പോസ്റ്റുകള്‍

Wednesday, April 27, 2011

വരുന്നൂ! ഉബുണ്ടു 11.04





ലോകത്ത് 12 മില്യണിലേറെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന സ്വതന്ത്ര ഓപ്പണ്‍സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് എത്തുന്നു. 'നാറ്റി നര്‍വാല്‍' എന്ന് പേര് നല്‍കിയിട്ടുള്ള ഉബുണ്ടു 11.04 പതിപ്പ് ഏപ്രില്‍ 28 നാണ് ഔദ്യോഗികമായി പുറത്തിറങ്ങുക. പുതിയ പതിപ്പിന്റെ ആല്‍ഫ, ബാറ്റ വകഭേദങ്ങള്‍ ഇതിനകം ലഭ്യമായിരുന്നു.

ഉബുണ്ടുവിന്റെ 14-ാമത്തെ പതിപ്പാണിത്. വിന്‍ഡോസ് ഒ.എസിന്റെ സമഗ്രാധിപത്യത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഉബുണ്ടുവിന് ഇതുവരെ കഴിഞ്ഞിരുന്നില്ലെങ്കിലും, പുതിയ പതിപ്പോടെ ശക്തമായ ഒരു മത്സരത്തിന് ഉബുണ്ടു തയ്യാറെടുക്കുകയാണ്. അതിനുള്ള ഒരുക്കങ്ങളോടെയാണ് പുതിയ ഉബുണ്ടു പതിപ്പ് രംഗത്തെത്തുന്നത്. ഉബുണ്ടു 11.04 ന്റെ ബീറ്റ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ സൈറ്റ് സന്ദര്‍ശിക്കുക.

വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തെപ്പോലെ ലളിതവും ഉപയോഗിക്കാന്‍ എളുപ്പവുമായ ഉബുണ്ടുവിനെ 'ലിനക്‌സിന്റെ വിന്‍ഡോസ് പതിപ്പ്' എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം. ഉബുണ്ടു ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക മാത്രമല്ല, ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യമായി ഉബുണ്ടു ഒ.എസ് സിഡി രൂപത്തില്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

ബ്രോഡ്ബാന്‍ഡ് സൗകര്യം കുറവായതിനാലാണ് സിഡി സൗജന്യമായി മുമ്പ് അയച്ചുകൊടുത്തിരുന്നതെന്നും, ഇപ്പോള്‍ വേഗമേറിയ ഇന്റര്‍നെറ്റ് സേവനം മിക്കയിടത്തും ലഭ്യമായതിനാല്‍ ഇനി മുതല്‍ സൗജന്യ സിഡിയുടെ ആവശ്യമില്ല എന്നും ഉബുണ്ടു നിര്‍മാതാക്കള്‍ അറിയിക്കുന്നു. എന്നുവെച്ചാല്‍, ഉബുണ്ടുവിന്റെ പുതിയ പതിപ്പിന്റെ സിഡി തപാല്‍ വഴി എത്തില്ല എന്ന് സാരം.

ഇതുവരെ ലഭ്യമായിരുന്നത് ഉബുണ്ടു 10.10 പതിപ്പാണ്. ഡസ്‌ക്‌ടോപ്പുകള്‍ക്കും ലാപ്‌ടോപ്പ്, സെര്‍വര്‍ എന്നിവകള്‍ക്കും പ്രത്യേക ഒഎസുകള്‍ ലഭ്യമാണ്. പൂര്‍ണമായും വിമുക്തമല്ലെങ്കിലും പൊതുവേ വൈറസ് ആക്രമണം ഉബുണ്ടുവില്‍ കുറവാണ്.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള 'Edubuntu', ഗ്രാഫിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള 'Kubuntu', ഹോം തിയേറ്റര്‍ പിസികള്‍ക്കായുള്ള 'Mythbuntu', പ്രൊഫഷണല്‍ വീഡിയോ ഓഡിയോ എഡിറ്റിങ്ങിനായുള്ള 'Ubuntu Studio', കുറഞ്ഞ വേഗതയുള്ള കമ്പ്യൂട്ടറുകള്‍ക്കായുള്ള 'Xubuntu' എന്നീ വ്യത്യസ്ത ഉബുണ്ടു വകഭേദങ്ങളും ലഭ്യമാണ്.


വിന്‍ഡോസ് Vs ഉബുണ്ടു


1. വിന്‍ഡോസ് ഒഎസില്‍ ലഭിക്കുന്ന ഏതാണ്ടെല്ലാ സൗകര്യങ്ങളും സാധ്യമാക്കുന്നതിന് പുറമേ ഉബുണ്ടുവിന് അതിന്റേതായ ചില മേന്‍മകളുമുണ്ട്. വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക സോഫ്ട്‌വേറുകള്‍ക്കും പകരമായി അതേ ഗുണങ്ങളോടുകൂടി ഉബുണ്ടുവില്‍ ഉപയോഗിക്കാവുന്ന സോഫ്ട്‌വേറുകള്‍ ലഭ്യമാണ്. അവയില്‍ മിക്കവയും സൗജന്യമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. എം.എസ്. ഓഫീസിന് പകരം ലിബ്രെ ഓഫീസ് (LibreOffice) ഉദാഹരണം.


2. പുതിയ ഉപകരണങ്ങള്‍ (ഉദാ: മോഡം, ക്യാമറ, ഫോണ്‍ തുടങ്ങിയവ) കമ്പ്യൂട്ടറുമായി ഘടിപ്പിക്കുമ്പോള്‍ ഡ്രൈവറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യം ഉബുണ്ടുവിനില്ല. വ്യത്യസ്ത ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന വീഡിയോ പ്ലെയറുകള്‍, സൗജന്യ ഓഫീസ് പാക്കേജ്, ബ്രൗസറുകള്‍, വെബ്കാം സോഫ്ട്‌വേറുകള്‍ തുടങ്ങി ഒട്ടേറെ ആപ്ലിക്കേഷനുകള്‍ അടങ്ങിയതാണ് ഉബുണ്ടു ഒഎസ്.


3. വിന്‍ഡോസ് ആപ്ലിക്കേഷനുകള്‍ 'വൈന്‍' എന്ന സോഫ്ട്‌വേറുകള്‍ ഉപയോഗിച്ച് ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കാം.


