമസം. പുതിയ വീടിന്റെ പണി ആരംഭിച്ചതും തറ കെട്ടിയതും എനിക്ക് മറക്കാനാവില്ല. കാരണം ആ തറയിലൂടെ ഓടിക്കളിക്കുമ്പോള്‍ എന്റെ വിരലിലെ സ്വര്‍ണ്ണമോതിരം അതിലെവിടെയോ കളഞ്ഞുപോയതും അച്ഛനോട് പിടിപ്പതു കിട്ടിയതും വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്. ചേട്ടനും ചേച്ചിയും കൂടാതെ ഇളയമ്മയും (അമ്മയുടെ അനുജത്തി) കൂടി ആറു പേര്‍ . സ്ക്കൂള്‍ സമയമായാല്‍ നാലു പേരുമങ്ങു പോവും. അന്നും ഇന്നും ഒരു കളിക്കമ്പക്കാരനായ എന്നെ പരിപാലിക്കാന്‍ ഇളയമ്മയ്ക്ക് വലിയ കഷ്ടപ്പാടായിരുന്നു. വീടു നിര്‍മ്മാണ ജോലിക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ എന്റെ പുറകെ നടക്കാന്‍ അവര്‍ക്ക് സമയവും കിട്ടിയിരുന്നില്ല.

         ആശാരിപ്പണിക്കു വേണ്ടി ഒരു ചെറിയ പന്തല്‍ കെട്ടിയിരുന്നു. കുഞ്ഞിച്ചന്തു ആശാരിയും മകന്‍ ചെറുപ്പക്കാരനായ മാധവനാശാരിയും മറ്റു ചിലരും അവിടെ തിരക്കിട്ട പണിയിലാണ്. ഇളയമ്മ മാധവനോടു പറഞ്ഞു
       "മാധവാ, ഇവന്‍ കണ്ണു തെറ്റിയാല്‍ ഇവിടെ കാണില്ല. ഒന്നു നോക്കിക്കോളേണമേ"
          എന്നെ അടുത്തിരുത്തി പല കഥകളും മാധവന്‍ പണിക്കിടയില്‍ പറയാന്‍ തുടങ്ങി. പക്ഷെ ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് മടുപ്പ് തോന്നിത്തുടങ്ങി. (ഇന്നും അങ്ങിനെയാണ്, ഏതു കാര്യവും വേഗം മടുക്കും!)  ഞാന്‍ എണീറ്റ് പോവാന്‍ തുടങ്ങുമ്പോള്‍ മാധവന്‍ എന്തെങ്കിലും പറഞ്ഞ് എന്നെ അവിടെ ഇരുത്താന്‍ ശ്രമിക്കും.
 "എനിക്ക് മരത്തിന്റെ ഒരു ചെറിയ പെട്ടി ഉണ്ടാക്കിത്തര്വോ ,മാതവേട്ടാ"
 "ഉം, അതിനെന്താ ,നാളെ ഉണ്ടാക്കിത്തരാം"
            പക്ഷെ അങ്ങനെ ഒരു മറുപടി പറയുമ്പോള്‍ അതൊരു പൊല്ലാപ്പാവുമെന്ന് അദ്ദേഹം ഓര്‍ത്തില്ല. എന്റെ സ്വഭാവം അങ്ങിനെയാണ്. എന്തങ്കിലുമൊന്ന് വേണമെന്നു തോന്നിയാല്‍, ചെയ്യണമെന്നു തോന്നിയാല്‍, പറയണമെന്നു കരുതിയാല്‍ അതു ചെയ്തു കഴിഞ്ഞേ മനസ്സമാധാനമുണ്ടാവൂ. പിന്നീട് മാധവന് സ്വൈര്യമായി പണിയെടുക്കാന്‍ കഴിഞ്ഞില്ല. ഗത്യന്തരമില്ലാതെ എനിക്കൊരു മനോഹരമായ പെട്ടിയുണ്ടാക്കിത്തരേണ്ടിവന്നു.

          ഒരു ദിവസം വര്‍ത്തമാനത്തിനിടയില്‍ എന്നോടു പറഞ്ഞു. "അടുത്താഴ്ചയല്ലേ നവരാത്രി. നിന്നെ ഇക്കൊല്ലമല്ലേ അരിയില്‍ എഴുതിക്കുന്നത്." പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് അരിയിലെഴുത്തിന്റെ വിശേഷങ്ങളായിരുന്നു ഞങ്ങളുടെ സംഭാഷണ വിഷയം.

