പോസ്റ്റുകള്‍

Saturday, December 31, 2011

പുതുവത്സരാശംസകള്‍



          മറ്റൊരു വത്സരം കൂടി കടന്നു വരികയാണ്. 
പ്രതീക്ഷയുടെ പുതു നാമ്പുകള്‍ പൊട്ടി മുളയ്ക്കട്ടെ. 
സമൃദ്ധിയുടേയും സാഹോദര്യത്തിന്റേയും നൂറു നൂറു കിനാക്കള്‍ സാഫല്യമാവട്ടെ.
എല്ലാവര്‍ക്കും ജനവാതിലിന്റെ സന്തോഷദായക 
പുതുവത്സരാശംസകള്‍



Thursday, December 15, 2011

രാത്രിയും പകലും





കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവ വേദിയായ പേരാമ്പ്ര
സ്കൂളിലെ പ്രോഗ്രാം കമ്മറ്റി ഓഫീസില്‍ നിന്നെടുത്തത്

Monday, November 7, 2011

നമ്മുടെ മേളകളും ഉത്സവങ്ങളും

(മാത്സ് ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തിയ എന്റെ ഈ പോസ്റ്റ് ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.)

വിവിധ തരത്തിലുള്ള മേളകളും കലോത്സവങ്ങളും സ്കൂള്‍തലം മുതല്‍ നടക്കാന്‍ പോവുകയാണല്ലോ? ഭാരതത്തിനു മുഴുവന്‍ മാതൃകയായാണ് നമ്മുടെ സംസ്ഥാനത്ത് അവ സംഘടിപ്പിക്കപ്പെടുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവം ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ മേളയായി അറിയപ്പെടുന്നു. എന്നാല്‍ ഇവ നമ്മുടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കുറ്റമറ്റതായി നടക്കുന്നുണ്ടോ? നമ്മുടെ മുഴുവന്‍ കുട്ടികളും ഇവയില്‍ ഭാഗഭാക്കാവുന്നുണ്ടോ? അവ നടത്തപ്പെടുന്നതോടുകൂടി അവയ്ക്കു പിന്നിലുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോള്‍ നമ്മള്‍ക്ക് അഭിപ്രായവത്യാസമുണ്ടാവാന്‍ ഒട്ടേറെ സാധ്യതകള്‍ കാണുന്നു.ഇത്തരം മേളകളില്‍ സജീവമായി പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ ചില ആശയങ്ങള്‍ തോന്നുന്നു. അവയെക്കുറിച്ച് അധ്യാപകന്‍, രക്ഷിതാവ്, വിദ്യാര്‍ത്ഥി എന്നീ നിലകളില്‍ നിങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ പങ്കിടുമല്ലോ?

ഇപ്പോള്‍ നടക്കുന്ന മേളകള്‍ ഇവയാണ്.
1. വിദ്യാരംഗം കലാസാഹിത്യവേദി
2. സ്കൂള്‍ കലോത്സവം
3. അറബിക് കലോത്സവം
4. സംസ്കൃതോത്സവം
5. ശാസ്ത്രമേള
6. ഗണിതശാസ്ത്രമേള
7. സാമൂഹ്യശാസ്ത്രമേള
8. ഐ.ടി. മേള
9. പ്രവൃത്തപരിചയമേള
10. കായികമേള
11. ഗെയിംസ് മത്സരങ്ങള്‍
ഇത്രയൊക്കെ വ്യത്യസ്തങ്ങളായ മേളകള്‍ വിപുലമായി നടത്തിയിട്ടും ഇവയിലൊന്നും പങ്കടുക്കാത്തവര്‍/ പങ്കടുക്കാനാവാത്തവര്‍ ധാരാളമുണ്ടാവുന്നു. ഈ അവസ്ഥ തീര്‍ച്ചയായും മാറേണ്ടതല്ലേ? സ്കൂള്‍മേളകള്‍ ചില സ്ഥലങ്ങളിലെങ്കിലും 'ദാരിദ്ര്യമേള'കളാവുന്നതും സംസ്ഥാനമേള 'ആര്‍ഭാടമേള'യാവുന്നതും നീതിക്കു നിരക്കാത്തതാണ്. മേളയ്ക്ക് ഒരുങ്ങുന്നതിനും അവതരിപ്പിക്കുന്നതിനും പണം ഇഷ്ടംപോലെ ചെലവഴിക്കേണ്ടി വരുന്നതിനാല്‍ പാവപ്പെട്ടവര്‍ക്ക് എത്തിപ്പെടാനാവാത്ത തലങ്ങളിലേക്ക് ഇവ മാറിപ്പോവുന്നു. ഇതിനു പരിഹാരം കാണേണ്ടതാണ്. ജഡ്ജ്മെന്റ് പലപ്പോഴും വിമര്‍ശിക്കപ്പെടുന്നു. അതിനു വേണ്ടിവരുന്ന ചെലവ് ഭീമമാവുന്നു. അതിനെന്തു പരിഹാരം? ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നത് നോക്കുക.

1) വിദ്യാരംഗം സാഹിത്യവേദി, കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിങ്ങനെ നാലു മേളകള്‍ വേണ്ട. അവ രണ്ടാക്കാം. രചനാ സാഹിത്യവേദി, സ്കൂള്‍ കലോത്സവം എന്നിങ്ങനെ

2) ആദ്യത്തേതില്‍ കവിതാ രചന, കഥാരചന, ലേഖനരചന, കവിതാലാപനം, പ്രസംഗം എന്നിവ ഉള്‍പ്പെടുത്താം. ഇവ മലയാളം, ഇംഗ്ളീഷ്, ഹിന്ദി, അറബിക്, സംസ്കൃതം, ഉറുദു, തമിഴ്, കന്നട എന്നീ ഭാഷകളില്‍. കുട്ടി പഠിക്കുന്ന ഭാഷകളില്‍ മാത്രം മത്സരിക്കാന്‍ അവസരം നല്‍കിയാല്‍ മതി. ചിത്രരചനകളും പെയിന്റിംഗ് കൊളാഷ് മത്സരങ്ങളും ഇവിടെത്തന്നെ നടത്താം.

3) സ്കൂള്‍ കലോത്സവത്തില്‍ മുകളിലെഴുതിയ ഇനങ്ങള്‍ ഒഴിവാക്കാം. അറബിക്, സംസ്കൃതം കലോത്സവങ്ങളില്‍ ബാക്കിവരുന്നവയില്‍ പ്രസക്തമായവ കൂടി സ്കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.

4) ഇപ്പോള്‍ നമ്മുടെ മേളകള്‍ 9 ആയി . സ്കൂള്‍ തലത്തില്‍ എല്ലാ കുട്ടികളും ഏതെങ്കിലും ഒരു മേളയിലെങ്കിലും നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം. അവയില്‍ നിന്ന് ലഭിക്കുന്ന ഗ്രേഡ് അവന്റെ ക്ലാസ് കയറ്റമൂല്യനിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്തണം. ഒരു കുട്ടിയെ മൂന്നില്‍ കൂടുതല്‍ മേളകളില്‍ പങ്കടുപ്പിക്കയുമരുത്. ഒരു മേളയില്‍ത്തന്നെ 3 ഇനങ്ങളില്‍ കൂടുതല്‍ അവസരം നല്കരുത്.

5) സംസ്ഥാന മേളയില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ക്ക് പ്രൈസ് മണി ഉള്ളതിനാല്‍ വ്യക്തിഗത ഇനങ്ങള്‍ക്ക് സ്കൂള്‍തലം മുതലും ഗ്രൂപ്പിനങ്ങള്‍ക്ക് സബ് ജില്ലാതലം മുതലും 3വീതം മത്സരാര്‍ത്ഥികളെ ഓരോ ഇനത്തിലും പങ്കെടുക്കാന്‍ അനുവദിക്കേണ്ടതാണ്.

6)സംസ്ഥാന മേളകളില്‍ നടക്കുന്ന ആര്‍ഭാടങ്ങള്‍ മുഴുവനായി ഒഴിവാക്കണം. മൂന്നിലധികം പായസങ്ങളും മുപ്പതിലധികം വിഭവങ്ങളും പതിനായിരങ്ങള്‍ കഴിച്ചുപോയിട്ട് നമ്മുടെ കുട്ടികള്‍ക്ക് എന്തു നേട്ടമാണുണ്ടാവുന്നത്.

7) അധ്യാപകസംഘടനകളുടെ റഫറണ്ടം നടത്തി അതാതു മേഖലയിലുള്ളവരുടെ 20% (പതിനഞ്ചെങ്കിലും) പ്രാതിനിധ്യമുള്ള സംഘടനകള്‍ക്കു മാത്രം അംഗീകാരം നല്‍കണം. വിവിധ കമ്മറ്റികളുടെ നടത്തിപ്പ് ഇത്തരം അംഗീകൃത സംഘടനകള്‍ക്കുമാത്രം മാറി മാറി നല്‍കേണ്ടതാണ്. അതായത് 10 സംഘടകളാണുള്ളത് എങ്കില്‍ ഒരു കമ്മറ്റി വീണ്ടും ആ സംഘടനയ്ക്ക് 10 വര്‍ഷത്തിനു ശേഷമേ നല്‍കാവൂ.

8) ഓരോ സബ്ജില്ലകളിലും ജില്ലകളിലും വിവിധ മേളകള്‍ക്കാവശ്യമായ ജഡ്ജസ് പാനല്‍ ഉണ്ടാക്കേണ്ടതാണ്, അതില്‍ നിന്നും തെരഞ്ഞടുക്കപ്പെടുന്നവരായിരിക്കണം മറ്റു സബ്ജില്ലകളില്‍ ജില്ലകളില്‍ ജഡ്ജസാവേണ്ടത്. അവര്‍ക്കു നല്കേണ്ട പരമാവധി റമ്യൂണറേഷനെക്കുറിച്ചും തീരുമാനമുണ്ടാവേണ്ടതാണ്. പരാതിക്കു വിധേയരാവുന്ന ജഡ്ജിമാരെ പരാതി ബോധ്യപ്പെട്ടാല്‍ ഈ പാനലില്‍ നിന്നും എന്നേക്കുമായി ഒഴിവാക്കേണ്ടതാണ്.

9) ജില്ലാതലത്തില്‍ ഉയര്‍ന്ന ഗ്രേഡു ലഭിക്കുന്നവര്‍ക്ക് SSLC, HSS പരീക്ഷകളില്‍ ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതാണ്.

