പോസ്റ്റുകള്‍

Sunday, December 13, 2015







മുപ്പത്തിരണ്ടു വര്‍ഷം
മുപ്പതു പേര്‍ക്കെങ്കിലും
ദിവസേന വടിവൊത്ത്
കോപ്പിയിലെ ആദ്യ വരി
എഴുതിക്കൊടുത്തിട്ടും
സൌദാമിനി ടീച്ചറുടെ കയ്യക്ഷരം
ഇതുവരെ നന്നായില്ല.
ക്ലാസിലിരുന്ന് ഉറങ്ങിപ്പോയ
കുട്ടിയെ വെളിയില്‍
വെയിലത്തു നിര്‍ത്തി
പഠിപ്പിച്ച ജോണിക്കുട്ടി മാസ്റ്റര്‍
രാത്രി കള്ളു‍ാപ്പിന്റെ മുമ്പിലെ മണ്ണില്‍
മഞ്ഞില്‍ കിടന്നുറങ്ങി.

നാളിതു വരെ സയന്‍സ് ക്ലാസില്‍
ഒരു കുഞ്ഞു പരീക്ഷണം പോലും
കാണിച്ചിട്ടില്ലാത്ത ശശി മാഷ്
അലമാരയില്‍ നിന്നും പരീക്ഷണ
സാമഗ്രികള്‍ എടുക്കാന്‍
ശാലിനി ടീച്ചറെ എപ്പോഴും
സഹായിക്കാറുണ്ടായിരുന്നു.

ആരോഗ്യ സംരക്ഷണത്തില്‍
നട്ത്തത്തിനുള്ള പ്രാധാന്യം
ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കാറുള്ള
താടിക്കാരന്‍ സഹദേവന്‍
ബൈക്ക് ചീത്തയായ ദിവസം
സ്ക്കൂളിലേ വന്നില്ല

നോട്ടു ബുക്കില്‍ പ്രേമലേഖനം
സൂക്ഷിച്ച പെണ്‍കുട്ടിയെ
അസംബ്ലിയില്‍ നിര്‍ത്തിപ്പൊരിച്ച
കമലാക്ഷി ടീച്ചര്‍
രണ്ടു കെട്ടിയവന്റെ കൂടെ
അന്നു രാത്രി
ഒളിച്ചോടിപ്പോയി

ഡ്രില്‍ മാഷ് ശ്രീശുവിന്
വെയിലത്തിറങ്ങിയാലും
സംഗീതം ടീച്ചര്‍ രേവമ്മയ്ക്ക്
പാട്ടു പാടിയാലും
മാറുന്നില്ലൊരിക്കലും
മാറാത്ത തൊണ്ടവേദന

ഗോവാലന്‍ മാസ്റ്ററുടെ
തോള്‍സഞ്ചിയില്‍
പാര്‍ട്ടി മിനിറ്റ്സിനോടൊപ്പം
കെട്ടിപ്പിടിച്ചുറങ്ങുന്ന
ടീച്ചിംഗ് മാന്വലിന്
തന്റെ കന്യകാത്വം
നഷ്ടപ്പെടാത്തതിന്റെ
പരിഭവം മാത്രം!

പിന്നൊരാളുണ്ടായിരുന്നു
സദാ സമയവും
പഠിപ്പിച്ചു കൊണ്ടിരുന്ന
പഠിപ്പിസ്റ്റ് വാസു
അയാളെ കുട്ടികള്‍ക്കു
കണ്ടുകൂടായിരുന്നു
ഞങ്ങള്‍ക്കും
കണ്ടുകൂടായിരുന്നു!!

Friday, May 8, 2015

കുറുമുന്നണി

ഒരു കാട്ടില്‍ പല വിധത്തിലുമുള്ള മൃഗങ്ങള്‍ ഉണ്ടായിരുന്നു. പണ്ടുകാലത്ത് സിംഹമാണ് അവിടം ഭരിച്ചിരുന്നത്. എന്നാല്‍ ക്രമേണ രാജഭരണം അവസാനിക്കുകയുംമൃഗാധിപത്യം വരികയും ചെയ്തു.
പോത്തുകളും കഴുതകളും മൂര്‍ഖന്മാരും ഹൈനകളും ഒരു മുന്നണി.
കീരികളും മുതലകളുംകണ്ടാമൃഗങ്ങളും ഞാഞ്ഞൂലുകളും ചേര്‍ന്ന എതിര്‍ മുന്നണി.
കാട് വെളുപ്പിക്കുന്ന കാര്യത്തിലൊഴിച്ച് ഒന്നിലും ഇവര്‍ സഹകരിക്കാറില്ല എന്നു മാത്രമല്ല ഒരു കൂട്ടര്‍ അബദ്ധവശാല്‍ എന്തെങ്കിലും നല്ല കാര്യം ചെയ്യാമെന്നു വെച്ചാല്‍ മറ്റെക്കൂട്ടര്‍ ഒരു കാരണവശാലും അത് സമ്മതിക്കുകയുമില്ല.
കുഴുതയാണ് നേതാവും ഭരണകര്‍ത്താവുമെങ്കിലും പോത്തുകളാണ് എല്ലാം നിയന്ത്രിക്കുന്നത്.പ്രധാനപ്പെട്ട വകുപ്പുകളെല്ലാം അവരുടെ കയ്യിലാണു താനും.
മൂര്‍ഖന്മാര്‍ ഇടയ്ക്കിടയ്ക്ക് ഫണമുയര്‍ത്തിക്കാട്ടി കഴുതയെ പേടിപ്പിക്കും. സഹികെട്ട കഴുത പോത്തുകളുടെ സഹായത്തോടെ ആരുമറിയാതെ മൂര്‍ഖന്റെ വിഷപ്പല്ലൂരിീയെറിഞ്ഞു