              അമ്മ പഠിപ്പിക്കുന്ന നിടുമ്പൊയില്‍ മിക്സഡ് എല്‍. പി. സ്ക്കൂളിലാണ് എഴുത്തിനിരുത്ത്. നവരാത്രി പൂജ മൂന്ന് ദിവസമുണ്ടാകും. ഞാന്‍ ഇതുവരെ അതു കണ്ടിട്ടില്ല. വിജയദശമിയുടെ തലേ ദിവസം  അതായത് നവമിക്ക് സ്ക്കൂളില്‍പ്പോയി പൂജ കാണാന്‍ എനിക്ക് സമ്മതം കിട്ടി. ചേച്ചിയുടെ കൂടെ ഞാന്‍ കാലത്ത് ആറു മണിക്ക് സ്ക്കൂളിലേക്കു പുറപ്പെട്ടു. ചേച്ചി തുളസിയും ചെമ്പരത്തിപ്പൂവും പറിച്ച് ഒരു ഇലക്കുമ്പിളില്‍ കരുതിയിരുന്നു.  അക്കാലത്ത് വീട്ടില്‍ സ്ഥിരമായ വേഷം ഒരു ചുവന്ന പട്ടു കോണകം മാത്രമാണ്. അന്ന് ഒരു നിക്കര്‍ ഇടുവിച്ച് തന്ന അമ്മ പറഞ്ഞു
      "ഇതിള്‍ മണ്ണൊന്നും ആക്കിയേക്കരുത്"
           സ്ക്കൂളില്‍ എത്തി. ഹാളിന്റെ ഒരു ഭാഗത്ത് ഈന്തിന്‍പട്ട കൊണ്ട് മറച്ച് പൂജാമുറിയൊരുക്കിയിരിക്കുന്നു. കുരുത്തോല, മാവില, പൂക്കള്‍ എന്നിവയാല്‍ അവിടമാകെ അലങ്കരിച്ചിട്ടുണ്ട്. രണ്ടു പേര്‍ ചെണ്ട കൊട്ടുന്നു. മുതിന്ന കുട്ടികള്‍ മാറി മാറി ശംഖ് വിളിക്കുന്നു.   ശംഖ് വിളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അയല്‍വാസിയും ബന്ധുവുമായ ദാമുവേട്ടന്‍ എനിക്കൊരവസരം തന്നു. എന്നാല്‍ കാറ്റ് പുറത്തു വന്നു എന്നല്ലാതെ ശബ്ദമൊന്നും  വന്നില്ല. കൈമണി കിലുക്കിക്കൊണ്ട് ഒരാള്‍ പുഷ്പാര്‍ച്ചന നടത്തുന്നു. ധാരാളം പുസ്തകങ്ങള്‍ അട്ടിയട്ടിയായി വെച്ചിട്ടുണ്ട്. അരികിലായി വിവിധ തരം പ്രതിമകള്‍, വിളക്കുകള്‍. ചന്ദനത്തിരിയുടേയും സാമ്പ്രാണിയുടേയും ഹൃദ്യ സുഗന്ധം .വള്ളത്തോള്‍ പാടിയ പോലെ " പുതിയൊരു ലോകമിതേതോ ഹന്ത! ശോഭനം തേജോമയം" എന്നെനിക്കും തോന്നി. ചുകന്ന പട്ടുടുത്ത് ദേഹം മുഴുവന്‍ ഭസ്മക്കുറിയും ചന്ദനപ്പൊട്ടും തൊട്ട് ഒരാള്‍ പൂജ നടത്തുന്നു. സഹായിയായി മറ്റൊരാള്‍ അടുത്തുണ്ട്.
"ദാമുവേട്ടാ, അതാരാ " എന്റ ചോദ്യം
"അതല്ലേ കൃഷ്ണന്‍ കുരിക്കള്‍ (ഗുരുക്കള്‍) ഹെഷ്മാഷാ"  ദാമുവേട്ടന്‍ പതുക്കെ ചെവിയില്‍ പറഞ്ഞു
"മറ്റേതോ ?"
"അതു കേളുക്കുട്ടി മാഷ്. നിന്റെ അച്ഛന്‍ പഠിപ്പിക്കുന്ന സ്ക്കൂളിലെ മാഷാ." ദാമുവേട്ടന്‍