10) സ്കൂള്‍, സബ്ജില്ല, ജില്ല, സംസ്ഥാന മേളകള്‍ക്കിടയില്‍ 15 ദിവസമെങ്കിലും ഇടവേള ഉണ്ടായിരിക്കണം. അപ്പീലുകള്‍ വഴി നേടുന്ന പ്രാതിനിധ്യം മേള തുടങ്ങുന്നതിന്റെ 5 ദിവസം മുമ്പെങ്കിലും ഉറപ്പാക്കേണ്ടതാണ്. അതിനു ശേഷമുള്ളവ സ്വീകരിക്കപ്പെടാതിരിക്കാനുള്ള നിയമം ഉണ്ടാക്കേണ്ടതാണ്.

11) അപ്പീലുകള്‍ ഏതു തലത്തിലുള്ളതായാലും രജിസ്റ്റര്‍ ചെയ്താല്‍ അവ വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റില്‍ എന്ട്രി നടത്തിയിരിക്കണം. തീര്‍പ്പ് എന്താണെന്നു രേഖപ്പെടുത്തുകയും നിരസിച്ചതാണെങ്കില്‍ അതിന്റെ ഫീസ് സര്‍ക്കാറിന്റെ മേളഫണ്ടിലേക്ക് വകവെക്കേണ്ടതാണെന്ന് നിയമമുണ്ടാക്കണം

12) ജഡ്ജസ് ഓരോ ഇനത്തിലും വാല്യൂ പോയന്റ്സിന് അനുസരിച്ച് മാര്‍ക്ക് നല്‍കണം. അവ ആവശ്യപ്പെട്ടാല്‍ പരസ്യപ്പെടുത്തേണ്ടതുമാണ്

ഇനിയും നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും പോസ്റ്റിന്റെ വിസ്താരഭയത്താല്‍ ഇപ്പോള്‍ ചേര്‍ക്കുന്നില്ല. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റുകളിലൂടെ വ്യക്തമാക്കുമല്ലോ? അവയില്‍ ശ്രദ്ധേയങ്ങളായവ നമുക്ക് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താം.

Tuesday, October 4, 2011

ആരവം പദ്ധതി കേരളത്തിന് മാര്‍ഗദീപമാകും -അഴീക്കോട്





കൊയിലാണ്ടി: മദ്യവിമുക്ത ഭവനം, ആര്‍ഭാടരഹിത വിവാഹം എന്ന സന്ദേശമുയര്‍ത്തി അരിക്കുളം ഗ്രാമപ്പഞ്ചായത്തിന്റെ ആരവം ജനകീയ പ്രചാരണ പരിപാടി കേരളത്തിന് മാര്‍ഗദീപമായി മാറുമെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു. ആരവം പരിപാടിയോടനുബന്ധിച്ച് കുരുടിവീട്ടില്‍ നടന്ന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി മുക്തിയും ആര്‍ഭാടരഹിത ജീവിതവും ഗാന്ധിജിയുടെ സ്വപ്നമായിരുന്നു -അഴീക്കോട് പറഞ്ഞു. കെ.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. സുരേഷ്, എ.കെ. ശശീന്ദ്രന്‍ എംഎല്‍എ, ലെനില്‍ദാസ്, മനയത്ത് ചന്ദ്രന്‍, നജീബ് കാന്തപുരം, ഡി. സത്യചന്ദ്രന്‍, കെ.ടി.എം. കോയ എന്നിവര്‍ പ്രസംഗിച്ചു.

ആരവം പദ്ധതി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞമ്മദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പി. വിശ്വന്‍, എന്‍.കെ. വത്സന്‍, എന്‍.വി. ബാലകൃഷ്ണന്‍, ടി.വി. ചന്ദ്രഹാസന്‍, പി. പ്രസാദ്, എം.സി. കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

'ആരവം വരകളിലൂടെ' എന്ന ചിത്രരചനാ പരിപാടി പോള്‍ കല്ലാനോട് ഉദ്ഘാടനം ചെയ്തു. സോമന്‍ കടലൂര്‍, സായ് പ്രസാദ്, സത്യന്‍ മുദ്ര, ചന്ദ്രന്‍ കല്പത്തൂര്‍, ഷാജി കാവില്‍, ദിനേശ് കാരയാട്, കെ. ശിവാനന്ദന്‍, എം.സി. ലനീഷ് എന്നിവര്‍ ചിത്രം വരച്ചു. കവിയരങ്ങും ഉണ്ടായി.

Sunday, September 25, 2011

മദ്യത്തിനും വിവാഹധൂര്‍ത്തിനുമെതിരെ 'ആരവം'; അരിക്കുളം മാതൃകയാവുന്നു




               'മദ്യവിമുക്തഭവനം' ആര്‍ഭാടരഹിതവിവാഹം' എന്ന സന്ദേശമുയര്‍ത്തി അരിക്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 'ആരവം' പദ്ധതി ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യുന്നതോടെ സംസ്ഥാനതലത്തില്‍ത്തന്നെ ശ്രദ്ധേയമാകും. ഒരുവര്‍ഷത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിലൂടെ അരിക്കുളം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ മദ്യവിമുക്ത പഞ്ചായത്താക്കുക, വിവാഹവേളകളിലെ ധൂര്‍ത്ത് അവസാനിപ്പിക്കുക എന്നിവയാണ് 'ആരവം' പദ്ധതിയുടെ ലക്ഷ്യം. അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും വിദ്യാഭ്യാസസ്ഥാപനങ്ങളും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.


കാര്‍ഷിക -കാര്‍ഷികാനുബന്ധ ജോലികളില്‍ ഇടപെടുന്നവരാണ് അരിക്കുളം ഗ്രാമപഞ്ചായത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും.


പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ 75 കുടുംബങ്ങളില്‍ (രണ്ട് അയല്‍ക്കൂട്ടം) മാത്രമായി സര്‍വെ നടത്തിയപ്പോള്‍ അതില്‍ 35 വീടുകളിലും മദ്യപാനികള്‍ ഉള്ളതായി കാണാന്‍ കഴിഞ്ഞു. ഇതില്‍ 18 വീടുകളിലും സ്ഥിരം മദ്യപാനി ഒരുദിവസം മദ്യം കഴിക്കാനായി ചെലവിടുന്നത് 100രൂപയില്‍ കൂടുതലാണ്. ഈ കണക്കുപ്രകാരം രണ്ട് അയല്‍ക്കൂട്ടങ്ങളില്‍നിന്നായി 54,000 രൂപ ഒരുമാസം മദ്യത്തിനായി ചെലവിടുന്നു. 13 വാര്‍ഡുകളിലായി 140 അയല്‍ക്കൂട്ടങ്ങള്‍ അരിക്കുളം പഞ്ചായത്തിലുണ്ട്. അങ്ങനെ വരുമ്പോള്‍ ഏകദേശം 24 ലക്ഷംരൂപയോളം ഒരുമാസം മദ്യത്തിനായി ഈ കൊച്ചുഗ്രാമം ചെലവഴിക്കുന്നു.


പ്രദേശത്തെ വിവാഹാഘോഷങ്ങളും അനുബന്ധ പരിപാടികളും അനുദിനം ആര്‍ഭാടമാകുകയാണ്. പുതിയ പുതിയ ചടങ്ങുകള്‍ ആളുകള്‍ മത്സരാടിസ്ഥാനത്തില്‍ കൊണ്ടുവരികയാണ്. ഇതിനൊക്കെ പങ്കടുപ്പിക്കുന്നവരുടെ എണ്ണവും കൂടിക്കൂടി വരുന്നു. ഈ അവസരങ്ങളെല്ലാം മദ്യ സല്‍ക്കാരവേളകളുമാവുന്നു എന്നതാണ് അതിലേറെ അപകടകരമാവുന്നത്.


ഇത്തരമൊരു സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് ഈ പദ്ധതിയുമായി രംഗത്തു വന്നിരിക്കുന്നത്.
ഒക്ടോബര്‍ രണ്ടിന് സാമൂഹികക്ഷേമവകുപ്പുമന്ത്രി എം.കെ. മുനീര്‍ പദ്ധതി ഉദ്ഘാടനംചെയ്യും. ഉദ്ഘാടന ദിവസം ആയിരംപേര്‍ പങ്കെടുക്കുന്ന ഉപവാസം സമൂഹ ചിത്രരചന, കവിസമ്മേളനം, സെമിനാര്‍ എന്നിവയെല്ലാം നടക്കും. ഡോ. സുകുമാര്‍ അഴീക്കോട് പ്രഭാഷണം നടത്തും. പദ്ധതിയുടെ വിജയത്തിനായി 13000 പേര്‍ അണിനിരക്കുന്ന മനുഷ്യച്ചങ്ങല ഒറവിങ്കല്‍ താഴെ മുതല്‍ തണ്ടയില്‍ താഴെ വരെ (കൊയിലാണ്ടി - അഞ്ചാംപീടിക റോഡില്‍) നടത്തും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പദ്ധതിപ്രചാരണത്തിനായി സെമിനാര്‍, ഭവനസന്ദര്‍ശനം എന്നിവയും നടത്തും.
പദ്ധതിയുടെ ഭാഗമായി അമിതമായി മദ്യപിക്കുന്ന (മദ്യാശ്രയത്വം) വ്യക്തികളെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കും. കോഴിക്കോട് സുരക്ഷ, മാവൂര്‍ ശാന്തി തുടങ്ങിയ ലഹരിവിമോചന ചികിത്സാകേന്ദ്രങ്ങളുമായി സഹകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം നടത്തുക. 2012 ജനവരി 26 ന് അരിക്കുളത്തെ മദ്യവിമുക്ത - ആര്‍ഭാടരഹിത ഗ്രാമമായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.

Friday, September 9, 2011

Light Music



                       ഇതൊരു പുതിയ അനുഭവം തന്നെ! ഞാന്‍ കുറച്ചു വരികള്‍ എഴുതി ലളിതഗാനം എന്നും പറഞ്ഞ് എന്റെ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തുന്നു. സാധാരണ പോലെ രണ്ടുമൂന്നു പേര്‍ കമന്റുകളെഴുതുന്നു. പിന്നീട് അതു മറക്കുന്നു. 
             എന്നാല്‍ തിരുവോണ നാളില്‍ സദ്യയുണ്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്ക് ഉത്തരഭാരതത്തില്‍ നിന്ന് ഒരു കോള്‍ വരുന്നു. ഹേ മാസ്റ്റര്‍, നിങ്ങളുടെ വരികള്‍ക്ക് ഞാന്‍ ഈണവും സംഗീതവും പകര്‍ന്നിരിക്കുന്ന. കേട്ടാലും. എനിക്കു വളരെയേറെ സന്തോഷം തോന്നുന്നു. ഇതാണ് സൈബര്‍ ലോകത്തെ കൂട്ടായ്മ.          
        കൂടുതല്‍  വിശദീകരിക്കുന്നില്ല. കേട്ടാലും. ഇത് ഇങ്ങനെയാക്കിത്തന്ന ഡോ.എന്‍.എസ്.പണിക്കരെ നന്ദിയോടെ സ്മരിക്കുന്നു.