4. ഉയര്‍ന്ന കോണ്‍ഫിഗറേഷനുകളുള്ള കമ്പ്യൂട്ടറുകള്‍ അല്ലെങ്കിലും പഴയ കമ്പ്യൂട്ടറുകളും വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതും ഉബുണ്ടുവിന്റെ മേന്മയാണ്.


അല്‍പ്പം ചരിത്രം


2004 ഒക്ടോബര്‍ 20-നാണ് ഉബുണ്ടുവിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. അന്നുമുതല്‍ കൃത്യമായി ആറുമാസ ഇടവേളകളില്‍ പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി. ഇത്രയും കൃത്യമായും വേഗത്തിലും പുതിയ പതിപ്പുകള്‍ പുറത്തിറക്കുന്ന മറ്റൊരു ഒഎസും ഇല്ല.


ഓപ്പണ്‍ സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം വിഭാഗത്തിലുള്‍പ്പെടുന്ന ഉബുണ്ടുവിന്റെ നിയന്ത്രണം, സൗത്ത് ആഫ്രിക്കക്കാരനായ മാര്‍ക് ഷട്ടില്‍വര്‍ത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയായ കനോനിക്കല്‍ ലിമിറ്റഡിനാണ്. ഉബുണ്ടുവിന്റെ വികാസത്തിനായി ഉബുണ്ടു ഫൗണ്ടേഷനും രൂപംനല്‍കിയിട്ടുണ്ട്. ഈ ഫൗണ്ടേഷനാണ് ഇപ്പോള്‍ പുതിയ പതിപ്പുകള്‍ പുറത്തിറക്കുന്നത്.


പഴയ Linux kernel 2.6.34 ല്‍ നിന്നും മാറി Linux kernel 2.6.38 അടിസ്ഥാനമാക്കിയാണ് ഉബുണ്ടുവിന്റെ പുതിയ നാറ്റി നര്‍വാല്‍ പതിപ്പ് നിര്‍മിച്ചിരിക്കുന്നത്. കൂടിയി വേഗം, ത്രീഡി ഡിസ്‌പ്ലേ സാധ്യത, ചിത്രങ്ങളുടെയും വീഡിയോകളുടെയും ഉയര്‍ന്ന വ്യക്തത തുടങ്ങി പഴയ പതിപ്പില്‍ നിന്ന് വളരെയേറെ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. ലാപ്‌ടോപ്പുകള്‍ക്കും നെറ്റ്ബുക്കുകള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് പുതിയ പതിപ്പിന്റെ രൂപകല്‍പ്പന.


1. യൂണിറ്റി ഡെസ്‌ക്‌ടോപ്പ്


ഉബുണ്ടു പുതിയ പതിപ്പിന്റെ മുഖ്യ സവിശേഷത യൂണിറ്റി ഡെസ്്ക്‌ടോപ്പാണ്. ടാബ്‌ലറ്റുകളുടെയും സ്മാര്‍ട്ട്‌ഫോണുകളുടെയും ഡസ്‌കടോപ്പുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കാണുവാനും ഉപയോഗിക്കുവാനും എളുപ്പമുള്ള രീതിയിലാണ് യൂണിറ്റി ഡെസ്‌ക്‌ടോപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്. പുതിയരീതിയിലുള്ള ആപ്ലിക്കേഷന്‍ മെനു, സ്്‌ക്രോള്‍ ബാര്‍ എന്നിവയും യൂണിറ്റിയുടെ സവിശേഷതയാണ്.


ഓപ്പണ്‍ ഒഎസ് സോഫ്ട്‌വേറുകളുടെ പ്രാധാന ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസായി ഉപയോഗിക്കുന്ന GNOME ന്റെ ഏറ്റവും പുതിയ പതിപ്പായ GNOME 3.0 ആണ് ഉബുണ്ടുവിന്റെ ഡസ്‌ക്‌ടോപ്പ് ഇത്രയും മികച്ചതാക്കുന്നത്. ഇനി പഴയ 'ക്ലാസിക്' ഡസ്‌കടോപ്പ് തന്നെ വേണമെന്നുള്ളവര്‍ക്ക് അതിലേക്ക് മാറാനുള്ള സൗകര്യവും ഉണ്ട്.


2. ലിബ്രെ ഓഫീസ്


നേരത്തെയുണ്ടായിരുന്നു ഓഫീസ് പാക്കേജായ ഓപ്പണ്‍ ഓഫീസില്‍ നിന്നും മറ്റൊരു ഓപ്പണ്‍ ഓഫീസ് പാക്കേജായ ലിബ്രെ ഓഫീസിലേക്കുള്ള മാറ്റമാണ് ഉബുണ്ടുവിന്റെ പുതിയ പതിപ്പിലെ മറ്റൊരു പ്രധാന സവിശേഷത. മൈക്രോസോഫ്ട് ഓഫീസിനെപ്പോലെത്തന്നെ വേര്‍ഡ് പ്രൊസസ്സര്‍, വര്‍ക്ക് ഷീറ്റ് ആപ്ലിക്കേഷന്‍, പ്രസന്റേഷന്‍ ആപ്ലിക്കേഷന്‍, ഡാറ്റാബേസ് ആപ്ലിക്കേഷന്‍ എന്നിവയെല്ലാം അടങ്ങിയതാണ് ലിബ്രെ ഓഫീസ്. എം.എസ്. ഓഫീസ് ഫയലുകള്‍ തുറന്നുപയോഗിക്കാമെന്ന സവിശേഷത കൂടി ലിബ്രെ ഓഫീസിനുണ്ട്.


3. ഫയര്‍ഫോക്‌സ് 4
ബ്രൗസിങ്ങിനായി മോസില്ല ഫയര്‍ഫോക്‌സ് 4 ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഉബുണ്ടുവിന്റെ ഡീഫാള്‍ട്ട് ബ്രൗസറായി ഉപയോഗിച്ചിരിക്കുന്നതും ഫയര്‍ഫോക്‌സ് തന്നെ. എന്നാല്‍ മറ്റ് ബ്രൗസറുകളും ഉപയോഗിക്കുന്നതിന് തടസ്സമില്ല.