          പൂജ കഴിഞ്ഞു. പ്രസാദം കിട്ടി. കുറച്ച് വെള്ളവും പുഷ്പങ്ങളും. എന്നാല്‍ അല്പ സമയം കഴിഞ്ഞപ്പോള്‍ കേളുക്കുട്ടി മാസ്റ്റര്‍ നിവേദ്യവുമായെത്തി. അവില്‍, മലര്‍, പഴം, ശര്‍ക്കര, കല്ക്കണ്ടി, കരിമ്പ്, മാതളം, ഇളനീരിന്‍ കാമ്പ്- എല്ലാം കൂടി ചേര്‍ത്തത്. അതു രണ്ടു കയ്യിലും കൂടി വാങ്ങി. ഹാ! എന്തൊരു രുചി. ഇന്നും നാവിന്‍ തുമ്പിലുണ്ട്.
          പിറ്റെ ദിവസം വിജയദശമി. കാലത്തു തന്നെ കുളിച്ചു റെഡിയായി. ഇന്ന് നിക്കറും ഷര്‍ട്ടുമുണ്ട്. കൂടാതെ സ്വര്‍ണ്ണക്കരയുള്ളഒരു കൊച്ചു മുണ്ടും. അത് അരിയിലെഴുതുമ്പോള്‍ ധരിക്കാനുള്ളതാണ്. അമ്മയും കൂടെയുണ്ട്. അച്ഛന്‍ നേരത്തെ തന്നെ പോയി. കാലത്തു വിദ്യാരംഭം കുറിക്കനാണത്രേ. അതു കഴിഞ്ഞ് അച്ഛന് അച്ഛന്റെ സ്ക്കൂളില്‍ പോവുകയും വേണം. ഒരു പൊതി അവിലും ഇളനീരും കയ്യിലുണ്ട്. എനിക്ക് എടുക്കാന്‍ പറ്റില്ല എന്നു പറഞ്ഞ് ചേച്ചി ഇളനീരെടുത്തപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല. അത് ഷര്‍ട്ടിനോട് ചേര്‍ത്തുപിടിച്ചാല്‍ കറ പറ്റുമെന്ന് പറഞ്ഞ് അമ്മയും സമ്മതിച്ചില്ല.

         ഞങ്ങളെത്തുമ്പോഴേക്കു കാലത്തുള്ള പൂജ കഴിഞ്ഞിരുന്നു. അരിയിലെഴുത്തിനുള്ള ഒരുക്കമാണ്. കുറെ കുട്ടികള്‍ ഉയരം കുറവുള്ള ബെഞ്ചുകളില്‍ അപ്പോഴേക്കും സ്ഥാനം പിടിച്ചിട്ടുണ്ട്. കൃഷ്ണന്‍ ഗുരുക്കള്‍ ഒരു പുല്പായയില്‍ ചമ്രം പടിഞ്ഞിരിക്കുന്നു. മുമ്പില്‍ ഒരു പരന്ന പാത്രത്തില്‍ നല്ല കുത്തരി. വെള്ളം നിറച്ച കിണ്ടിയും കദളിപ്പഴവും, എഴുത്തോലയും അരികെയുണ്ട്. ഇന്നലെ പൂജാമുറിയില്‍ പട്ടുടുത്തിരിക്കുന്ന കുരിക്കളെ ചെറിയ ഭയത്തടെയാണ് ഞാന്‍ നോക്കിയത്. ഇപ്പോള്‍ ആ മുഖത്ത് ഒരു നിറഞ്ഞ ചിരി കാണുന്നുണ്ട്. എഴുത്താരംഭിക്കാന്‍ സമയമായി.

 "ടീച്ചറേ, മോനെ ഇവിടെക്കൊണ്ടിരുത്ത്വാ " കുരിക്കള്‍
             
          അതിനു മുമ്പ് വന്നിരുന്നവര്‍ ഊഴമിട്ട് കാത്തിരുന്നിട്ടും എന്നെത്തന്നെ ആദ്യം വിളിച്ചതിന്റെ പൊരുള്‍ എനിക്കു മനസ്സിലായില്ല. ഞാന്‍ അവിടുത്തെ ടീച്ചറിന്റെ മോനായതുകൊണ്ടാണത്രേ! അദ്ദേഹത്തിന്നഭിമുഖമായി മറ്റൊരു പുല്പായയില്‍ ഞാനിരുന്നു. നെറ്റിയില്‍ ചന്ദനം തൊടുവിക്കുമ്പോള്‍ എനിക്ക് ഒരു കുളിരനുഭവപ്പെട്ടു. കാതിലും തലയിലും പുഷ്പങ്ങള്‍ വെച്ചു തന്നു. നാവു നീട്ടാന്‍ പറഞ്ഞപ്പോള്‍ എനിക്കു പേടിയായി. അമ്മ പ്രോത്സാഹിപ്പിച്ചപ്പോള്‍ നാവു നീട്ടിക്കൊടുത്തു. ഗുരുക്കള്‍ എന്റെ നാവില്‍ സ്വര്‍ണ്ണാംഗുലീയം കൊണ്ട് എന്തൊക്കെയോ കുത്തിക്കുറിച്ചു. തുടര്‍ന്നു അദ്ദേഹം എന്റെ വലതു കയ്യിലെ നടുവിരല്‍ ചൂണ്ടുവിരലിന്റെ മുകളിലാക്കിപ്പിടിച്ച് അരിയില്‍ ആദ്യാക്ഷരമെഴുതി പതുക്കെപ്പറഞ്ഞു.