Monday, September 5, 2011

Teachers Day


                  ഇന്ന് സപ്തമ്പര്‍ 5. ഇന്ത്യയിലുള്ള മുഴുവന്‍ അധ്യാപകരും അഭിമാനത്തോടെ ഓര്‍ക്കുന്ന സുദിനം. ഇന്ത്യയുടെ പ്രഥമപൗരനായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം. മുഴുവന്‍ അധ്യാപക സുഹൃത്തുക്കള്‍ക്കും അധ്യാപകദിനാശംസകള്‍.

            ഇന്നലെ വീട്ടില്‍ നിന്നും കുറച്ചകലെയുള്ള സ്ഥലത്ത് ഒരു വിവാഹ ചടങ്ങില്‍ പങ്കടുത്തുകൊണ്ടിരിക്കെ ഒരു യുവതി ഒക്കത്തൊരു കൈക്കുഞ്ഞുമായി എന്റെ അടുത്തു വന്നു.  അവരുടെ കൈവിരലില്‍ തൂങ്ങി മൂത്ത കുട്ടിയും. വന്നപാടെ എന്റെ കൈയില്‍ പിടിച്ച് മാഷേ.. എന്നു നീട്ടി വിളിച്ചു. എനിക്ക് ആളെ മനസ്സിലായി വരുമ്പോഴേക്കും എന്റെയും കുടുംബത്തിന്റേയും സകല വിശേഷങ്ങളും അവള്‍ ചോദിച്ചിരുന്നു. വത്സല ശിഷ്യക്ക് അവളുടെ അധ്യാപകനെ കുറേക്കാലത്തിനുശേഷം കണ്ടപ്പോള്‍ അടക്കാനാവാത്ത സന്തോഷം. ആ സ്നഹപ്രകടനം കണ്ടപ്പോള്‍ എന്റ കണ്ണും അറിയാതെ നിറഞ്ഞു പോയി.
തിരിച്ചു വരുമ്പോള്‍  ടൗണിലുള്ള ഒരു ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറി. ഞാനും സുഹൃത്തും സംസാരിച്ചു കൊണ്ടിരിക്കേ കേഷ് കൗണ്ടറിലിരിക്കുന്ന യുവാവ് ഞങ്ങളുടെ മേശക്കരികിലേക്കു വന്നു ഒരു നിമിഷം എന്നെത്തന്നെ നോക്കി. മാഷല്ലേ... എന്താ ഇവിടെ.? എനിക്ക് ആളെ മനസ്സിലായില്ല. അവന് ആളെ തെറ്റിപ്പോയതായിരിക്കുമെന്ന് ഞാനൂഹിച്ചു.
ഒന്നും വിചാരിക്കരുത്. എനിക്ക് നിങ്ങളെ മനസ്സിലായില്ല.
അയ്യോ മാഷേ, സാറു ഞങ്ങളുടെ സ്ക്കൂളില്‍ സഹവാസ കേമ്പില്‍ ക്ലാസെടുക്കാന്‍ വന്നിരുന്നില്ലേ? അന്ന് നക്ഷത്രങ്ങളെക്കുറിച്ച് ക്ലാസെടുത്തപ്പോഴും രാത്രി നിരീക്ഷണസമയത്തും ഞാന്‍ സാറിനോട് കുറെ സംശയങ്ങള്‍ ചോദിച്ചപ്പോള്‍ സാറെന്നെ ചേര്‍ത്തു പിടിച്ച് മിടുക്കന്‍ എന്നു പറഞ്ഞത് എന്റ മനസ്സിലിപ്പോഴുമുണ്ട്.
അവന്‍ അകത്തേക്കു പോയി കുറെ പഴവും പലഹാരവും ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവെച്ചു.
സത്യം പറഞ്ഞാല്‍ ഞാന്‍ വികാരാധീനനായിപ്പോയി. വെറും നാലഞ്ചു മണിക്കൂര്‍ നേരത്തെ അനുഭവം വെച്ച് ഇത്ര സ്നഹത്തോടെ ഓര്‍മ്മിക്കാന്‍ അധ്യാപകനല്ലാതെ വേറെ ആരാണുള്ളത്?

Wednesday, August 31, 2011

അലമേലുവിന് ആരാകണം?



           ബസ്സില്‍ ഭയങ്കര തിരക്ക്. ശ്വാസം വിടാന്‍ പോലും സ്ഥലമില്ല. അലമേലു കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് കവര്‍ കഴിയുന്നത്ര തന്നോടടുക്കിപ്പിടിച്ചു. സ്ക്കൂളില്‍ പത്തു വര്‍ഷം തപസ്സിരുന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റാണതിലുള്ളത്. ഡ്രൈവര്‍ ഓരോതവണ ബ്രേക്കിടുമ്പോഴും പുറകിലുള്ളവര്‍ അട്ടിയട്ടിയായി വീഴുമ്പോള്‍ തന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാമായുള്ള അത് കീറിപ്പോകുമോ എന്നായിരുന്നു അവളുടെ ഭയം. വളഞ്ഞുപുളഞ്ഞ റോഡിലൂടെ വെട്ടിത്തിരിഞ്ഞ് തപ്പിത്തടഞ്ഞ് ബസ്സ് ചങ്ങലംപരണ്ട ബസ് സ്റ്റാന്റിലെത്തി.

           തിരക്കല്പം കുറഞ്ഞ് ഇറങ്ങാമെന്ന് കരുതി അലമേലു ഒരു വശത്തേക്ക് മാറാനായി ഒരുങ്ങുകയായിരുന്നു. എന്നാല്‍ ദൈവനിയോഗം മറ്റൊന്നായിരുന്നു. ബസ്സിന്റെ പുറത്തേക്കാണവള്‍ ഒഴുകി വീണത്. പ്ലാസ്റ്റിക്ക് കൂടിന്റെ മുകളറ്റം മാത്രമാണ് അവളുടെ കയ്യില്‍ ശേഷിച്ചത്. നഗരത്തിലെ ഏതോ തുണിക്കടയുടെ പേരുള്ള ആ സഞ്ചിയുടെ പ്രസക്തഭാഗങ്ങള്‍ അടുത്ത തെറിക്കലിന് ബസ്സിനു പുറത്തേക്കു വന്നു. അലമേലു ഒറ്റച്ചാട്ടത്തിന് അതു കൈവശപ്പെടുത്തി. തുറന്നപ്പോള്‍ ആശ്വാസമായി. ചെളി പുരണ്ട ചെരിപ്പിനാല്‍ ഒരു പുതിയ സീല്‍ കൂടി. എന്നാലും കീറിപ്പോയില്ലല്ലോ. പ്ലസ് വണ്ണിനുള്ള  അപേക്ഷ കൊടുക്കേണ്ട അവസാന ദിവസമാണ്. ചങ്ങലംപരണ്ട ഗേള്‍സ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ ലക്ഷ്യമാക്കി അവള്‍ വേഗം നടന്നു. ഒന്നരക്കിലോമീറ്റര്‍ നടക്കണം. അപേക്ഷാഫോറവും സര്‍ട്ടിഫിക്കറ്റും കവറിനകത്തുണ്ടെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. ഭാവിജീവിതത്തെപ്പറ്റി പലതരം കിനാവുകള്‍ കണ്ടുകൊണ്ട് അവള്‍ സ്ക്കൂളില്‍ എത്തി. ഓഫീസ് മുറിയില്‍ അപേക്ഷ സ്വീകരിക്കുന്ന വേലായുധന്‍ മാഷ് കയ്യോടെ വാങ്ങി തിരിച്ചും മറിച്ചും നോക്കി.
"സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി വെച്ചിട്ടില്ല, അല്ലേ?" മാഷ് സൗമ്യമായി ചോദിച്ചു.
നിഷേധാര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി
"പെട്ടെന്ന് തന്നെ ടൗണില്‍ പോയി ഫോട്ടോസ്റ്റാറ്റ് എടുത്ത് വര്വാ. കൈമള്‍മാഷ് അറ്റസ്റ്റു ചെയ്തു തരും." മാഷ് വീണ്ടും ഉരിയാടി.
             അലമേലു തിരിച്ചു നടന്നു, ഇങ്ങോട്ട് വന്നതിന്റെ ഇരട്ടി വേഗത്തില്‍. ഫോട്ടോസ്റ്റാറ്റ് കടകളുടെ ബോര്‍ഡ് നോക്കി അവള്‍ നടന്നു. ഒടുവില്‍ ആവശ്യമായ കോപ്പികളെടുത്ത് മൂന്നിരട്ടി വേഗത്തില്‍ വീണ്ടും സ്കൂളിലേക്കു നടന്നു. വിയര്‍ത്തുകുളിച്ച് വസ്ത്രം നനഞ്ഞൊട്ടി വീണ്ടും വേലായുധന്‍ മാഷിന്റെ മുമ്പില്‍.
"അറ്റസ്റ്റ് ചെയ്തോ?" മാഷുടെ ചോദ്യം
"ഇല്ല "അവള്‍ മൊഴിഞ്ഞു. "ഏതാ കൈമള്‍ സാര്‍"
"അയ്യോ, സാറു ക്ലാസില്‍ പോയല്ലോ. ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞേ വരികയുള്ളൂ. ഇത്തിരിം കൂടി നേരത്തേ വരാമായിരുന്നില്ല? ങ്ഹാ.. സൗദാമിനി ടീച്ചര്‍ വരുന്നുണ്ട്..... ദേ ടീച്ചറേ, ഈ കുട്ടീടെ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ഒന്ന് അറ്റസ്റ്റ് ചെയ്ത് കൊടുക്കിന്‍." വേലായുധന്റെ നീണ്ട ഡയലോഗ്
"അയ്യോന്റെ മാഷേ, ഞാന്‍ സീല് എടുത്ത് രാവിലെ മേശപ്പുറത്ത് വെച്ചതാ. പോരാന്‍ നേരം അതെടുക്കാന്‍ മറന്നു. കൈമള് സാറ് ഇവിടില്ല്യേ." അതും പറഞ്ഞ് ടീച്ചര്‍ സ്റ്റാഫ്റൂമിലേക്ക് നടന്നു.
                അലമേലു വിഷണ്ണയായി നിന്നു. ദയനീയഭാവത്തില്‍ വേലായുധന്‍ മാഷെ നോക്കി. മാഷുടെ മനമലിഞ്ഞു.
"ദേ, അപ്പുറത്തെ കോമ്പൗണ്ടില്‍ ഏ.ഇ.ഓ. ഓഫി‌സാണ്. അവിടെ ചെന്നാല്‍ മതി. പെട്ടെന്ന് ശരിയാവും." സാറിന്റെ ഉപദേശം
മുകള്‍ഭാഗം മുറിഞ്ഞുപോയ സഞ്ചിയും മാറത്തടുക്കിപ്പിടിച്ച് അലമേലു ആപ്പീസിലേക്കു  നടന്നു. ആരായിരിക്കും ഏ.ഇ.ഓ. പണ്ട് പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ ഏതോ കാലന്‍ വരുന്നതിനെപ്പറ്റിയാണ് അധ്യാപകര്‍ പറഞ്ഞിരുന്നത്. എനിക്കു ഒരൊപ്പു തന്നു സഹായിക്കുമോ ആവോ? ഓഫീസിന്റെ വരാന്തയില്‍ കയറിയതും പ്യൂണ്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
"അറ്റസ്റ്റ് ചെയ്യാനാ ?"
"അതെ." ആശ്വാസത്തോടുകൂടി മറുമൊഴി. 