4. ബാന്‍ഷീ മ്യൂസിക് പ്ലെയര്‍


ഇതുവരെയുള്ള പതിപ്പുകളില്‍ ഉപയോഗിച്ചിരുന്ന ഡീഫാള്‍ട്ട് മ്യൂസിക് പ്ലെയറായിരുന്ന Rhythmbox ന് പകരം, ബാന്‍ഷീ മ്യൂസിക് പ്ലെയറാണ് ഉബുണ്ടുവിന്റെ പുതിയ പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. ബുക്ക്മാര്‍ക്ക്, ആമസോണ്‍ എംപിത്രീ സ്റ്റോര്‍ സപ്പോര്‍ട്ട്, വീഡിയോ തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ അടങ്ങിയതാണ് പുതിയ മ്യൂസിക് പ്ലെയര്‍.


5. ക്ലൗഡ് സൗകര്യം


ഡ്രോപ്‌ബോക്‌സ് ആപ്ലിക്കേഷന്‍ രീതിയില്‍ ഫയലുകള്‍ ക്ലൗഡ് രീതിയില്‍ സൂക്ഷിക്കാനുള്ള സൗകര്യവും പുതിയ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.


6. സോഫ്ട്‌വേര്‍ സ്റ്റോര്‍

ആപ്പിളിന്റെയും ആന്‍ഡ്രോയിഡിന്റെയും ആപ്ലിക്കേഷന്‍ സ്റ്റോറുകളെപ്പോലെ സോഫ്ട്‌വേര്‍ സെന്ററും ഉബുണ്ടുവില്‍ ലഭ്യമാണ്. പുതിയ പതിപ്പോടെ ഇതിനെയും കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. അതില്‍ പണം കൊടുത്തു വാങ്ങാവുന്ന വിഭാഗത്തിലുള്ള സോഫ്ട്‌വേറുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇവ കൂടാതെ ആദ്യമായി കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകളും പുതിയ രീതിയിലുള്ള സെര്‍ച്ചും പുതിയ ഉബുണ്ടു പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ഉബുണ്ടു 10 ഉപയോഗിക്കുന്നവര്‍ക്ക് പുതിയ പതിപ്പ് പ്രത്യേകമായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. ഇവര്‍ക്ക് പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.

(കടപ്പാട് . മാതൃഭൂമി)

Tuesday, April 26, 2011

സ്ക്കൂള്‍ ഡയറി -3 അബ്ദുറഹിമാന്‍ മാഷും ഓട്ടവും


                  അബ്ദുറഹിമാന്‍ മാഷും ഓട്ടവും 
                  **********************

           സ്ക്കൂള്‍ ഡയറിയിലെ കഴിഞ്ഞ രണ്ട് അധ്യായങ്ങളില്‍ നിഷ്കളങ്കരായ രണ്ട് വ്ദ്യാര്‍ത്ഥികളെയാണ് ഞാന്‍ പരിചയപ്പെടുത്തിയത്. ഇനി രണ്ട് അധ്യായങ്ങളില്‍ രണ്ട് അധ്യാപകരാണ്. ഒരു ഹെഡ്മാസ്റ്ററും ഹെഡ് മിസ്ട്രസ്സും. രണ്ടു പേരും നിഷ്കളങ്കര്‍ തന്നെ. ഇതു വായിച്ചു കഴിയുമ്പോള്‍ ഇതിലെ സംഭവഗതികള്‍ നിങ്ങള്‍ക്ക് അവിശ്വസനിയമായി തോന്നാം. ആ അവിശ്വസനീയത തന്നെയാണ് ഈ അനുഭവക്കുറിപ്പിന്റെ സാംഗത്യവും. എന്നാല്‍ എന്റെ സത്യ സന്ധതയില്‍ സംശയം തോന്നരുത്. എന്റെ ക്ലസ്റ്റര്‍ കളരി പരമ്പര ദൈവങ്ങളാണേ സത്യം ഇതിലെ കഥാപാത്രങ്ങളുടെ പേരു മാത്രമേ ഞാന്‍ മാറ്റിപ്പറയുന്നുള്ളു. യഥാര്‍ഥത്തിലുള്ള പേരെഴുതി അവര്‍ക്കോ അവരുടെ സ്വന്തക്കാര്‍ക്കോ മനോവിഷമം ഉണ്ടാക്കരുത് എന്ന ഉദ്ദേശ്യത്താല്‍ മാത്രം. ഇന്ന് ഹെഡ് മാസ്റ്ററുടെ കഥ പറയാം.

         2004-05 വര്‍ഷത്തെ സബ്ബ് ജില്ലാ സ്പോര്‍ട്സ് നടക്കുകയാണ്. കൊയിലാണ്ടി മുനിസിപ്പല്‍ സ്റ്റേഡിയമാണ് വേദി. കിഡ്ഡീസ് വിഭാഗം ആണ്‍കുട്ടികളുടെ അമ്പത് മീറ്റര്‍ ഓട്ടപ്പന്തയം നടന്നു കൊണ്ടിരിക്കുന്നു. അവസാന ഹീറ്റ്സിനുള്ള ഒരുക്കങ്ങള്‍ നടക്കവേ മൈക്ക് അനൌണ്‍സ് മെന്റ്.
"സ്റ്റാര്‍ട്ടേര്‍സ്, പ്ലീസ് ഇന്‍ക്ളൂഡ് ചെസ്റ്റ് നമ്പേര്‍സ് 235 & 236 ഇന്‍ ഫിഫ്റ്റി മീറ്റേര്‍സ് റെയ്സ് ഫോര്‍ കിഡ്ഡീസ് ബോയ്സ്.”

         പവലിയന്‍ ഭാഗത്തേക്കു നോക്കുമ്പോള്‍ ഒരാള്‍ രണ്ടു കുട്ടികളുമായി സ്റ്റാര്‍ട്ടിംഗ് പോയന്റിലേക്ക് ഓടി വരുന്നു. അതും മത്സരിക്കുന്നതിനേക്കാള്‍ വേഗത്തില്‍.