    "പറയൂ ഹരി "

        ആദ്യം എനിക്കോര്‍മ്മ വന്നത് തലേ ദിവസത്തെ മാധവേട്ടന്റെ ക്ലാസാണ്. " കുരിക്കള്‍ അരിയിലെഴുതി പറഞ്ഞു തരുന്നതെല്ലാം നന്നായി പറയണം. ഇല്ലെങ്കില്‍ പൊട്ടനായിപ്പോവും!?"
           രണ്ടാമത് ഓര്‍ത്തത് ദിവസവും അച്ഛന്‍ ഭാരതം, ഭാഗവതം മുതലായവ പാരായണം ചെയ്യുമ്പോള്‍ ആദ്യമായി ' ഹരിശ്രീഗണപതയെ നമ:, അവിഘ്നമസ്തു....' എന്നു ചൊല്ലുന്നതാണ്. എനിക്കത് മന:പാഠവുമാണ്.

   "പറയൂ, ഹരി " ഒരിക്കല്‍ക്കൂടി കുരിക്കള്‍ പറഞ്ഞു.

        ഓര്‍മ്മയില്‍ നിന്ന് ഞെട്ടിയുണര്‍ന്ന ഞാന്‍ തെല്ലൊരഭിമാനത്തോടെ പറഞ്ഞു

  "ശ്രീ"

 ഒരു ചെറിയ ചിരി സദസ്സില്‍ പരന്നു.
ശ്രീ  എന്നെഴുതി ഗുരു വീണ്ടും പറഞ്ഞു "ശ്രീ"
ഞാനും തുടര്‍ന്നു ' ഗ '
           അമ്മയുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു. എന്റ മുഖത്തു സൂക്ഷിച്ചു നോക്കി അങ്ങനെ പറയരുതെന്ന് കണ്ണുകൊണ്ട് കാണിച്ചു. പക്ഷെ ശരിയായി പറയാതെ പൊട്ടനായിപ്പോവരുതല്ലോ. ഓരോ തവണ ഓരോ അക്ഷരം പറയുമ്പോഴും അതിന്റെ അടുത്ത അക്ഷരം കൃത്യമായിപ്പറഞ്ഞ് ഞാന്‍ എഴുത്ത് മുഴുമിപ്പിച്ചു. അതിനു ശേഷം ഹരിശ്രീഗണപതയെ നമ: എന്നെഴുതിയ പനയോല, രണ്ടു പഴം എന്നിവ എന്റെ കൈയില്‍ വെച്ചു തന്നു. എഴുന്നേറ്റ് അദ്ദേഹത്തെ പ്രദക്ഷിണം വെച്ച് ഞാന്‍ അക്ഷരലോകത്തേക്കുള്ള യാത്രയാരംഭിച്ചു.
          അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:

Sunday, September 12, 2010

മുല്ലപ്പൂ ചൂടിയ മലയാളിപ്പെണ്‍കൊടി

എന്താ സംശയമുണ്ടോ? അതു നാന്‍ താന്‍‍............

Monday, September 6, 2010

സ്ക്കൂള്‍ ഡയറി - 10 കലന്തന്റെ കലകളും കുലകളും

           ഒരു ദിവസം ഉച്ചയ്ക്കു ശേഷമുള്ള ഇന്റര്‍വെല്ലിന് ഞാന്‍ ക്ലാസില്‍ നിന്ന് സ്റ്റാഫ്റൂമില്‍ എത്തിയപ്പോള്‍ കലന്തന്‍ അവിടെയുണ്ട്. ഇത്തവണ വന്നത് മികച്ചയിനം വാഴക്കന്നുകളുമായാണ്. പുതപ്പു വില്ക്കുന്നവരുടെയും പ്രഷര്‍കുക്കര്‍ മുതല്‍ പിഞ്ഞാണക്കോപ്പകള്‍ വരെ വില്ക്കന്നവരുടെയും വിഹാരകേന്ദ്രങ്ങളാണ് സ്ക്കൂള്‍ സ്റ്റാഫ്റൂമുകള്‍. കലന്തനെയും അക്കൂട്ടത്തിലൊരാളായി തള്ളാമായിരുന്നു. എന്നാല്‍ കലന്തനെ അങ്ങനെയങ്ങു വിട്ടുകൂടാ. ആശാനെന്റെ സഹപാഠിയാണ്, ഹൈസ്ക്കൂളില്‍.