"ആപ്പീസര്‍ അകത്തുണ്ടോ?"
പ്യൂണ്‍ അതു കേട്ടതായി ഭാവിച്ചില്ല. പക്ഷെ തുടര്‍ന്നു
"അറ്റസ്റ്റ് ചെയ്യാന്‍ സുപ്രണ്ടും മതി. പക്ഷെ സൂപ്രണ്ട് ഇന്നു ലീവാ." ഒരു വളിച്ച ചിരിയോടെ ഗോവിന്ദന്‍
"അപ്പോ ഏ.ഇ.ഓ........."
പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ഗോവിന്ദന്റെ അടുത്ത കമന്റ്.
"ജൂണ്‍ മാസത്തില് സാറിന് തലയെണ്ണലാ യോഗം. ഇന്ന് ഏതു ഭാഗത്താ പോയേന്ന് സാറിനും ദൈവത്തിനും മാത്രമേ അറിയൂ."
               അലമേലു ഒന്നു കൂടി വിവശയായി. ഇനിയെന്ത് എന്ന മട്ടില്‍ ഗോവിന്ദനെ ഒന്നുകൂടി നോക്കി. പെട്ടെന്ന് ബോധോദയമുണ്ടായവനെപ്പോലെ അയാള്‍ തുടര്‍ന്നു
"ചങ്ങലം പരണ്ട ബോയ്സ് ഹൈസ്കൂളിലെ ഹെഡ്മാഷ് ഉണ്ടല്ലോ. മിടുക്കനാ. ഒപ്പിട്ടു തരും. ഒന്നു പോയി നോക്കൂ."
 ആപ്പീസിന്റെ പടികളിറങ്ങി ചളി നിറഞ്ഞ ഇടവഴികളും കടന്ന് റെയില്‍പാളം മുറിച്ചു കടന്ന് അലമേലു ബോയ്സ് ഹൈസ്ക്കൂള്‍ ലക്ഷ്യമാക്കി നടന്നു. സ്കൂള്‍ ഗേറ്റിലെത്തിയപ്പോഴെ ഒരു ചാഞ്ചല്യം അവളുടെ മനസ്സിനെ പിടികൂടി. എവിടെ നോക്കിയാലും ആണ്‍തരികള്‍ മാത്രം. മുമ്പില്‍ കണ്ട ഒരു കൊച്ചു പയ്യനോട് അവള്‍ ഓഫീസ് മുറി എവിടെയാണെന്നന്വേഷിച്ചു. അവന്‍ കൈമലര്‍ത്തിക്കാണിച്ചു. പിന്നെ എന്തോ പുനരാലോചിച്ച് ഇങ്ങനെ ചോദിച്ചു.
"എഷ്മാഷെ മുറ്യാ. അതാണെങ്കില്‍ ഇതാ അവിടെ"
                        അലമേലു ഒന്നേ നോക്കിയുള്ളൂ. വലിയൊരു ക്യൂ. എല്ലാം ആണ്‍കുട്ടികള്‍ , എല്ലാവരും സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുകയാണ്. ചിലരുടെ കയ്യില്‍. ചിലരുടെ പോക്കറ്റില്‍. ചിലരുടെ ബാക്ക് പോക്കറ്റില്‍!
അലമേലു തിരിച്ച് റോഡിലേക്കിറങ്ങി. കൈമള് സാറിനെത്തന്നെ കാണാം. ഇനി ഞാന്‍ തിരിച്ചു ചെല്ലുമ്പോഴേക്ക് അദ്ദേഹം വേറൊരു ക്ലാസില്‍ കയറുമോ ആവോ?
"അലമേലൂ..അലമേലൂ.. "
                  പരിചിതമായൊരു വിളി കേട്ട് അവള്‍ ചിന്തയില്‍ നിന്നുണര്‍ന്നു. തന്നെ മൂന്നാം ക്ലാസില്‍ പഠിപ്പിച്ച രേവതി ടീച്ചറാണ്. പരസ്പരം കുശലാന്വേഷണങ്ങള്‍. അവളുടെ വിഷമം മനസ്സിലാക്കിയ രേവതി ടീച്ചര്‍ പറഞ്ഞു
"മോളെ, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ മാഷമ്മാര് തന്നെ വേണംന്ന് ഒരു നിര്‍ബ്ബന്ധ്വോല്ല. ഞാനിപ്പം ട്രഷറീന്നാ വരുന്നത്. ദാ ആ കാണുന്ന മതിലില്ലേ. അതിനപ്പുറത്ത്. അവിടെ ചെന്നാല്‍ എസ്.ടി.ഓ ഒപ്പിട്ട് തരും."
അതും പറഞ്ഞ് ടീച്ചര്‍ ഒഴുക്കിലെ ഒരു തുള്ളിയായി മറഞ്ഞു. അലമേലു ടീച്ചര്‍ പറഞ്ഞപോലെ മതിലു ലക്ഷ്യമാക്കി നടത്തം തുടര്‍ന്നു. ഖജനാവ് കാര്യക്കാരന്റെ മുമ്പിലെത്തി. അടഞ്ഞ ഹാഫ്ഡോര്‍. മുട്ടണോ അതോ തുറക്കണോ? അവള്‍ ചിന്തിച്ചു. ഹാഫ്ഡോറിനു മുകളിലൂടെ നോക്കാന്‍ എത്തുന്നില്ല. ഒടുവില്‍ ധൈര്യം സംഭരിച്ച് കുനിഞ്ഞു നോക്കി. വലതു കയ്യില്‍ ഊരിപ്പിടിച്ച പേന. ഇടുകൈ നീട്ടി വളര്‍ത്തിയ നരച്ച താടിയിലൂടെ പരതി നടക്കുന്നു. അര്‍ധനിമീലിതങ്ങളായ നേത്രങ്ങള്‍. തന്റെ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയില്‍ ഒപ്പിടാന്‍ ജനിച്ചവന്‍ ഇയാള്‍ തന്നെ. അലമേലു വാതില്‍ പതുക്കെ തുറന്ന് അകത്തു കയറി. അര്‍ധനിമീലിത നേത്രങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും അടഞ്ഞിരിക്കുന്നു.
"അറ്റസ്റ്റ് ചെയ്യാനാണോ? "ഉത്തരം കിട്ടുന്നതിനുമുമ്പു തന്നെ കണ്ണുപോലും തുറക്കാതെ കാര്യക്കാര്‍ മൊഴിഞ്ഞു.
"ഇപ്പം നേരംല്ല്യ. ഇന്നു ബില്‍ ഡേറ്റാന്ന് അറീല്ല്യേ?"
അലമേലു ഒന്നും മിണ്ടാതെ അനങ്ങാതെ അലിവു പ്രതീക്ഷിച്ചു അവിടെത്തന്നെ നിന്നു.
"മലയാളം പറഞ്ഞാ മനസ്സിലാവുന്നില്ലാന്നുണ്ടോ? "
ഇപ്രാവശ്യം ശബ്ദം ഉയര്‍ത്തിയാണ് മൊഴി. അവള്‍ പതുക്കെ പിന്‍വാങ്ങി. സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി വെക്കുമ്പോള്‍ അത് സാക്ഷ്യപ്പെടുത്തണം എന്നു നിയമമുണ്ടാക്കിയവന്‍ നരകത്തില്‍ പോയി തുലയട്ടെ. അവള്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു. കൈമള്  സാറിനെത്തന്നെ കാണാം. അവള്‍ റോഡിലേക്കിറങ്ങി. എതിരെ തന്റെ സ്കൂളില്‍ പഠിച്ചിരുന്ന രമണി വരുന്നു. അവള്‍ അപേക്ഷ കൊടുത്തിട്ട് മൂന്ന് ദിവസമായത്രെ! മൃഗഡോക്ടറാണത്രേ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയത്.
"അവിടെ തിരക്കൊന്നുമില്ല. നീയും അവിടെ ചെല്ല്." രമണിയുടെ ഉപദേശം ഒരു കുളിര്‍തെന്നലായി അവളുടെ മനസ്സില്‍ പതിച്ചു.
നേരെ മൃഗാസ്പത്രിയിലേക്ക്. ആശുപത്രി വളപ്പില്‍ ആകെ മൂന്നുനാലു പേരേയുള്ളു. അലമേലു വരാന്തയിലേക്കു കയറിയതും ഡോക്ടര്‍ കൈകളില്‍ ഗ്ലൗസ് അണിഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി വരുന്നു. കൂടെ അറ്റന്ററും.
"അറ്റസ്റ്റ് ചെയ്യാനാണെങ്കില്‍ ഉച്ച കഴിഞ്ഞു വരൂ". അറ്റന്ററാണ് പറഞ്ഞത്. "പ്രസവക്കേസാ, ഉച്ചയാവുമ്പം തന്നെ നേരെയാവോന്ന് ആര്‍ക്കറിയാം"
                   അയാളുടെ ആത്മഗതവും കൂടി കേട്ടപ്പോള്‍ ഒരു പരീക്ഷണത്തിനു മുതിരാതെ അവള്‍ തിരിഞ്ഞു നടന്നു. ലക്ഷ്യബോധം നഷ്ടപ്പെട്ട് എങ്ങോട്ടെന്നില്ലാതെ യാന്ത്രികമായി അവള്‍ നടന്നു. കണ്ണ് ഇരുട്ടടയ്ക്കുന്നതു പോലെ അലമേലുവിന് തോന്നി. ഒരു പെട്ടിക്കടയില്‍ക്കയറി നാരങ്ങാവെള്ളം വാങ്ങിക്കുടിച്ചു. ടവ്വലെടുത്തു മുഖം തുടച്ചു. റോഡിന്റെ മറുവശത്തുള്ള ബോര്‍ഡ് അവളെ മാടി വിളിക്കുന്നു. ചങ്ങലംപരണ്ട ഇലക്ട്രിസിറ്റി ആപ്പീസ്. ഇവിടേയും ഒന്നു കയറി നോക്കിയാലോ? വേണ്ട, മനസ്സു മന്ത്രിച്ചു. മറ്റെവിടെക്കേറ്റിയാലും ഇലക്ട്രിസിറ്റി ആപ്പീസില്‍ എന്നെ കേറ്റിക്കല്ലേ എന്നു പുലമ്പിയിരുന്ന അങ്ങേതിലെ പാറുക്കുട്ടിയമ്മയെ അവള്‍ക്കോര്‍മ്മ വന്നു. എന്നിട്ടും ഒരു നിയോഗം പോലെ അവള്‍ നേരെ അവിടെ കയറിച്ചെന്നു.
'മതിധരന്‍ പിള്ള , അസിസ്റ്റന്റ് എന്‍ജിനീയര്‍' ബോര്‍ഡിലെ അക്ഷരങ്ങള്‍ അവള്‍ക്കു മുമ്പില്‍ തെളിഞ്ഞു. നീട്ടി വളര്‍ത്തിയ താടി . ഇടതു കയ്യില്‍ പുകയുന്ന സിഗരറ്റ്. രണ്ടുമൂന്ന് ദിവസമായി കുളിക്കാത്ത പ്രകൃതം. പൊടിയണിഞ്ഞ് പാറിക്കളിക്കുന്ന മുടി. അലമേലുവിന്റെ ശരീരത്തിലെ അവസാന വിയര്‍പ്പു തുള്ളിയും പുറത്തേക്കു വന്നു. ആപ്പീസിനകത്തു തിരക്കോട് തിരക്ക് തന്നെ. ഫയലുകളില്‍ നിന്ന് കണ്ണെടുത്ത് എന്‍ജിനീയര്‍ തല നിവര്‍ത്തി. അലമേലു സകല ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ചു അകത്തേക്കു നടന്നു.
"വരൂ ഇരിക്കൂ-" പരുപരുത്തതെങ്കിലും സ്നേഹമസൃണമായ ശബ്ദം. അലമേലു അവിടെത്തന്നെ നിന്നു. സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും അദ്ദേഹത്തിന്റെ മുമ്പില്‍ ഭവ്യതയോടെ വെച്ചു. സര്‍ട്ടിഫിക്കറ്റ് പരിശോധിക്കവേ അദ്ദേഹത്തിന്റെ കണ്ണുകള്‍ വിടര്‍ന്നു.
"578 മാര്‍ക്കുണ്ടല്ലേ, മിടുക്കി"
അഭിനന്ദനത്തിന്റെ സ്പര്‍ശമുള്ള പ്രതികരണമായിട്ടും അവള്‍ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ.
"എന്റെ മോള്‍ക്ക് 371 മാര്‍ക്കേയുള്ളു. എവിടേയും അഡ്മിഷന്‍ കിട്ടുന്ന ലക്ഷണമില്ല." അദ്ദേഹം തന്നോടായിത്തന്നെ പറഞ്ഞു. ഓരോ ഷീറ്റിലായി ഒപ്പിട്ടുകൊണ്ടിരിക്കേ അദ്ദേഹം ചോദിച്ചു
"അച്ഛനെന്താ ജോലി?"
"അച്ഛനില്ലാ സാര്‍"
"ഓ സോറി. അയാം റിയലി സോറി"
ഒപ്പിനടിയില്‍ സീല്‍ പതിപ്പിക്കുമ്പോള്‍ ഒടുവിലത്തെ ചോദ്യം.
"പഠിച്ചു മിടുക്കിയാവണം. ആരാവണം ന്നാ മോഹം?"
അതിനും അവള്‍ മറുപടിയൊന്നും പറഞ്ഞില്ല. വിഷാദമധുരമായ ഒരു പുഞ്ചിരി മാത്രം. എങ്കിലും അവള്‍ മനസ്സില്‍ ഉറക്കെപ്പറഞ്ഞു
'എനിക്ക് ഒരു ഓഫീസറാകണം - അറ്റസ്റ്റു ചെയ്യുന്ന ഒരാപ്പീസര്‍!'