           …..........ജി.യു.പി സ്ക്കൂളിലെ ഹെഡ് മാസ്റ്റര്‍ അബ്ദുറഹിമാന്‍ മാഷും രണ്ട് അത് ലറ്റുകളും. മാഷ് ഏതോ ഓണം കേറാമൂലയിലെ ഒരു സ്ക്കൂളില്‍ ആയിരുന്നു. അവിടെ സ്പോര്‍ട്സ് നടക്കാറുണ്ടായിരുന്നോ എന്നറിഞ്ഞു കൂടാ. മാഷേതായാലും അമ്മാതിരി ബുദ്ധിമുട്ടിനൊന്നും ഇതുവരെ മെനക്കെട്ടിരുന്നില്ല. ഇപ്പോള്‍ പ്രമോഷനായി ഈ സ്ക്കൂളില്‍ ഹെഡ് മാസ്റ്ററായി എത്തിയതാണ്. 'രണ്ടെങ്കില്‍ രണ്ട് 'കുട്ടികളെ സ്പോര്‍ട്സില്‍ പങ്കെടുപ്പിക്കണമെന്ന് വാശി പിടിച്ച ദിവാകരന്‍ മാഷ് രണ്ടു ദിവസമായി ലീവിലാണ്. ഏതു പണി പറഞ്ഞാലും മടി കൂടാതെ കൃത്യമായി ഏറ്റെടുക്കുന്ന അറബി അധ്യാപകന്‍ ബഷീര്‍ മാഷ് മോട്ടോര്‍ സൈക്കിളില്‍ നിന്നു വീണ് പരിക്കു പറ്റി ആശുപത്രിയിലും.
        
           അബ്ദുറഹിമാന്‍ മാസ്റ്റര്‍ക്ക് എന്തായാലും ഏ..ഒ ആപ്പീസില്‍ പോകണം. ആപ്പീസ്, ഗ്രൌണ്ടില്‍ നിന്നും വലിയ അകലത്തിലല്ല താനും. എന്നാല്‍ കുട്ടികളെ താന്‍ തന്നെ ഗ്രൌണ്ടിലെത്തിക്കാം എന്നു കരുതിയതാണ്. അതാണ് ഈ താമസത്തിന്റെ കാരണം.
 
          ഹീറ്റ്സില്‍ ഭാഗ്യത്തിന് ആറു പേരെ ഉണ്ടായിരുന്നുള്ളു. ഈ രണ്ടു കുട്ടികളെയും ഉള്‍പ്പെടുത്തി മത്സരം പുനരാരംഭിച്ചു.

           "ഓണ്‍ യുവര്‍ മാര്‍ക്ക്" എന്റെ നിര്‍ദ്ദേശം കേ‍ട്ട് കുട്ടികള്‍ 'ക്രൌച്ച് 'പോസിഷനില്‍ ഇരുന്നു. അതു കണ്ട് അബ്ദുറഹിമാന്‍ കുട്ടികളും ഇരുന്നു. ചുവന്ന കൈയുറയും വെളുത്ത കൊടിയും ഉയര്‍ത്തി 'സെറ്റ്' പറഞ്ഞു. വിസില്‍ വിളിക്കാന്‍ നോക്കുമ്പോള്‍ അബ്ദുറഹിമാന്‍ സാര്‍ അദ്ദേഹത്തിന്റെ കുട്ടികളോട് എണീറ്റ് നില്‍ക്കാന്‍ കൈയാംഗ്യം കാണിച്ചു. അവര്‍ എഴുന്നേറ്റു നിന്നു.

          "നമ്പര്‍ 235 & 236 ഫസ്റ്റ് ഫൌള്‍ ഓണ്‍ യു. ഇനി ഒരു തവണ ആരു ഫൌള്‍ ചെയ്താലും അവര്‍ ഔട്ടാകും.” ഞാന്‍ ഓര്‍മ്മിപ്പിച്ചു.

          അബ്ദുറഹിമാന്‍ സാര്‍ എന്റെ നേരെ തിരിഞ്ഞു. "നിങ്ങള്‍ എവിടുത്തെ മാഷാണ് ഹേ! ഇരുന്നാല്‍ കുട്ടികള്‍ക്ക് ഓടാന്‍ പറ്റ്വോ? കാലു കൊണ്ടല്ലേ ഓടുന്നത്!”

         "ബാക്കിയുള്ള കുട്ടികളെല്ലാം ഇരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ" ഞാന്‍ അനുനയ സ്വരത്തില്‍ ചോദിച്ചു.

         "ന്നാല്‍ കെടന്നോട്ടെ.... വിസിലു കേള്‍ക്കുമ്പോള്‍ എണീറ്റ് ഓടിയാല്‍ മതിയല്ലോ" മാഷുടെ മറുപടി

               ആ കുട്ടികളില്‍ ഒരാളുടെ രക്ഷിതാവായിരിക്കും അദ്ദേഹമെന്നാണ് ഞാനപ്പോള്‍ കരുതിയിരുന്നത്.
"താങ്കള്‍, അതാ ആ കാണുന്ന ഗാലറിയില്‍ പോയിരിക്കൂ. കുട്ടികളെ ഞങ്ങള്‍ ഓടിച്ചോളാം.”
വിനയം കൈവിടാതെ ഞാന്‍ വീണ്ടും പറഞ്ഞു.എന്നെയെന്തെല്ലാമോ പ്രാകിക്കൊണ്ട് അദ്ദേഹം നടന്നകന്നു. മത്സരം നടന്നു. കുട്ടികളെ പവലിയനില്‍ ഇരുത്തി അബ്ദുറഹിമാന്‍ സാര്‍ ഏ..ഒ ആപ്പീസില്‍ പോയി.

           ഉച്ചയ്ക്കു ശേഷം 200 മീറ്റര്‍ ഓട്ട മത്സരം നടക്കുമ്പോഴാണ് അദ്ദേഹം തിരിച്ചു വന്നത്. പവലിയനില്‍ കുട്ടികളെ കാണുന്നില്ല. അദ്ദഹം സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ വന്നു നോക്കി. മത്സരം തുടങ്ങാന്‍ പോവുകയാണ്. കുട്ടികള്‍ അവരവരുടെ 'സ്റ്റാഗറില്‍' റെഡിയായി നില്‍ക്കുന്നു. ഞാന്‍ സ്റ്റാര്‍ട്ട് കൊടുക്കുന്നതിനു വേണ്ടി മൈക്ക് പോയന്റിനടുത്തേക്കു നീങ്ങി.