     വാഴപ്പഴം മനുഷ്യന് എങ്ങനെയാണ് ഒരു ഉത്തമാഹാരമായിരിക്കുന്നത് എന്നതു മുതല്‍ ഈ അപൂര്‍വ്വയിനം വാഴക്കന്നുകള്‍ താന്‍ എങ്ങനെ സംഘടിപ്പിച്ചു എന്നതുവരെയുള്ള വിശദമായ ലക്ചര്‍ പുള്ളി നടത്തിക്കൊണ്ടിരിക്കെയാണ് ഞാന്‍ അങ്ങോട്ട് കയറിച്ചെന്നത്. ഒളികണ്ണാല്‍ എന്നെക്കണ്ടതും കലന്തന്‍ മൊഴിഞ്ഞു.
 
                "എടാ ജനാര്‍ദ്ദനാ........അല്ല സോറി, ജനാര്‍ദ്ദനന്‍ മാഷേ  നീ ഇപ്പോള്‍ ഇവിടേയാണോ? ഇപ്പോള്‍ കവിതയൊക്കെ എഴുതാറുണ്ടെടേയ് ?"
 
    "ഉം...." ഉണ്ടെന്നോ ഇല്ലെന്നോ അര്‍ത്ഥം വരുന്ന വിധത്തില്‍ ഞാനൊന്നു മൂളി. കാരണം കലന്തന്‍ വില്ക്കാന്‍ കൊണ്ടുവന്ന സാധനത്തെപ്പറ്റി എനിക്കത്ര വിശ്വാസം പോരായിരുന്നു.

കലന്തനെ ആദ്യമായി എട്ടാം ക്ലാസില്‍ വെച്ചാണ് ഞാന്‍ പരിചയപ്പെടുന്നത്. കല എന്നു വിളിക്കുന്നതാണ് പുള്ളിക്കിഷ്ടം. അല്പസ്വല്പം കവിതാഭ്രമമൊക്കെയുള്ള മൂപ്പരുടെ തൂലികാനാമമാണത്. ജന്മനാ ചെറിയൊരു വൈകല്യമുണ്ട്. ഇടതുകാലിന് അല്പം നീളക്കുറവ്. നടക്കുമ്പോള്‍ ചെറുതായി മുടന്തും. എട്ടാം ക്ലാസിലെ ആദ്യദിനം. ഞങ്ങളുടെ ക്ലാസ് ടീച്ചറായ രോഹിണിക്കുട്ടി ടീച്ചര്‍ കുട്ടികളെ പരിചയപ്പെടുന്ന കൂട്ടത്തില്‍ ചോദിച്ചു.
 
     "കലന്താ... ഈ മുടന്ത് ജന്മനാ ഉള്ളതാണോ?"
      "ഇല്ല ടീച്ചര്‍. അതൊരു കഥയാണ്."
     "എന്താ കുട്ടീ, എന്തു പറ്റി?"  ടീച്ചര്‍
   "ടീച്ചര്‍ ,എനിക്കന്നു നാലു വയസ്സു പ്രായം. ഉമ്മ അരച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അമ്മിയില്‍ നിന്ന് തേങ്ങ വാരിത്തിന്നാന്‍ നോക്കി."
     "എന്നിട്ട്"
        "ഉമ്മ എന്നെ അടിക്കാന്‍ നോക്കി. അപ്പോള്‍ അമ്മിക്കുട്ടി അബദ്ധത്തില്‍ എന്റെ ഇടതുകാലിലേക്കു ഉരുണ്ടുവീണു. കാലു ചതഞ്ഞരഞ്ഞു. എല്ലു പൊട്ടി. അതിനു ശേഷം ഞാനൊരു മുടന്തനായി!"
കലയുടെ കഥ കേട്ട ഞങ്ങള്‍ക്കെല്ലാം വിഷമമായി. കലയുടെ ഉമ്മയുടെ അശ്രദ്ധയെ ഞങ്ങള്‍ പഴിച്ചു. എനി ഒരമ്മയും അങ്ങനെ ചെയ്യല്ലേ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.
 
        എന്നാല്‍ തൊട്ടടുത്ത പിരിയഡുതന്നെ കല ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. രോഹിണി ടീച്ചറുടെ ചേച്ചിയാണ് കല്യാണിക്കുട്ടി ടീച്ചര്‍. കുട്ടികള്‍ ചിരിക്കുന്നതും സംസാരിക്കുന്നതുമൊന്നും ടീച്ചര്‍ക്കിഷ്ടപ്പെടില്ല. ക്ലാസിനിടയില്‍ കലന്തന്‍ എന്തോ ശബ്ദമുണ്ടാക്കി. ടീച്ചര്‍ വടിയെടുത്തു.
 