Sunday, July 24, 2011

ലളിതഗാനം



                                 വ്രീളാവിവശയായരികിലണഞ്ഞൊരു
                                 മലയാളകവിതേ നിന്‍ കാതില്‍
                                 അകതാരില്‍ വിരിയുന്നോരനുരാഗ രാഗത്തിന്‍
                                 അതിലോലഭാവമൂറും വരികള്‍ മൂളാം.

                                 സാഗരനീലിമയേന്തും മിഴികളില്‍
                                 സന്ധ്യാംബരം തോല്ക്കും കവിളിണയില്‍
                                 മധുരമനോഹര ശീലുകളെഴുതാനെന്‍
                                 അധരപുടങ്ങള്‍ കൊതിച്ചീടുന്നു.
                                                            (വ്രീളാവിവശയായ്...)

                                 കുനുകൂന്തലളകങ്ങളലതല്ലും നെറ്റിയില്‍
                                 സീമന്തസിന്ദൂരമായ് അരികിലെത്താം
                                 പ്രണയമരന്ദമുറങ്ങുന്ന മൊട്ടുകള്‍
                                 ചുംബിച്ചുണര്‍ത്തുന്ന ഭ്രമരമാകാം
                                                            (വ്രീളാവിവശയായ്......)






Saturday, June 25, 2011

ലീബ്രെ ഓഫീസ് 3.4 , പുതിയ ഓഫീസ് പാക്കേജ്



                 കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും ഓഫീസ് പാക്കേജുകള്‍ അറിയാമായിരിക്കും. പലരും അവയില്‍ വിദഗ്ദരുമായിരിക്കും. കത്തുകള്‍ ഡ്രാഫ്റ്റ് ചെയ്യാനും കണക്കു പട്ടികകളും ഫോറങ്ങളും പ്രസന്റേഷനുകളുമെല്ലാം ഉണ്ടാക്കാന്‍ നാം അവയെ ഉപയോഗിക്കുന്നു. മൈക്രോസോഫ്റ്റ് ഓഫീസാണ് ഇക്കൂട്ടത്തിലെ പ്രധാനി. എന്നാല്‍ ഓപ്പണ്‍ ഓഫീസ് തുടങ്ങിയ സോഫ്റ്റ്വേറുകളുടെ വരവോടെ അതിന്റെ കുത്തക കുറഞ്ഞു തുടങ്ങി. ലീബ്രെ ഓഫീസിന്റെ വരവ് ഈ മേഖലയിലെ ഏറ്റവും പുതിയ ശക്തമായ വെല്ലുവിളിയാണ്. സ്വതന്ത്ര സോഫ്ട്‌വേര്‍ വിഭാഗത്തിലുള്ള  ലിബ്രെ ഓഫീസിന്റെ പുതിയ പതിപ്പ് രംഗത്തെത്തി. ബിസിനസ് ആവശ്യക്കാര്‍ക്കുള്ള സൗകര്യങ്ങളാണ് ലിബ്രെ ഓഫീസ് 3.4 പതിപ്പിലുള്ളത്. മൈക്രോസോഫ്ടിന്റെ ഓഫീസ് സോഫ്ട്‌വേര്‍ പാക്കേജിന് പകരമായി രംഗത്തുള്ള സോഫ്ട്‌വേറാണ് ലിബ്ര ഓഫീസ്. വിന്‍ഡോസ്, ലിനക്‌സ്, മാക് തുടങ്ങി മിക്ക ഒഎസുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന ലിബ്രെ ഓഫീസ് പാക്കേജ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

                മൈക്രോസോഫ്റ്റ് ഓഫീസ്  വേഡിന് ബദലായി ഉപയോഗിക്കാവുന്ന റൈറ്റര്‍, എക്‌സലിന് ബദലായുള്ള കാല്‍ക്, പവര്‍പോയന്റിന് പകരമുള്ള ഇംപ്രസ് തുടങ്ങി എം.എസ്. ഓഫീസ് പാക്കേജില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലിബ്രെ ഓഫീസിലുണ്ട്. മാത്രമല്ല മാത്തമാറ്റിക്കല്‍ ഫോര്‍മുലകള്‍ ഉണ്ടാക്കാനും എഡിറ്റ് ചെയ്യാനുമുള്ള 'മാത്‌സ്', കോറല്‍ ഡ്രോയുടെ സവിശേഷതയോടു കൂടിയ വെക്റ്റര്‍, ഗ്രാഫിക് എഡിറ്ററായ 'ഡ്രോ' എന്നീ ആപ്ലിക്കേഷനുകളും ലിബ്ര ഓഫീസില്‍ ലഭ്യമാണ്. മെനുവിന്റെയും മറ്റും കാര്യത്തിലും ഉപയോഗരീതിയിലും എം.എസ്. ഓഫീസിനോട് സാമ്യം പുലര്‍ത്തുന്നതിനാല്‍ ഈ പാക്കേജിലേക്ക് മാറുമ്പോള്‍ കാര്യമായ ബുദ്ധിമുട്ട് ഉപഭോക്താക്കള്‍ക്ക് ഉണ്ടാവില്ല. എം.എസ്. ഓഫീസ് പോലെ വളരെയധികം 'യൂസര്‍ ഫ്രണ്ട്‌ലി'യാണ് ഇത്. ആദ്യപതിപ്പായ 3.3 യുടെ പേരായ്മകള്‍ ഒഴിവാക്കി, കൂടുതല്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് 3.4 പതിപ്പ് പുറത്തിറക്കിയിട്ടുള്ളത്്. എം.എസ്. ഓഫീസ് ഫയലുകള്‍ ലിബ്ര ഓഫീസില്‍ തുറക്കാന്‍ സാധിക്കും എന്നതും ശ്രദ്ധേയമാണ്.

                എം.എസ്. ഓഫീസിലേതുപോലെ ഫോണ്ടുകളുടെ പ്രിവ്യൂ കാണാനുള്ള സൗകര്യം, ആകര്‍ഷകമായ മെനു (യൂണിറ്റി സപ്പോര്‍ട്ട്), എസ്.വി.ജി ഫയലുകളെ ഇംപോര്‍ട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യം, ലോട്ടസ് വേര്‍ഡ് പ്രോ സോഫ്ട്‌വേര്‍ ഫയലുകള്‍ തുറക്കാനുള്ള സൗകര്യം, മുപ്പതോളം ഭാഷകളില്‍ ഉപയോഗിക്കാം-എന്നിങ്ങനെ ഒട്ടനവധി സവിശേഷതകള്‍ അടങ്ങിയതാണ് പുതിയ പതിപ്പ്.