കീരികള്‍ ഭരണം കാട്ടാതെ ഗതിയില്ലാ പ്രേതങ്ങളായി അലയുകയാണ്. അപ്പോഴാണ് പോത്തുകളുടേയും കഴുതകളുടേയും മറ്റും അഴിമതിക്കഥകള്‍ പുറത്തു വരാന്‍ തുടങ്ങിയത്.

അഴിമതി എന്ന വിഷം കാടാകെ ഗ്രസിച്ചിരിക്കുന്നു. അതിനെതിരെ പ്രതിഷേധ സമരം നടത്താന്‍ കീരികളുടെ നേതൃത്ത്വത്തില്‍ തീരുമാനമായി. കാട്ടിലെ ഭരണ കാര്യാലയത്തിനു മുമ്പില്‍ ധര്‍ണ തുടങ്ങി. സമരപ്പന്തലിലേക്ക് മൂര്‍ഖനും കുട്ടിയും ഇഴഞ്ഞു ചെന്നു. തന്റെ ആജന്മ ശത്രുവായ മൂര്‍ഖനെ കണ്ടപ്പോള്‍ ആദ്യം കീരി നേതാവ് ഒന്നമ്പരന്നു. പിന്നെ ചെറു ചിരിയോടെ അടുത്ത് ചേര്‍ത്തു നിര്‍ത്തി ചെവിയില്‍ ചോദിച്ചു.
നീ വിഷ ജീവിയാണ് . എന്നെ കടിക്കുമോ?
മൂര്‍ഖന്‍ മറ്റുള്ള കീരികളും മുതലകളും കേള്‍ക്കാതെ പതുക്കെപ്പറഞ്ഞു
എന്റെ വിഷപ്പല്ല് ആ കഴുത പറിച്ചു കളഞ്ഞു. എനിക്കിനി കടിക്കുന്നതായി അഭിനയിക്കാനെ കഴിയൂ. അല്ലെങ്കില്‍ മോനെക്കൊണ്ട് കടിപ്പിക്കണം
കീരി നേതാവ് ആശ്വാസത്തോടെ നിവര്‍ന്നിരുന്നു.
അപ്പോള്‍ മൂര്‍ഖന്‍ തിരിച്ചു ചോദിച്ചു. അങ്ങ് ഈ സത്യമറിഞ്ഞ സ്ഥിതിക്ക് എന്ന കടിച്ച് മുറിച്ച് കൊന്നു കളയുമോ?
കീരിനേതാവ് ആത്മഗതമായി പറഞ്ഞു
അതിന് എന്റെ വായില്‍ ഒറ്റപ്പല്ലുണ്ടായിട്ടു വേണ്ടേ!