     "വാടാ ഇവിടെ"
കലന്തന്‍ ഞൊണ്ടി ഞൊണ്ടി ടീച്ചറുടെ അരികിലേക്ക് നടന്നു ചെന്നു.
    "എന്താടാ നിന്റെ കാലിന്?"  ടീച്ചര്‍
    "അതൊരു ആക്സിഡണ്ടാണ് ടീച്ചര്‍ " കല പതുക്കെപ്പറഞ്ഞു
    "ഉറക്കെപ്പറയെടാ. ഇപ്പോള്‍ നിന്റെ ശബ്ദമെവിടെപ്പോയി?"
കല മുഖത്തു യാതൊരു ഭാവഭേദവും കൂടാതെ ഉറക്കെത്തുടര്‍ന്നു.
   "കുറെക്കൊല്ലം മുമ്പാണ്. ഞാനും ബാപ്പയും കൂടി കോഴിക്കോടിന് പോവുകയായിരുന്നു. വണ്ടി നില്‍ക്കുന്നതിനു മുമ്പ് ബാപ്പ പ്ലാറ്റ്ഫോമിലേക്കു ചാടി. പുറകെ ഞാനും ചാടി. വീണുപോയ എന്റെ കാല്‍ പ്ലാറ്റ്ഫോമിനും വണ്ടിക്കുമിടയില്‍കുടുങ്ങി. എന്റെ കാല്‍ ചതഞ്ഞുപോയി!"
         അമ്പട കള്ളാ! ഞങ്ങളെല്ലാവരുടെയും മനസ്സില്‍ നിന്ന് ഒരമ്പരപ്പുയര്‍ന്നു.  ആരും ഒന്നും മിണ്ടിയില്ല. പക്ഷെ കല ആരാണെന്ന് ഞങ്ങള്‍ക്കു മനസ്സിലായി. ദിവസങ്ങള്‍ക്കുള്ളില്‍ കല സ്ക്കൂളിലെ പ്രധാന കഥാപാത്രമായി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കല തന്നെ സ്ക്കൂള്‍ലീഡര്‍

       അക്കാലത്ത് സ്ക്കൂളില്‍ പട്ടാളച്ചിട്ടയായിരുന്നു. ദേശീയ അധ്യാപക അവാര്‍ഡു നേടിയ കെ. കെ. രാമന്‍ നായരാണ് ഹെഡ്മാസ്റ്റര്‍. അധ്യാപകനാവുന്നതിന് മുമ്പ് സാറ് പട്ടാളത്തിലായിരുന്നു. മാഷ് വരാന്തയിലൂടെ നടന്നാല്‍ പിന്നെ മൊട്ടുസൂചി വീഴുന്ന ശബ്ദം പോലും കേള്‍ക്കാം. അത്ര നിശ്ശബ്ദത ആണ്. സ്ക്കൂളിലെ യൂണിഫോം പോലും കാക്കിയും വെള്ളയുമാക്കിക്കളഞ്ഞു ആ ദേശസ്നേഹി. ഇഷ്ടമില്ലെങ്കിലും ഞങ്ങളതു സഹിച്ചു.
       അഞ്ചെട്ടു മാസം കഴിഞ്ഞു. സ്ക്കൂള്‍ അസംബ്ലി നടക്കുകയാണ്. ലീഡറായ കല കടും ചുവപ്പു നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റുമണിഞ്ഞ് നില്‍ക്കുന്നു. ഹെഡ്മാസ്റ്റര്‍ ഒന്നേ നോക്കിയുള്ളൂ. അദ്ദേഹത്തിന്റെ മുഖം കോപം കൊണ്ട് ചുവന്നു. കലയെ നോക്കി അട്ടഹസിച്ചു.
 
      "ഇവിടെ വാടാ"
യാതൊരു കൂസലുമില്ലാതെ കല അദ്ദേഹത്തിന്നരികിലെത്തി.
     "ഇതെന്താടാ ഈ ഇട്ടുവന്നിരിക്കുന്നത്?"
     "പാന്റും ഷര്‍ട്ടും"  കലന്തന്‍
     "ഇതെന്തു നിറമാണെടാ? " രാമന്‍ മാസ്റ്റര്‍
     "ചുവപ്പും കറുപ്പും"
    "ലീഡറായ നീ തന്നെ യൂണിഫോം ഇടാതെ വന്നിരിക്കുന്നോ? പോയി മാറ്റി വാടാ"
     "പറ്റില്ല." 
       ഇത്തവണ കലയും ഉച്ചത്തിലാണ് പറഞ്ഞത്. "ഇവിടുത്തെ ഈ കാക്കി യൂണിഫോം കുട്ടികള്‍ക്കാര്‍ക്കും ഇഷ്ടമല്ല. ഒരു ലീഡര്‍ എന്ന നിലയില്‍ അതു ബഹിഷ്ക്കരിച്ചുകൊണ്ടുള്ള സമരത്തിന് നേതൃത്വം കൊടുക്കേണ്ടത് എന്റെ കടമയാണ്."
         തന്റെ രൂപം കണ്ടാല്‍ ഇലയനങ്ങാത്ത അന്തരീക്ഷത്തില്‍ ഈ നിഷേധസ്വരം അദ്ദേഹത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കുട്ടികള്‍ എല്ലാവരും കേള്‍ക്കേ അദ്ദേഹം വീണ്ടും പറഞ്ഞു.
 