                  സ്വതന്ത്ര സോഫ്റ്റ്വേറുകളുടെ  വിഭാഗത്തില്‍പ്പെടുന്ന പ്രശസ്തമായ ഉബുണ്ടു ഓ.എസ് തങ്ങളുടെ ഏറ്റവും പുതിയ പതിപ്പായ 11.04ല്‍ ലിബ്രെ ഓഫീസ് ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഇവര്‍ ഓപ്പണ്‍ ഓഫീസ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. കൂടാതെ മറ്റു ലിനക്‌സ് ഒ.എസുകളായ ഓപ്പണ്‍ സ്യൂസ്, ഫെഡോറ , റെഡ് ഹാറ്റ്  തുടങ്ങിയവയെല്ലാം ലിബ്രെ ഓഫീസാണ്  പുതിയ പതിപ്പുകളില്‍ ഉള്‍പ്പെടുത്തുന്നത്.

സ്വതന്ത്ര ഓഫീസ് പാക്കേജായ 'ഓപ്പണ്‍ഓഫീസില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ചില അംഗങ്ങള്‍ ചേര്‍ന്ന് 2010 സപ്തംബര്‍ 28ന് 'ദി ഡോക്യുമെന്റ് ഫൗണ്ടേഷന്‍' എന്ന സംഘടന രൂപവത്ക്കരിച്ചു. ഒറാക്കിള്‍ കമ്പനി അവരുടെ നിയന്ത്രണത്തിലുള്ള ഓപ്പണ്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തില്‍ താത്പര്യം കാണിക്കാതിരുന്നതാണ് പുതിയ സംഘടന രൂപവത്കരിക്കാന്‍ കാരണമായത്. ഒറാക്കിള്‍ ഓപ്പണ്‍ ഓഫീസിനെ ഏറ്റെടുത്ത സമയത്തുതന്നെ പലരും അതിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. അതിന് ശേഷം ഓപ്പണ്‍ ഓഫീസിനെ പുതിയ സംഘടനക്ക് കൈമാറാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഒറാക്കിള്‍ അത് നിരസിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ലിബ്രെ ഓഫീസ് എന്ന പുതിയ പാക്കേജിന് രൂപം കൊടുത്തത്. 2011 ജനവരി 25 ന് ലിബ്ര ഓഫീസിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി. ഓപ്പണ്‍ ഓഫീസിന്റെ ഉപയോഗരീതിയില്‍ നിന്നും കാര്യമായ വിത്യാസങ്ങളൊന്നുമില്ലാതെയാണ് ലിബ്ര ഓഫീസും രംഗത്തെത്തിയത്. എന്നാല്‍ ചില സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അതോടെ ഓപ്പണ്‍ ഓഫീസിന്റെ പ്രതാപത്തിന് മങ്ങലേല്‍ക്കുകയായിരുന്നു. 1990 ല്‍ സണ്‍ മൈക്രോസിസ്റ്റം സ്റ്റാര്‍ ഓഫീസ് എന്ന സ്വതന്ത്ര ഓഫീസ് സോഫ്ട്‌വേര്‍ പുറത്തിറക്കുന്നത്. വിവിധ ഒഎസുകളില്‍ ഉപയോഗിക്കാവുന്നതും സൗജന്യവുമായ ഈ ഓഫീസ് പാക്കേജ് വളരെപ്പേരെ ആകര്‍ഷിച്ചു എം.എസ്. ഓഫീസ് ആപ്ലിക്കേഷനുകള്‍ക്ക് ബദലായുള്ള എല്ലാ ആപ്ലിക്കേഷനുകളും ഈ പാക്കേജിലും ലഭ്യമായിരുന്നു. ഓപ്പണ്‍ ഓഫീസിന് പകരക്കാരനായി വന്ന ലിബ്ര ഓഫീസിന് പ്രചാരം കൂടിയതും ലിനക്‌സ് ഒഎസുകളില്‍ പ്രശസ്തമായ ഉബുണ്ടു തങ്ങളുടെ പുതിയ പതിപ്പില്‍ നേരത്തെയുണ്ടായിരുന്ന ഓപ്പണ്‍ ഓഫീസിനെ മാറ്റി ലിബ്രെ ഓഫീസ് ഉള്‍പ്പെടുത്തിയതുമെല്ലാം ഒറാക്കിളിന്റെ നയംമാറ്റത്തിന് കാരണമായി.
 ലാബ്രെ ഓഫീസ് വളരെ വേഗത്തില്‍ത്തന്നെ പ്രചുരപ്രചാരം നേടുമെന്നു കരുതാം.



കടപ്പാട് - മാതൃഭൂമി

Tuesday, June 14, 2011

അമ്മുവിന് ജന്മദിനാശംസകള്‍



ആ പൂവൊന്നു പറിച്ചോട്ടേ...?

Sunday, June 12, 2011

വാടകയ്ക്ക് ഒരു ഹൃദയം.

        സ്കെയില്‍ ഉപയോഗിച്ചു വരച്ചപോലെയുള്ള നേര്‍ റോഡിലൂടെ ബസ്സ് കുതിച്ചു പായുകയാണ്. ഇരുവശത്തും തരിശുനിലങ്ങളും ഒറ്റപ്പെട്ട കൃഷിയിടങ്ങളും. ടോള്‍ കൊടുക്കുമ്പോള്‍ മനസ്സില്‍ അധികൃതരെ പ്രാകി. എന്നാല്‍ ഈ റോഡിലൂടെയുള്ള സുഖസുന്ദരമായ യാത്ര ആസ്വദിച്ചപ്പോള്‍ എന്റെ മനം മാറി. ഭാര്യ എന്റെ തോളില്‍ തല ചായ്ച്ച് മയങ്ങുന്നു.
     അവളുടെ നിര്‍ബ്ബന്ധപ്രകാരമാണ് പഴനിയിലേക്കുള്ള ഈ യാത്രയെന്ന് ഞാനെന്റെ സുഹൃത്തുക്കളോടൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ മലകേറി ആണ്ടവനെ ദര്‍ശിക്കാനുള്ള ആഗ്രഹം എനിക്കായിരുന്നു കൂടുതല്‍.
    സന്ധ്യയോടടുപ്പിച്ച് ബസ്സിറങ്ങി. മാനത്ത് അവിടവിടെയായി മഴക്കാറുകള്‍ മലകേറിക്കൊണ്ടിരിക്കുന്നു. ഭാരമുള്ള സൂട്ട്കേസ് എന്റെ കയ്യില്‍. ബാഗ് അവളുടെ തോളില്‍. അല്‍പദൂരം മുന്നോട്ട് നടന്നു. ആദ്യം ഭക്ഷണം കഴിക്കണമോ, അതോ മുറിയെടുക്കണമോ? തിരക്കില്‍ നിന്ന് ഒഴിഞ്ഞ് ഒരു വശത്തേക്കു മാറി നിന്നു.
"റൂം വേണമാ സാര്‍?"
        നിര്‍ത്തിയിട്ട കുതിരവണ്ടികള്‍ക്കിടയിലൂടെ പെട്ടെന്ന് എവിടെനിന്നോ പൊട്ടിവീണപോലെയാണവന്‍ മുമ്പില്‍ വന്നു നിന്നത്. ഇറക്കം കുറഞ്ഞ ആടിക്കളിക്കുന്ന പാന്റ്. ക്ഷൌരം ചെയ്യാത്ത കുറ്റിരോമമുള്ള വട്ട മുഖം. ഒരു തോര്‍ത്ത്മുണ്ട് തലയില്‍ ചുറ്റിക്കെട്ടിയിട്ടുണ്ട്. വായിലൊരു മുറിബീഡിയും.
           അവന്‍ പറയുന്നത് ശ്രദ്ധിക്കാതെ ഞാന്‍ ഭാര്യയെ അരികിലേക്കു ചേര്‍ത്തു നിര്‍ത്തി. ആഭരണങ്ങള്‍ ശ്രദ്ധിക്കണമെന്നു ചെവിയില്‍ പറഞ്ഞു. അവള്‍ ഒന്നു ഞെട്ടി. സാരിത്തലപ്പെടുത്ത് കഴുത്തില്‍ച്ചുറ്റി ഒന്നു കൂടി എന്നിന്‍ ചേര്‍ന്നു നിന്നു.
        കുതിരച്ചാണകത്തിന്റെയും മൂത്രത്തിന്റെയും ചൂര് മൂക്കില്‍. അപ്പുറത്ത് ഇഡ്ഡലിയും സാമ്പാറും ചേര്‍ത്തു കഴിക്കുന്നതില്‍ നിന്നും കായത്തിന്റെ മണം. മുറി ഇപ്പോള്‍ എടുക്കണമോ അതോ വല്ലതും കഴിച്ചിട്ട് മതിയോ? എന്റെ മനം വായിച്ചിട്ടായിരിക്കണം ഭാര്യ പറഞ്ഞു.
"ആദ്യം മുറിയെടുക്കാം. എന്നിട്ട് ലഘുവായെന്തെങ്കിലും കഴിച്ച് മല കയറാം"
      ഞങ്ങള്‍ മുന്നോട്ട് നടക്കാനാരംഭിച്ചപ്പോള്‍  അവന്‍ വീണ്ടും അരികിലേക്കു വന്നു. ഇത്തവണ ചോദ്യം മലയാളത്തിലാണ്.
"മുറി വേണമോ സാര്‍."
        അവനെ ശ്രദ്ധിക്കാതെ ഞങ്ങള്‍ മുന്നോട്ട് നടപ്പ് തുടങ്ങി. അവനും പുറകെ നടന്നു.
"റൂമെടുത്ത് കുളിച്ച് ഫ്രഷായിട്ട് എന്തെങ്കിലും കഴിച്ച് മല കയറുന്നതല്ലേ നല്ലത്? ദാ, ...ചേച്ചി ഇപ്പോള്‍ത്തന്നെ ക്ഷീണിച്ചിട്ടുണ്ടല്ലോ"
"എനിക്കിപ്പം മുറിയൊന്നും വേണ്ട. വേണമെങ്കില്‍ത്തന്നെ തന്റെ ആവശ്യവുമില്ല." 
        സ്വല്‍പം പാരുഷ്യത്തോടെയാണ് ഞാന്‍ പറഞ്ഞത്
       അവന്‍ എന്റെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി. പിന്നെ ചിരി വരുത്തി സ്വകാര്യം പറയുന്ന മട്ടില്‍ വീണ്ടും
"അതേയ്, മുറിയൊക്കെ അഡ്വാന്‍സ് ബുക്കിംഗാണ്. എന്റെ കയ്യില്‍ ഒരെണ്ണമുണ്ട്. സാറിന് വേണമെന്നുവെച്ചാല്‍ തരാം."
ഞാന്‍ ഭാര്യയുടെ കയ്യും പിടിച്ച് വേഗം മുന്നോട്ട് നടന്നു.
"മുറി വേണ്ടേ സാര്‍?"
       അവന്‍ പുറകില്‍ നിന്ന് വീണ്ടും വിളിച്ചു ചോദിച്ചു. പിന്നെ എന്തെല്ലാമോ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു നടന്നു.
       മുറിയന്വേഷിച്ച് ഞാന്‍ ലോഡ്ജുകള്‍ ഒന്നൊന്നായി കയറിയിറങ്ങി. എല്ലായിടവും ഹൌസ് ഫുള്‍! ലഗേജിന്റെ ഭാരവും നടപ്പിന്റെ ക്ഷീണവും. സമയവും കുറെപ്പോയി. മഴക്കാറിനു കനം വെച്ചു. ഏതു സമയവും മഴ പെയ്യുമെന്ന അവസ്ഥ. മഴയില്ലെങ്കില്‍ അമ്പലമുറ്റത്ത് ഇരുന്നെങ്കിലും നേരം വെളുപ്പിക്കാമായിരുന്നു. എനിയെന്തു ചെയ്യുമെന്റെ മുരുകാ?
"ഇനി വല്ലതും കഴിച്ചിട്ട് മതി അന്വേഷണം. നമുക്ക് വല്ലതും കഴിക്കാം."
       പരിപ്പു വട മാത്രമേയുള്ളൂ. അവിടെ നിന്നിറങ്ങി. ഹോട്ടലിലൊക്കെ ഭക്ഷണം കഴിഞ്ഞിരിക്കുന്നു. ഒടുവില്‍ പരിപ്പുവട തന്നെ ശരണം. വരുന്നത് വരട്ടെ, നമുക്ക് മല കയറാം. പക്ഷെ മുരുകന്റെ തീരുമാനം മറ്റൊന്നായിരുന്നു. മഴ ചാറിത്തുചങ്ങി. അഞ്ചെട്ടു പടികളേ കയറിയിരുന്നുള്ളൂ. പെട്ടെന്ന് ഭാര്യ പറഞ്ഞു
"നമുക്കാ പയ്യനെ ഒന്നു നോക്കിയാലോ?"
"ഏതു പയ്യന്‍?"
"മുറി തരാമെന്നു പറഞ്ഞ ആ പയ്യന്‍"
"അവനെ ഇനി എവിടെ കാണാനാണ്?"
"നമുക്കൊന്നു പോയിനോക്കാം. നേരത്തെ കണ്ട ആ മാര്‍ക്കറ്റിന്റെ അരികിലെവിടേയെങ്കിലും അവനുണ്ടാവുംന്നേ...."
         ഇരുട്ട് കട്ട പിടിച്ചിരുന്നു. പെട്ടെന്ന് വൈദ്യുതിയും നിലച്ചു. തട്ടിയും മുട്ടിയും മുന്നോട്ട് നടന്നു. അവന്റെ പേര്‍ പോലും അറിയില്ലല്ലോ. മഴയുടെ ശക്തി കൂടി വരുന്നു. വഴിയില്‍ ചാണകവും ചളിയും പുതഞ്ഞ് വല്ലാത്തൊരു ദുര്‍ഗ്ഗന്ധം. മറവുചെയ്യാത്ത പഴകിയ കോഴി അവശിഷ്ടങ്ങളുടെ ഗന്ധമാണെനിക്ക് ഓര്‍മ്മ വന്നത്. വഴിയരികിലിരുന്ന് ഒരു മദ്യപന്‍ ഛര്‍ദ്ദിക്കുന്നു. അതിന്റെ മണം കൂടിച്ചേര്‍ന്നപ്പോള്‍ ഏതോ കഥയില്‍ വായിച്ച നരകമാണ് ഓര്‍മ്മ വന്നത്. മുഖവും മനസ്സും മൂടി മുമ്പോട്ട് നടന്നു.
ഒരാള്‍ക്കൂട്ടത്തെക്കണ്ട് അങ്ങോട്ട് ചെന്നു. എല്ലാവരം എന്തോ എത്തി നോക്കുന്നു. ഞാനും ഒന്നെത്തിനോക്കി.   ഒരുത്തന്‍ രക്തത്തില്‍ക്കുളിച്ച് ചളിയില്‍ മലര്‍ന്നു കിടക്കുന്നു. മാറത്ത് ഹൃദയത്തില്‍ തറഞ്ഞ്കിടക്കുന്ന കത്തി. ആരോ ഒരാള്‍ മുഖത്തേക്കു ടോര്‍ച്ചു തെളിച്ചു. അതെ അവന്‍ തന്നെ! കടിച്ചു പിടിച്ച ബീഡി വായില്‍ നിന്ന് വീഴാറായിക്കിടക്കുന്നു. അവന്‍ എന്തോ പറയാന്‍ ഭാവിക്കുന്നതു പോലെ ചുണ്ടുകള്‍
 