        "കോംപീറ്റേറ്റേര്‍സ്, ഓണ്‍ യുവര്‍ മാര്‍ക്ക്"- മൈക്കിലൂടെ ആദ്യ നിര്‍ദ്ദേശം വന്നതും കഥാനായകന്‍ ട്രാക്കിലേക്കു ചാടിക്കയറിയതും ഒരുമിച്ചായിരുന്നു.

         "ഇതു ഞാന്‍ സമ്മതിക്കില്ല.” എട്ടാം ലെയിനില്‍ മുന്നിലുള്ള സ്റ്റാഗറില്‍ നില്‍ക്കുന്ന കുട്ടിയെ ചൂണ്ടി മാഷ് പറഞ്ഞു. "എന്റെ കുട്ടി ദാ, ഏറ്റവും പുറകെ. ഒരുത്തനിതാ ഇവിടെ മുമ്പില്‍. ഇതു ഞാന്‍ സമ്മതിക്കില്ല.”

         ഞാന്‍ അദ്ദേഹത്തെ അനുനയിപ്പിക്കാനും കാര്യം പറഞ്ഞു മനസ്സിലാക്കാനും അരികിലേക്കു ചെന്നു. ഉടന്‍ മാഷെന്റ നേരെ തട്ടിക്കയറി.

       "ഇങ്ങളൊരു മാഷാണോ? ഈ മത്സരിക്കുന്നതു ചെറിയ കുട്ടികളല്ലേ? ഒരാളെ മുമ്പില്‍, മറ്റുള്ളോരൊക്കെ പുറകില്‍ പുറകില്‍. എന്റെ കുട്ടി ഏറ്റവും പുറകില്‍.ഇപ്പണി നിങ്ങളല്ലാണ്ട് വേറെ ആരെങ്കിലും ചെയ്യ്വോ?”
 
         നിരവധി മത്സരങ്ങള്‍ കണ്ടു പരിചയമുള്ള കാണികളാണ്. മാഷുടെ വാദഗതികള്‍ കേട്ടപ്പോള്‍ അവരെല്ലാം ചിരിക്കാന്‍ തുടങ്ങി. ഞാന്‍ ചെയ്ത വിഡ്ഢിത്തം കണ്ടിട്ടാണ് അവര്‍ ചിരിക്കുന്നതെന്ന് മാഷ് തെറ്റിദ്ധരിച്ചു. അദ്ദേഹം ട്രാക്കില്‍ കുത്തിയിരുന്നു. അവിടെ നിന്ന് വിളിച്ചു പറഞ്ഞു.

    "കുട്ടികളെ എങ്ങനെയാണ് വരിയില്‍ നിര്‍ത്തി ഓടിക്കേണ്ടതെന്നു പോലും അറിയാത്ത ഈ 'പവറനെ' മാറ്റിയാലെ ഞാന്‍ ഇവിടെ നിന്ന് എഴുന്നേല്‍ക്കുകയുള്ളൂ.”

വളണ്ടിയര്‍മാര്‍ ഒത്തു കൂടി. ജനം വളഞ്ഞു. പോലീസെത്തി

          "എണീറ്റ് അങ്ങോട്ട് മാറി നില്‍ക്കെടോ" ഒരു പോലീസുകാരന്‍ പറഞ്ഞു

        "സാറേ 'എഷ്മാഷാണ്.” സദസ്സില്‍ നിന്നൊരാള്‍.

       അപ്പോഴേക്കും ഏ..ഒ സ്ഥലത്തെത്തി. കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കി അദ്ദേഹം മാഷിന്റെ ചെവിയില്‍ എന്തോ പറഞ്ഞു. മനസ്സില്ലാ മനസ്സോടെ ആപ്പീസറുടെ കൂടെ നടക്കുമ്പോള്‍ ഒന്നു കൂടെ എന്നെ തിരിഞ്ഞു നോക്കി പറ‍ഞ്ഞു

"ന്നാലും സാറേ, കുട്ടികളെ ങ്ങനെ വേറെ വേറെ മുമ്പിലും പുറകിലുമായി നിര്‍ത്തി ഓടിക്കുന്നതു ശര്യല്ലട്ടോ......."