       "ഇത്തരം നിഷേധികളെ ഈ സ്ക്കൂളില്‍ വെച്ചു പൊറുപ്പിക്കില്ല. ഇവനെ ഈ സ്ക്കൂളില്‍ നിന്നും ഡിസ്മിസ് ചെയ്തിരിക്കുന്നു." തുടര്‍ന്നു കലന്തനെ നോക്കി പറഞ്ഞു. "നിനക്കു വേണമെങ്കില്‍ ടി. സിയും വാങ്ങി ഇന്നു തന്നെ പോകാം."
       ഇതു കേട്ട കലന്തനും വിട്ടു കൊടുത്തില്ല. "ഇത്തരം ഒരു സ്ക്കൂളില്‍ പഠിക്കാന്‍ എനിക്കും നാണക്കേടാണ്. ടി. സി വാങ്ങണമെന്ന് കുറെ ദിവസമായി ഞാനും ആലോചിക്കുന്നു. പിന്നെ ഞാനായിട്ട് അതിന് മുന്‍കൈയെടുത്തു എന്നൊരു പേരുദോഷം വേണ്ടാ വേണ്ടാ എന്നു വിചാരിച്ചിട്ടാണ്. അതിങ്ങു തന്നേക്കൂ സാറേ!"

        ഈ മറുപടിയും കേട്ടതോടെ ഹെഡ്മാസ്റ്റര്‍ തളര്‍ന്നു പോയി. കലന്തന്‍ ഞങ്ങളുടെ സ്ക്കൂളിലെ പഠിത്തം അന്നു തന്നെ ഒഴിവാക്കി. പിന്നീട് രണ്ട് ഹൈസ്ക്കൂളുകളിലും കൂടി പഠിച്ചതിനു ശേഷമാണ് അദ്ദേഹം എസ്. എസ്. എല്‍. സി എഴുതിയത്. കലന്തന്‍ പിന്നീട് നടത്താത്ത തൊഴിലുകളില്ല. പെയിന്റിങ്ങിനു പോയി. മടുത്തപ്പോള്‍ കസേര മെടയല്‍ തുടങ്ങി. കടലാസ് പൂ നിര്‍മ്മാണം, ഡക്കറേഷന്‍ , പിന്നെ സകലമാന വഴിയോരക്കച്ചവടങ്ങളും നോക്കി. അതിന്റെ അവസാന രൂപമാണ് ഇപ്പോള്‍ കണ്ട വാഴക്കന്നു വിതരണം.
 
         സ്ക്കൂള്‍ വിട്ടതിനു ശേഷം ഞാന്‍ കലയെ ആദ്യമായി കാണുന്നത് കൊയിലാണ്ടി ടൌണില്‍ വെച്ചാണ്. പോസ്റ്റാപ്പീസിന്റെ മുമ്പിലുള്ള റോഡരികില്‍ തെങ്ങിന്‍തൈ വില്‍ക്കുമ്പോള്‍. അതുമൊരു കഥയാണ്.
കലന്തന്‍ ഒരു ദിവസം എന്തോ ഒരാവശ്യത്തിന് ഞങ്ങളുടെ സുഹൃത്തായ എന്‍. എസ് .നമ്പൂതിരിയുടെ വീട്ടില്‍ എത്തുന്നു. വരാന്തയിലിരുന്ന് കുശലം പറയുന്നതിനിടയ്ക്ക് തൊടിയില്‍ പാകി മുളപ്പിച്ചിരിക്കുന്ന നാടന്‍ തെങ്ങിന്‍തൈകള്‍ കാണുന്നു.അക്കാലത്ത് പത്തു രൂപയായിരുന്നു ഒരു തൈയുടെ വില. കലന്തന്‍ എണ്ണിനോക്കി. നാല്‍പ്പത്തഞ്ചെണ്ണമുണ്ട്. നമ്പൂതിരിയോട് ചോദിച്ചു.
        "നമ്പൂരീ, തൈക്കെന്തു വില തരണം."
        "പത്തു രൂപയാണ്. പക്ഷെ ഞാനിതു വില്‍ക്കുന്നില്ല."
       "അയ്യേ പത്തു രൂപയോ? അതു കുറവല്ലേ? പന്ത്രണ്ടു രൂപ വെച്ച് ഞാനെടുക്കാം."
        "ഞാനതു വില്‍ക്കുന്നില്ല കലന്താ"
      "അങ്ങനെ പറയരുത്. എനിക്ക് കുറച്ച് തെങ്ങിന്‍ തൈകള്‍ അത്യാവശ്യമാണ്. പതിമൂന്ന് രൂപ വെച്ച് വാങ്ങിക്കോളൂ. "  നമ്പൂതിരി വഴങ്ങിയില്ല. എന്നാല്‍ കലന്തന്റെ നിര്‍ബന്ധത്തിന്നു വഴങ്ങി പതിന്നാല് രൂപ പ്രകാരം 45 എണ്ണവും വിറ്റു. പിറ്റെദിവസം കാലത്ത് പണം കൊടുത്ത് തൈകള്‍ ഒരു വാഹനത്തില്‍ കയറ്റി നേരത്തെ പറഞ്ഞ പോസ്റ്റാപ്പീസിന്റെ മുമ്പില്‍ കൊണ്ടിറക്കി. തൈകള്‍ നിരത്തി വെച്ചു. നല്ലൊരു ബോര്‍ഡും വെച്ചു. 'മേത്തരം NS45 തെങ്ങിന്‍ തൈകള്‍. 25 രൂപ മാത്രം.'
      കലന്തന്‍ തന്റെ വാഗ്ധോരണി പുറത്തെടുത്തു. "
      സുഹൃത്തുകളെ, കാസര്‍ഗോഡ് തെങ്ങുവിള ഗവേഷണകേന്ദ്രത്തിലെ വിദഗ്ധരായ ശാസ്ത്രജ്ഞന്മാര്‍ ഒരുക്കിയെടുത്ത മികച്ചയിനം തെങ്ങിന്‍തൈകള്‍ NS45 ഇതാ കുറച്ചെണ്ണം കൂടി മാത്രം വില്‍ക്കാനുണ്ട്. ആവശ്യക്കാരുണ്ടെങ്കില്‍ മുന്നോട്ടു വരിക. പക്ഷെ ഒരാള്‍ ദയവു ചെയ്ത് ഒന്നില്‍ക്കൂടുതല്‍ ചോദിക്കരുത്. ഈ വര്‍ഷത്തെ സ്റ്റോക്കു കഴിഞ്ഞു. കഴിയുന്നത്രപേരില്‍ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം."
 