   "മുറി വേണമാ സാര്‍............."

Friday, June 10, 2011

മൈക്രോസോഫ്ടിന്റെ പേരില്‍ വ്യാജ ആന്റിവൈറസ്‌



             മൈക്രോസോഫ്ടിന്റെ സുരക്ഷാ അപ്‌ഡേറ്റ് എന്ന പേരില്‍ വ്യാജആന്റിവൈറസ് പടരുന്നതായി മുന്നറിയിപ്പ്. 'സോഫോസ്' (Sophos) എന്ന കമ്പ്യൂട്ടര്‍ സുരക്ഷാ കമ്പനിയുടേതാണ് മുന്നറിയിപ്പ്. മൈക്രോസോഫ്ടിന്റെ അപ്‌ഡേറ്റാണെന്ന പേരിലെത്തി കബളിപ്പിച്ച് ഉപഭോക്താവിന്റെ കമ്പ്യൂട്ടറില്‍ ദുഷ്ടപ്രോഗ്രാമിനെ കുടിയിരുത്തുകയാണ് ഈ വ്യാജ ആന്റിവൈറസ് ചെയ്യുക. അതുകഴിഞ്ഞാല്‍, മൈക്രോസോഫ്ട് അപ്‌ഡേറ്റ് പേജിന്റെ ശരിക്കുള്ള പകര്‍പ്പാണ് യൂസര്‍ കാണുക. പക്ഷേ, ഒരു വ്യത്യാസം മാത്രം. മൈക്രോസോഫ്ട് അപ്‌ഡേറ്റുകള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വഴിയേ നടക്കൂ. ഈ വ്യാജന്‍ പ്രവര്‍ത്തിക്കുന്നത് ഫയര്‍ഫോക്‌സില്‍ മാത്രവും! 
          
          വളരെ വിദഗ്ധമായ ആക്രമണമാണ് ഈ വ്യാജന്‍ നടത്തുന്നതെന്ന് സോഫോസ് പറയുന്നു. ഒട്ടേറെ ഉപഭോക്താക്കളെ, ശരിക്കുള്ള മൈക്രോസോഫ്ട് അപ്‌ഡേറ്റാണെന്ന് വിശ്വസിപ്പിച്ച് കുടുക്കില്‍ പെടുത്താന്‍ അതിന് സാധിക്കുന്നുണ്ടത്രേ. മാത്രമല്ല, മാസംതോറും മൈക്രോസോഫ്ട് അപ്‌ഡേറ്റുകള്‍ പുറത്തുവരാറുള്ള സമയത്താണ് ഈ വ്യാജന്‍ രംഗത്തെത്തിയത് എന്നകാര്യവും ഒട്ടേറെ ഉപഭോക്താക്കളെ വെട്ടിലാക്കാലാക്കാന്‍ സഹായിച്ചു. എന്നത്തേക്കാളുമേറെ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് കരുതലുണ്ടാകേണ്ട സമയമാണിതെന്ന് സോഫോസിലെ സീനിയര്‍ ടെക്‌നോളജി കണ്‍സള്‍ട്ടന്റ് ഗ്രഹാം ക്ലൂലേ പറഞ്ഞു. വ്യാജ ആന്റിവൈറസ് ആക്രമണം സൈബര്‍ ക്രിമിനലുകളെ സംബന്ധിച്ച് വലിയ ബിസിനസാണെന്ന് ഓര്‍ക്കണം-അദ്ദേഹം ചൂണ്ടിക്കാട്ടി.  
         
         ബ്രൗസറുകളില്‍ അപ്‌ഡേറ്റുകളെന്ന പേരില്‍ പോപ്പപ്പ് വിന്‍ഡോകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ചാടിക്കയറി ക്ലിക്ക് ചെയ്യാന്‍ മുതിരരുത്. മാത്രമല്ല, എപ്പോഴെങ്കിലും ഫയര്‍ഫോക്‌സില്‍ വിന്‍ഡോസ് അപ്‌ഡേറ്റ് പ്രത്യക്ഷപ്പെടുന്നുവെങ്കിലും സൂക്ഷിക്കുക, കെണിയാകാം. 

കടപ്പാട് : മാതൃഭൂമി

Thursday, June 9, 2011

സ്ക്കൂള്‍ ഡയറി - 6 വിനീത ടീച്ചറും പ്രതികരണവും


             വിനീത ടീച്ചര്‍ പേരില്‍ മാത്രമല്ല പെരുമാറ്റത്തിലും തികഞ്ഞ വിനീത. ആരോടെങ്കിലും മറുത്തു പറയുന്നതിതുവരെ കണ്ടിട്ടില്ല. ചുണ്ടിലെപ്പോഴും ഒരു പുഞ്ചിരിയാണ്. കുട്ടികളോട് ഹൃദ്യമായി മാത്രമേ സംസാരിക്കാറുള്ളു. സ്ഥിരമായി മൂന്നാം ക്ലാസിലാണ് പഠിപ്പിക്കുന്നത്. സര്‍വീസില്‍ നിന്നു പിരിയാന്‍ ഇനി രണ്ടു വര്‍ഷം മാത്രം.

          അടുത്ത അധ്യയന വര്‍ഷത്തിലെ ക്ലാസ് ചാര്‍ജും വിഷയങ്ങളുമൊക്കെ തീരുമാനിക്കാന്‍ മധ്യവേനലവധിക്ക് സ്റ്റാഫ് കൌണ്‍സില്‍ ചേരുകയാണ്. "ഒന്നാം ക്ലാസ് അര്‍ച്ചന ടീച്ചര്‍ക്കും കദീജ ടീച്ചര്‍ക്കും. രണ്ട് ഒരു ഡിവിഷനേയുള്ളു. അത് ബാലന്‍ മാസ്റ്റര്‍ക്ക്.” ഹെഡ് മാസ്റ്റര്‍ ഇത്രയും പറഞ്ഞപ്പോള്‍ വിനീത ടീച്ചര്‍ പതുക്കെ എഴുന്നേറ്റു നിന്നു

     "മാഷേ, എനിക്ക് ഈ വര്‍ഷം രണ്ടാം ക്ലാസ് മതി. “

    "എന്താ ടീച്ചറേ. ടീച്ചര്‍ സ്ഥിരമായി മൂന്നിലായതിനാല്‍ അതാകും സൌകര്യമെന്നു കരുതിയാണ് ഞാന്‍ മൂന്നാം ക്ലാസ് തന്നെ വെച്ചത്.” ഹെഡ് പറഞ്ഞു.