Friday, April 15, 2011

Tuesday, April 12, 2011

സ്ക്കൂള്‍ ഡയറി - 8 മനസ്സിലൊരു സംഘനൃത്തം

          സ്ക്കൂള്‍ ഡയറിയുടെ കഴിഞ്ഞ ലക്കം പ്രസിദ്ധീകരിച്ചിട്ട് പത്തു പന്ത്രണ്ട് ദിവസങ്ങളായി. വ്യക്തിപരമായ ചില പ്രശ്നങ്ങളും വൈദ്യുതി, നെറ്റ് മേഖലയില്‍വന്ന തടസ്സങ്ങളും ആണതിനു കാരണം. ഇതിനിടെ ബ്ലോഗില്‍ കയറിയിറങ്ങിയ മാന്യ സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു.
          വിഷയത്തിലേക്കു കടക്കാം. സ്ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട ഒരു സംഭവമാണ്. ഇതില്‍ എന്തിത്ര പുതുമ എന്നു ചിന്തിക്കുന്നവരുണ്ടാകാം. ഞങ്ങളുടെ ഗ്രാമത്തിന്റെ അന്നത്തെ അവസ്ഥയും ഗതാഗത, വാര്‍ത്താവിനിമയ രംഗങ്ങളിലുണ്ടായിരുന്ന അന്നത്തെ പ്രശ്നങ്ങളും കൂടി ചേര്‍ത്തു വായിക്കുമ്പോഴേ ഇതിന്റെ സാംഗത്യം ബോധ്യപ്പെടുകയുള്ളൂ.
      എണ്‍പതുകളിലാണ്. ആ വര്‍ഷത്തെ സബ്ബ്ജില്ലാ കലോത്സവത്തില്‍ ഞങ്ങളുടെ സ്ക്കൂള്‍ എല്‍.പി. വിഭാഗം സംഘനൃത്തത്തില്‍ ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിന് യോഗ്യത നേടി. അതിനു മുമ്പും ശേഷവും ജില്ലയില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഇതിനൊരു പ്രത്യേകതയുണ്ടായിരുന്നു. മത്സരാര്‍ത്ഥികളെല്ലാം രണ്ടാം ക്ലാസില്‍ പഠിക്കുന്ന കൊച്ചു കുഞ്ഞുങ്ങള്‍. വളരെയധികം താല്പര്യവും നൃത്തബോധവുമുള്ള ഏഴു പേരെ ഒരുമിച്ച്  ആ ക്ലാസില്‍ നിന്നു തന്നെ കിട്ടിയതിനാലാണ് മൂന്ന്,നാല് ക്ലാസുകാര്‍ അതില്‍ വരാതിരുന്നത്.
      ബാലുശേരി ഗവ.ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ചാണ് മേള നടക്കുന്നത്. അത് ഞങ്ങളുടെ സ്ക്കൂളില്‍ നിന്നും കുറച്ചകലത്തിലാണ്. മത്സര ദിവസം കുട്ടികളെ ഉച്ചയ്ക്കുതന്നെ വീട്ടില്‍ വിട്ടു. വൈകുന്നേരം രക്ഷിതാക്കളുമായി സ്ക്കൂളിനടുത്തു തന്നെ താമസിക്കുന്ന രാധാമണി ടീച്ചറുടെ വീട്ടില്‍ ആറു മണിക്കു മുമ്പായി എത്താനായിരുന്നു നിര്‍ദ്ദേശം. പ്രോഗ്രാം നോട്ടീസു പ്രകാരം മത്സരം രാത്രി പത്തു മണിക്കായിരുന്നു നടക്കേണ്ടിയിരുന്നത്.
          ഞങ്ങള്‍ മൂന്ന് അധ്യാപകരും രണ്ട് അധ്യാപികമാരും അഞ്ചു മണിക്കു തന്നെ രാധാമണി ടീച്ചറുടെ വീട്ടിലെത്തി. കുട്ടികള്‍ ഓരോരുത്തരായി വന്നു തുടങ്ങി. പക്ഷെ നീതുവിനെ മാത്രം കണാനില്ല. ആറു മണി കഴിഞ്ഞിട്ടും കാണാതെ വന്നപ്പോള്‍ സദാനന്ദന്‍ മാസ്റ്റര്‍ ബൈക്കില്‍ അന്വേഷിച്ചു പോയി. മൊബൈല്‍ഫോണ്‍ പോയിട്ട് ലാന്റ്ഫോണ്‍ പോലും പരിസരപ്രദേശത്തൊന്നുമില്ല. പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ മാഷെത്തി. "നീതുവിന്റെ അമ്മ പനിപിടിച്ച് ആശുപത്രിയിലാണ്. നീതുവിനെയും കൂട്ടി അവളുടെ അച്ഛന്‍ ശ്രീധരന്‍ അങ്ങോട്ട് പോയി. ഏതു ആശുപത്രിയിലാണെന്ന് ആര്‍ക്കുമറിയില്ല" മാഷ് പറഞ്ഞു നിര്‍ത്തി.
          സമയം ഏഴു മണി. പകരമിട്ടു കളിപ്പിക്കാന്‍ വേറൊരു കുട്ടിയില്ല. ആറു പേര്‍ക്ക് വൃത്തിയായി കളിക്കാനും പറ്റില്ല. പെട്ടെന്ന് തീരുമാനമെടുക്കാന്‍ വിദഗ്ദ്ധനാണ് കുഞ്ഞിമൊയ്തീന്‍ മാഷ്. 
         "നീതു വന്നില്ലെങ്കില്‍ നമുക്ക് പങ്കെടുക്കേണ്ട. ഇനി അടുത്ത വര്‍ഷം നോക്കാം"
         പിന്നീട് ഒരു കൂട്ടക്കരച്ചിലായിരുന്നു. ചെറിയ കുട്ടികളല്ലേ. ഡാന്‍സില്ല എന്നത് അവര്‍ക്കു സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. വന്ന രക്ഷിതാക്കളാകട്ടെ ഞങ്ങള്‍ക്കു നേരെ തിരിഞ്ഞു. നീതു വരാതിരുന്നത് അധ്യാപകരുടെ ശ്രദ്ധക്കുറവ് കൊണ്ടാണെന്നായിരുന്നു അവരുടെ കണ്ടുപിടുത്തം.

സമയം7.30. ഒരവസാനശ്രമം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരു വാടകജീപ്പ് വിളിച്ചു. ഏഴു കി.മീ.അകലെയുള്ള കൊയിലാണ്ടി ടൌണിലേക്ക്. ഒരു സര്‍ക്കാര്‍ആശുപത്രി, മൂന്ന് സ്വകാര്യ ആശുപത്രികളും. എല്ലായിടത്തും കയറിയിറങ്ങി. പക്ഷെ നീതുവോ അവളുടെ രക്ഷിതാക്കളൊ അവിടെയെത്തിയിട്ടില്ല. തിരിച്ചു നാട്ടിലേക്ക്. ഏതാണ്ട് നാലു കിലോമീറ്റര്‍ഓടിക്കാണും. സ്കൂളിന്റ സമീപത്തുള്ള ഒരു ചെറുപ്പക്കാരന്‍ ജീപ്പിന് കൈനീട്ടി. അയാള്‍ നാട്ടിലേക്ക് നടക്കുകയാണ്. ഞങ്ങള്‍ മാഷമ്മാര്‍ എവിടെ നിന്നാണ് ജീപ്പും വിളിച്ചു വരുന്നത് എന്നന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ മുഴുവന്‍ സംഭവങ്ങളും അയാളോട് പറഞ്ഞു.
     "അയ്യോ മാഷേ ഞാന്‍ അവിടുന്നു വരികയാണ്. ശീധരേട്ടന്റെ കൂടെ ഞാനും പോയിരുന്നു. വടകരയിലുള്ള ഒരാശുപത്രിയിലാണ് നീതുവിന്റെ അമ്മയുള്ളത്. ഞാന്‍ വരുമ്പോള്‍  നീതുവും അവിടെയുണ്ട്"
      എന്തു ചെയ്യണമെന്നറിയാതെ ഞങ്ങള്‍ ജീപ്പിലിരുന്നു. കരഞ്ഞുകൊണ്ടിരിക്കുന്ന ആറു കുഞ്ഞുങ്ങളുടെ ചിത്രം മനസ്സില്‍ നിന്നും മായുന്നില്ല. ജീപ്പ് വടകരയ്ക്ക് തിരിച്ചു വിട്ടു. പുള്ളി നടന്നുപോകാമന്നു പറഞ്ഞു. ഞങ്ങള്‍ വടകര പോയി നീതുവുമായി കഴിയുന്നത്ര വേഗത്തില്‍ തിരിച്ചെത്തുമെന്നുള്ള വിവരം ടീച്ചറുടെ വീട്ടില്‍ പറയാന്‍  അയാളെ ചുമതലപ്പെടുത്തുകയും ചെയ്തു.