     "എന്താ ഈ NS45?" ഒരാള്‍ ഒരു ചോദ്യമെറിഞ്ഞു
കല അയാളെ സൂക്ഷിച്ചൊന്നു നോക്കി. പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
           "TxD എന്നു കേട്ടിട്ടുണ്ടോ? IR 8 എന്നു കേട്ടിട്ടില്ലേ? അതു പോലൊന്ന്. ഏറ്റവും പുതിയ തെങ്ങിനമാണ്. സഹോദരാ അതിന്റെ ഫുള്‍ഫോമൊന്നും എനിക്കറിയില്ല. ഏറ്റവും മികച്ചതാണെന്ന് മാത്രമറിയാം."
          ഒരാള്‍ക്ക് ഒന്നു മാത്രമേ നല്‍കുകയുള്ളൂ എന്നു പറഞ്ഞത് ആളുകളക്ക് കൂടുതല്‍ വിശ്വാസത്തിനു കാരണമായി. നിമിഷനേരം കൊണ്ട് തൈകളെല്ലാം 25 രൂപ വെച്ച് വിറ്റുപോയി. തിരിച്ചു ബസ് സ്റ്റാന്‍ന്റിലേക്കു നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു. 
         "കലാ എന്താ ഈ NS45"
     "എടാ ഇതു നല്ല തമാശ. Ns നമ്പൂരിയുടെ വീട്ടില്‍ നിന്ന് വാങ്ങിയത്.അതാ NS. ആകെ 45 എണ്ണമേ ഉണ്ടായിരുന്നുള്ളു. ഇപ്പോ മനസ്സിലായോ മൂഢാ എന്താണ് NS45 എന്ന്!"
 
           ഞാനീ കഥകളെല്ലാം ഓര്‍മ്മിക്കുമ്പോഴേക്കും അധ്യാപകരെല്ലാം പത്തും പതിനഞ്ചും വാഴക്കന്നുകള്‍ വാങ്ങിക്കഴിഞ്ഞിരുന്നു. ഒടുവില്‍ മൂന്നെണ്ണം മാത്രം ബാക്കി.കല പറഞ്ഞു
 
      "എടോ ജനാര്‍ദ്ദനന്‍ മാഷേ ആ മൂന്നെണ്ണം നിനക്കുള്ളതാണ്. പണമൊന്നും വേണ്ട. താന്‍ കൊണ്ടുപോയി കുലപ്പിച്ച് പഴം കഴിക്ക്"
 
        മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാവരുടെയും വാഴ കുലച്ചു. വലിയ കുലകളും കിട്ടി. പക്ഷെ അതു പൂവനല്ല, പാളയംകോടനായിരുന്നു എന്നു മാത്രം!