Saturday, February 14, 2015

വാലന്റൈന്‍ ദിനം







ഇന്ന് വാലന്റൈന്‍ ദിനം, ആയിക്കോട്ടെ!
രണ്ടുമൂന്നാഴ്ച മുമ്പ്. സംസ്ഥാന യുവജനോത്സവം നടക്കുന്ന സമയം. ഞാന്‍ അതി രാവിലെ തന്നെ മേള നഗരിയിലേക്കു പോവുകയാണ്. വീട്ടില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെട്ടു. 7 മണിക്ക് കൊയിലാണ്ടിയില്‍ എത്തി. ഇരുന്നു പോകാമെന്നു കരുതി ലൈന്‍ബസ്സിലാണ് പോവുന്നത്. ഡ്രൈവര്‍ക്കു വണ്ടി ഓടിക്കുന്നതിലും താല്പര്യം നിര്‍ത്തിയിടുന്നതിലാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. എല്ലാ സ്റ്റോപ്പിലും സ്റ്റോപ്പില്ലാത്ത സ്ഥലത്തും നിര്‍ത്തും. ആളുകള്‍ കയറിയാലും ഇനി ആരെങ്കിലും വരുമെന്ന പ്രതീക്ഷയില്‍ കുറച്ചു കൂടി കാത്തിട്ടേ പോവൂ. കൂടുതലും സ്ക്കൂള്‍ കുട്ടികളാണ് കയറുന്നത്.
നാലഞ്ചു സ്റ്റോപ്പുകള്‍ കഴിഞ്ഞപ്പോഴാണ് അവള്‍ കയറി വന്നത്. വെളുത്തു മെലിഞ്ഞ് ഒരു വിദ്യാര്‍ഥിനി. പത്തിലോ പതിനൊന്നിലോ പന്ത്രണ്ടിലോ പഠിക്കുന്നവളായിരിക്കും. വലിയൊരു ബാഗും ചുമലിട്ട് അവള്‍ തിരക്കിന്നിടയിലൂടെ നുഴഞ്ഞുകയറി ഏതാണ് മധ്യ ഭാഗത്തിരിക്കുന്ന എന്റ അരികില്‍ വന്നു നിലയുറപ്പിച്ചു. പെട്ടെന്ന് അവള്‍ തോളത്തു നിന്നും ബാഗ് ഊരിയെടുത്ത് എന്റെ സമ്മതമോ അനുവാദമോ കൂടാതെ എന്റെ മടിയിലേക്കിട്ടു. ഹെന്റമ്മോ! ഒരു ഇരുപത് ഇരുപത്തഞ്ചു കിലോ ഭാരം വരും. എന്റെ കാലുകള്‍ ‍ഞെരിഞ്ഞമര്‍ന്നു പോയി.
ഞാനല്പം ദേഷ്യഭാവത്തില്‍ അവളെയൊന്നു നോക്കിയെങ്കിലും അവളതു കാര്യമാക്കിയില്ല.

അല്പ സമയം കഴിഞ്ഞപ്പോള്‍ അവളുടെ ഫോണ്‍ ബാഗില്‍ ശബ്ദിച്ചു. മെസേജു വന്ന ശബ്ദമാണ്. എന്റെ മടിയിലിരിക്കെത്തന്ന ബാഗാ തുറന്നു അവള്‍ ഫോണ്‍ കയ്യിലെടുത്തു. സാംസഗിന്റെ വിലകൂടിയ ഫോണ്‍. പിന്നീട് ഒരഭ്യാസ പ്രകടനമായിരുന്നു. രണ്ടു കയ്യും പിടി വിട്ട് സീറ്റില്‍ ചാരി നിന്ന് ഇരുപെരുവിരലും ധ്രുതഗതിയില്‍ ചലിപ്പിച്ച് മെസേജുകള്‍ പോയിക്കൊണ്ടിരുന്നു.എന്റെ കണ്‍മുമ്പില്‍ വെച്ചാണ് ടൈപ്പിംഗ്. ഇത്രയും വേഗത്തില്‍ മൊബൈലില്‍ ടൈപ്പ് ചെയ്യുന്നത് ഞാന്‍ ആദ്യമായി കാണുകയാണ്. ചെയ്യാന്‍ പാടില്ലാത്തതാണെങ്കിലും ഇടയ്ക്ക് ഞാന്‍ അതില്‍ നോക്കിക്കൊണ്ടിരുന്നു. അപ്പുറത്ത് ബോയ്ഫ്രണ്ടാണ്.
ബസ്സ് ഇഴയുകയാണ്. മിനിട്ടുകള്‍ മണിക്കൂറിലെത്താനായി. ബാഗിന്റെ ഭാരം എനിക്ക് അസഹ്യമായിത്തുടങ്ങിയിരിക്കുന്നു. ഞാന്‍ അപ്പീലിനു വന്നവരുടെ നീണ്ട ക്യൂ സ്വപ്നംകണ്ട് ഒന്നു മയങ്ങി. നഗരത്തിനടുത്തുള്ള ഒരു സ്റ്റോപ്പില്‍ ബസ്സു നിന്നു. അപ്പോഴും അവളുടെ നേര്‍ത്ത വിരലുകള്‍ കീബോര്‍ഡില്‍ സംഹാരതാണ്ഡവമാടുകയാമ്. പെട്ടെന്ന് എന്തോ ബോധോദയമുണ്ടായി അവള്‍ ഇഹലോകത്തിലേക്കു തിരിച്ചു വന്നു. ബസ്സ് ഇളകിത്തുടങ്ങിയിരുന്നു. അവള്‍ നിര്‍ദ്ദാക്ഷിണ്യം ബാഗ് മടിയില്‍ നിന്നും വലിച്ചെടുത്തു. ഇടതുതോളില്‍ബാഗും വലതു കയ്യില്‍ മൊബൈലുമായി റോഡിലേക്കു ചാടി വീണു. അതേ യൂനിഫോമിലുള്ള കൂട്ടുകാരികലുടെ ഇടയിലേക്ക് കൂടി.
ഇന്ന് ഈ വാലന്റൈന്‍ ദിനത്തില്‍ ആ കൊച്ചിന് എല്ലാ ഭാവുകങ്ങളും നേരുന്നു