         സമയം 8.30. ഞങ്ങള്‍ കുതിച്ചു പാഞ്ഞ് വടകര ആശുപത്രിയിലെത്തി. നീതുവിന്റെ അമ്മ കിടക്കുന്ന മുറിയിലെത്തി. പക്ഷെ കൂടെ നില്‍ക്കുന്ന ഒരു സ്ത്രീ മാത്രമേ അവരുടെ കൂടെയുള്ളൂ.
    "നീതു എവിടെ?" ഞങ്ങള്‍ ഒരുമിച്ചാണ് ചോദിച്ചത്. 
     "അവള്‍ അച്ഛന്റെ കൂടെ എന്റെ വീട്ടില്‍ പോയിരിക്കയാണ്. അവളെ അവിടെ നിര്‍ത്തിയിട്ടു വേണം ശ്രീധരേട്ടന് ഇങ്ങോട്ട് വരാന്‍"              നീതുവില്ലാതെ എങ്ങനെയാണ് ഡാന്‍സ് കളിക്കുക? ഞങ്ങളുടെ ധര്‍മ്മ സങ്കടം കണ്ട് അവര്‍ പറഞ്ഞു. 
   "നിങ്ങള്‍ ജീപ്പില്‍ വന്നതല്ലേ. വീട്ടില്‍ ചെന്ന് കൂട്ടിപ്പോയ്ക്കോളൂ" വീട്ടിലേക്കുള്ള വഴിയും പറഞ്ഞു തന്നു. അവിടെ നിന്നും 8 കി.മീ. ഇനിയും പോണം. ശരവേഗത്തില്‍ അവരുടെ വീട്ടിലേക്ക്.  മുറ്റത്ത് എത്തിയപ്പോള്‍ വാതില്‍ അടഞ്ഞു കിടക്കുന്നു. മുട്ടി വിളിച്ചപ്പോള്‍ ഒരു സ്ത്രീ 'അയ്യോ, എന്താണ്?' എന്ന് നിലവിളിച്ചുകൊണ്ട് പുറത്തേക്കു വന്നു. അപരിചിതരായ ഞങ്ങളെയും ജീപ്പുമെല്ലാം കണ്ട് അവര്‍ ഭയന്നു പോയിരുന്നു. കാര്യങ്ങളെല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞുതീര്‍ത്ത് നീതുവിനെ വിളിച്ചുണര്‍ത്താന്‍ ആവശ്യപ്പെട്ടു.
 

"അയ്യോ അവള്‍ ഇവിടില്ലല്ലോ? "
ഒരിടിത്തീ തലയില്‍ വീണതുപോലെയാണ് ഞങ്ങള്‍ക്കു തോന്നിയത്.
 

"അവള്‍ എവിടെപ്പോയി?" അക്ഷമയോടെ ഞാന്‍ ചോദിച്ചു.
"ശ്രീധരേട്ടന്‍ അവളെയുംകൊണ്ട് ഇവിടെ വന്നപ്പോള്‍ എന്റെ ആങ്ങളയും മകളും ഇവിടെ ഉണ്ടായിരുന്നു. നീതു അവരുടെ കൂടെപ്പോയി"
"അതെവിടെയാണ്?"
"അതു കൊറച്ചു ദൂരെയാണ്. ഏതാണ്ട് മാഹി എത്തണം"
       വീട്ടുപേരും വഴിയുമെല്ലാം എഴുതിയെടുത്ത് വണ്ടി മാഹിയിലേക്ക്. ഡ്രൈവര്‍ പരമാവധി വേഗതയിലാണ് വണ്ടി ഓടിക്കുന്നത്. എന്നാല്‍ സമയമാണ് ശരവേഗത്തില്‍ പായുന്നത്. വഴിയില്‍ ആള്‍ക്കാര്‍ കുറഞ്ഞു തുടങ്ങി. അതു വീടന്വേഷിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കി. എന്നിട്ടും ഒരു ഭഗീരഥശ്രമത്തിനു ശേഷം ആ വീട്ടില്‍ എത്തി. പക്ഷെ നിര്‍ഭാഗ്യത്തിന് അവിടെയും കുട്ടികളും ഒരു സ്ത്രീയും മാത്രമേയുള്ളു.
      ഞങ്ങള്‍ കാര്യങ്ങളെല്ലാം വിശദീകരിച്ചു. ഒരു നിമിഷം ആലോചിച്ച് അവര്‍ ചോദിച്ചു. 
       "നിങ്ങളെയൊന്നും എനക്ക് പരിചയമില്ലല്ലോ? ഇവിടെയാണെങ്കില്‍ കുട്ട്യോളെ അച്ഛനുമില്ല. പിന്നെ എങ്ങനെയാണ് മോളെ ഈ രാത്രി നിങ്ങളോടൊപ്പം പറഞ്ഞയക്ക്വാ"
      കുഞ്ഞിക്കണാരന്‍ മാസ്റ്റര്‍ ജനലിലൂ‍ടെ 'നീതൂ നീതൂ 'എന്നു ഉറക്കെ വിളിച്ചപ്പോള്‍ അവള്‍ ഉറക്കച്ചടവോടെ എഴുന്നേറ്റു വന്നു. ഞങ്ങളെക്കണ്ടതും കരച്ചിലാരംഭിച്ചു. നമ്മള്‍ക്ക ഡാന്‍സ് കളിക്കേണ്ടേ എന്നു ചോദിക്കുമ്പോഴേക്കും അവള്‍ ജീപ്പില്‍ ചാടിക്കയറി. അവളെ സുരക്ഷിതമായി നാളെ അവളുടെ അമ്മയുടെ അടുത്ത് എത്തിക്കാമെന്നു പറഞ്ഞിട്ടും ആ സ്ത്രീക്ക് സമ്മതമായില്ല. ജീപ്പിന്റെ ശബ്ദവും ഞങ്ങളുടെ ഉറക്കെയുള്ള സംസാരവും കേട്ട് അയല്‍വാസികളായ രണ്ടു വൃദ്ധന്മാര്‍ അങ്ങോട്ട് കയറി വന്നു. നീതുവിന്റെ അധ്യാപകരാണെന്നു പറഞ്ഞപ്പോള്‍ അവര്‍ നീതുവില്‍ നിന്നും സംശയനിവൃത്തി വരുത്തി. അര്‍ധ അനുവാദം കിട്ടുമ്പോഴേക്കും ജീപ്പ് ഓടിത്തുടങ്ങിയിരുന്നു.
            രാധാമണി ടീച്ചറുടെ വീട്ടില്‍ എത്തുമ്പോഴേക്കും 11 മണി കഴിഞ്ഞിരുന്നു. കുട്ടികളൊക്കെ അവിടെ കിടന്നുറങ്ങുന്നു. 
      "മത്സരസ്ഥലത്ത് എത്തുമ്പോഴേക്കും 11.45 എങ്കിലുമാവും.  പിന്നെ  മെയ്ക്കപ്പ്, ഡ്രസ്സിങ്ങ് മുതലായവയും. ഇത്രയും വൈകി എനി പോണോ?" 
         ഒരു രക്ഷിതാവിന്റെതാണ് ചോദ്യം. അതു കേട്ടപ്പോള്‍ അരിശമാണ് തോന്നിയത്. കുട്ടികളെ വിളിച്ചുണര്‍ത്തി ജീപ്പില്‍ക്കയറ്റി. അടുത്ത ഓട്ടം ബാലുശേരിയിലേക്ക്. വ്യര്‍ത്ഥമായ യാത്രയാണെന്നു കരുതി എല്ലാവരും മിണ്ടാതെ കുനിഞ്ഞിരിക്കുന്നു.
        ബാലുശേരി എത്തി. ഞാനിറങ്ങി വേദിക്കു പുറകിലേക്കോടി. അവിടെ എത്തിയപ്പോഴല്ലേ രസം. എല്‍.പി.വിഭാഗം സംഘനൃത്തം തുടങ്ങിയിട്ട് പോലുമില്ല! മൂന്ന് നാല് ടീം റെഡിയായി സ്റ്റേജിനു പുറകിലുണ്ട്. കുട്ടികളെ കഴിയുന്നത്ര വേഗത്തില്‍ ഒരുക്കി. അവതരണത്തിനു ഒമ്പതാമത്തെ നമ്പറാണ് കിട്ടിയത്. കാത്തിരുന്ന് കാത്തിരുന്ന് കുഞ്ഞുങ്ങള്‍ക്കുറക്കം വന്നു തുടങ്ങി.നീതു പറഞ്ഞു.     
    "എനിക്കെന്റെ അമ്മയെ കാണണം"
   "ഇപ്പോള്‍ അമ്മയെ കാണാനൊന്നും പറ്റില്ല. മിണ്ടാതവിടെ ഇരുന്നോ"  
     രാധാമണി ടീച്ചറാണ്. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സ്നേഹസമ്പന്നയും ഊര്‍ജ്ജസ്വലയും പ്രവര്‍ത്തനന നിരതയുമാണ് ടീച്ചര്‍. പക്ഷെ സംസാര രീതി ഇതാണ്. ഒറ്റ വെട്ട്, രണ്ടു കഷണം. നീതു ഉറക്കെക്കരയാന്‍ തുടങ്ങി. കണ്ണീരിനാല്‍ മെയ്ക്കപ്പ് ഒലിച്ചു പോവാന്‍ തുടങ്ങുന്നു. ഞാന്‍ അടുത്ത് ചെന്ന് കൈനീട്ടി. അവള്‍ എന്റെ കയ്യിലേക്ക്. മേക്കപ്പ്, ഡ്രസ്സ്, തലയില്‍  കിരീടവും മറ്റു ചമയങ്ങളും. മറ്റൊന്നും നോക്കിയില്ല. തോളത്തിട്ടു നടന്നു ഞാന്‍ പുറത്തു തട്ടി പറഞ്ഞു. "അമ്മയെ മാഷ് കാണിച്ചുതരാം" അവള്‍ എന്റെ തോളില്‍ക്കിടന്ന് സുഖമായുറങ്ങി. എട്ടാമത്തെ ടീം കളിച്ചു തുടങ്ങിയപ്പോള്‍ അവളെ ഉണര്‍ത്താന്‍ നോക്കി. പക്ഷെ ഉണരുന്നില്ല. അടുത്തത് ഞങ്ങളാണ്. കുട്ടികളെല്ലാം വേദിയിലെത്തി. നീതുവിനെ അവരുടെ ഇടയില്‍ക്കൊണ്ടുപോയി അവളുടെ സ്ഥാനത്ത് നിര്‍ത്തി ചെവിയില്‍ ഉരക്കെപ്പറഞ്ഞു. ഇതാ ഡാന്‍സ് തുടങ്ങാറായി. അവള്‍ കണ്ണ് തുറന്നു ബാക്കിയുള്ളവരെയെല്ലാം കണ്ടു. പെട്ടെന്നൊരു പുതുജീവന്‍ കൈവന്നതു പോലെ അവള്‍ തുടക്കത്തിലെ നിശ്ചല ദൃശ്യത്തിന്റെ ഭാഗമായി. ഞാന്‍ ഓടി സൈഡ് കര്‍ട്ടന്റെ പിന്നിലൊളിച്ചു. പാട്ടു തുടങ്ങി. നൃത്തം ആരംഭിച്ചു. കുട്ടികള്‍ നന്നായി കളിക്കുകയും ചെയ്തു.
മത്സരഫലം വന്നപ്പോള്‍ ഞങ്ങള്‍ക്ക് മൂന്നാം സ്ഥാനമുണ്ട്! തിരിച്ചു ടീച്ചറുടെ വീട്ടില്‍ എത്തുമ്പോള്‍ മൂന്നു മണി കഴിഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ സംഘനൃത്തം ഞങ്ങളുടെതായിരുന്നു. അഞ്ചെട്ടു മണിക്കൂര്‍ നീണ്ടു നിന്ന സംഘനൃത്തം!