      "ഒന്നുമുണ്ടായിട്ടല്ല. എനിക്കീ വര്‍ഷം രണ്ടാം ക്ലാസു മതി”.
    
       സീനിയര്‍ ടീച്ചര്‍മാരില്‍ ഒരാളായതു കൊണ്ടും പൊതുവെ വാശിക്കോ തര്‍ക്കത്തിനോ നില്‍ക്കാത്ത ആളായതു കൊണ്ടും ഉടനെത്തന്നെ ടീച്ചര്‍ക്ക് രണ്ടാം ക്ലാസു തന്നെ അനുവദിച്ചു കൊടുത്തു.

        ആഴ്ചകളും മാസങ്ങളും കടന്നു പോയി. നവമ്പര്‍ മാസത്തില്‍ മറ്റൊരു സ്റ്റാഫ് കൌണ്‍സില്‍. കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ ഹെഡ് മാസ്റ്റര്‍ പറഞ്ഞു
        "അടുത്ത വ്യാഴാഴ്ച നമ്മുടെ സ്ക്കൂളില്‍ ഏ..ഒ സാര്‍ ഇന്‍സ്പെക്ഷന്‍ നടത്താന്‍ വരുന്നുണ്ട്. ആരെങ്കിലും ഏതെങ്കിലും കാര്യത്തില്‍ കൃത്യതയില്ലായ്മയുണ്ടങ്കില്‍ എല്ലാം റെഡിയാക്കി വെക്കണം. നമ്മുടെ വിദ്യാലയത്തിനു ചീത്തപ്പേരുണ്ടാക്കി വെക്കരുത്”

          "ഭഗവാനെ … ഇന്നു തിങ്കള്‍...ചൊവ്വ, ബുധന്‍ റണ്ടു ദിവസമല്ലേ ഉള്ളൂ" മൊത്തത്തിലുള്ള ഒരു ഇരമ്പമായിരുന്നു ഇത്.കാര്യങ്ങള്‍ റെഡിയായി ചെയ്യുന്ന വിനീത ടീച്ചര്‍ അപ്പോഴും പുഞ്ചിരിക്കുകയായിരുന്നു.

          പിന്നെ രണ്ടു ദിവസം കല്യാണ വീട്ടിലേക്കാളും വലിയ തിരക്കായിരുന്നു സ്ക്കൂളില്‍. ടീച്ചിംഗ് മാന്വല്‍ എഴുതിത്തീര്‍ക്കല്‍, ചാര്‍ട്ടു വരക്കല്‍, ടീച്ചിംഗ് എയ്ഡ് നിര്‍മ്മിക്കല്‍, മേപ്പ് തെരയല്‍..തിരക്കോട് തിരക്കു തന്നെ! ഷാജി മാഷുടെ സെന്‍സെക്സ് പോയന്റ് ചര്‍ച്ചയില്ല. സഖാവിന്റെ രാഷ്ട്രീയ ക്ലാസുകളില്ല. രാധാകൃഷ്ണന്‍ മാസ്റ്ററുടെ തമാശകളില്ല. ടീച്ചര്‍മാരുടെ പാചക വിശേഷങ്ങളും ഷോപ്പിംഗ് ബഡായികളും ഇല്ലേയില്ല. സ്റ്റാഫ് റൂം ശാന്തം.

          ഞാന്‍ പൊതുവേ നേരത്തെ തന്നെ സ്ക്കൂളില്‍ എത്താറുണ്ട്. വ്യാഴാഴ്ച പതിവിലും അല്പം നേരത്തേയെത്തി. പക്ഷെ അത്ഭുതം മിക്കവാറും എല്ലാവരും അപ്പോഴേക്കും എത്തിയിരുന്നു! ..ഓ മാര്‍ ഇതിനു മുമ്പും ഇന്‍സ്പെക്ഷനു വന്നിട്ടുണ്ട്. എന്നാല്‍ ഇക്കുറി അതുപോലെയല്ല. വരുന്നത് രുഗ്മാംഗദന്‍ സാറാണ്. ടീച്ചിംഗ് നോട്ട് ശരിയല്ലെങ്കില്‍, ബോര്‍ഡിനു നല്ല നിറമില്ലെങ്കില്‍, പരിസരം ശുചിയല്ലെങ്കില്‍ മൂപ്പര്‍ക്ക് കലി കയറും. പിന്നെ എന്താ ചെയ്യുക, എന്താ പറയുക എന്നൊന്നും മുന്‍കൂട്ടി കാണാന്‍ കഴിയുകയില്ല.

           ഒമ്പതര മണിക്കു തന്നെ രുഗ്മാംഗദന്‍ സാറ്‍ എത്തി. കൂടെ ഡയറ്റ് ഫാക്കല്‍റ്റി അജിത് സാറുമുണ്ട്. പൊതുവെ നേരത്തേ വരാറുള്ള വിനീത ടീച്ചര്‍ എന്തോ, പ്രാര്‍ത്ഥന നടക്കുമ്പോഴാണെത്തിയത്. പ്രാര്‍ത്ഥന കഴിഞ്ഞയുടനേ അജിത് സാറിനെ ഒന്നാം ക്ലാസിലേക്കു വിട്ട് സാര്‍ എന്റെ ക്ലാസിലേക്കു വന്നു. വിനീത ടീച്ചര്‍ ആ പഴുതില്‍ ഓഫീസ് റൂമില്‍ ചെന്ന് ടീച്ചിംഗ് മാന്വല്‍ തുറന്ന് ഹെഡിനെക്കൊണ്ട് ഒരരൊപ്പും വെപ്പിച്ച് ക്ലാസിലേക്കോടി. സാര്‍ എന്റെ ടീച്ചിംഗ് മാന്വല്‍ പരിശോധിച്ചു. ആള് മഹാ സമര്‍ത്ഥനാണ്. ഞാന്‍ ഹാജരെടുത്ത് കഴിഞ്ഞ ഉടനെ സാറ് തന്നെ ക്ലാസ് തുടങ്ങി. "മാഷ് ഇന്നലെ ക്ലാസില്‍ എന്തെല്ലാമാണ് ചെയ്തത്?” ഭാഗ്യത്തിന് കുട്ടികള്‍ ഓരോ സ്റ്റെപ്പും കൃത്യമായിപ്പറഞ്ഞു. നോട്ടിലള്ളത് തന്നെ. (രണ്ട് മൂന്നാഴ്ചത്തെ നോട്ട് ഞാന്‍ തലേ ദിവസം രാത്രി ഒറ്റയിരിപ്പിന് എഴുതിത്തീര്‍ത്തതാണ്.അതു വേറെ കാര്യം!) എടുത്തു കൊണ്ടിരുന്ന കവിത അദ്ദേഹം കുട്ടികള്‍ക്ക് ഈണത്തില്‍ ചൊല്ലിക്കൊടുത്തു എന്റെ ക്ലാസില്‍ നിന്നു പോയി.

           നേരെ പോയത് വിനീത ടീച്ചറുടെ ക്ലാസിലേക്ക്. ടീച്ചര്‍ വൈകി വന്നതും ഞങ്ങള്‍ ഒരുമിച്ചു പോവുമ്പോള്‍ അവര്‍ ഓഫീസ് റൂമില്‍ പോയി വരുന്നതം സാര്‍ ശ്രദ്ധിച്ചിരുന്നു.

         ടീച്ചര്‍ ഭംഗിയായി ക്ലാസെടുക്കുന്നുണ്ട്. ബോര്‍ഡില്‍ എഴുതുന്നുണ്ട്. ചുമരില്‍ ചാര്‍ട്ട് തൂക്കുന്നുണ്ട്. ഒരു ഘട്ടമെത്തിയപ്പോള്‍ കുട്ടികളെ ഗ്രൂപ്പാക്കുന്നുണ്ട്. ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ട് രുഗ്മാംഗദന്‍ സാര്‍ പതിയെ ടീച്ചറുടെ ടീച്ചിംഗ് മാന്വല്‍ കയ്യിലെടുത്തു. പ്രക്രിയ പേജ് പരിശോധിച്ചു. ടീച്ചര്‍ അനുവര്‍ത്തിച്ച സ്റ്റെപ്പുകള്‍ കൃത്യമായി അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. പുതിയൊരു അധ്യായത്തിന്റെ തുടക്കമാണ്. പക്ഷെ പ്രതികരണപ്പേജ് വെറുതെ നോക്കിയപ്പോള്‍ സാര്‍ ഞട്ടിപ്പോയി. അവിടെ ഇങ്ങനെ എഴുതിയിരുന്നു.

"കമറുന്നീസ ഗ്രൂപ്പില്‍ വേണ്ടത്ര ചര്‍ച്ചകളില്‍ പങ്കെടുത്തില്ല- അവളുടെ ഡയറി ശരിയായില്ല"
"കിരണ്‍ സ്ഥിരമായി അക്ഷരത്തെറ്റുകള്‍ വരുത്തുന്നുണ്ട്. അവന് അക്ഷരബോധത്തിന്നാവശ്യമായ അവസരങ്ങള്‍ പ്രത്യേകം ഉണ്ടാക്കേണ്ടതുണ്ട്.”
"നടാഷയും നന്ദനയും ഡയറി നന്നായി എഴുതിയിട്ടുണ്ട്"
"പൊതുവെ ക്ലാസ് തൃപ്തികരമായി തോന്നുന്നു.”

         ടീച്ചര്‍ ക്ലാസ് എടുക്കാന്‍ തുടങ്ങിയിട്ടല്ലേയുള്ളൂ. കുട്ടികളെ ഗ്രൂപ്പാക്കിയതേയുള്ളു. സാര്‍ ഹാജര്‍ പട്ടികയെടുത്തു കുട്ടികളുടെ പേര് മുഴുവന്‍ വായിച്ചു നോക്കി. പക്ഷെ അക്കൂട്ടത്തില്‍ കിരണ്‍, നടാഷ, കമറുന്നീസ, നന്ദന ഈ പേരുകളൊന്നുമില്ല. സാറിലെ ദുര്‍വ്വാസാവ് ഉണര്‍ന്നു.

     "ടീച്ചറേ നടാഷയുടെയും നന്ദനയുടെയും നോട്ട് ഇങ്ങോട്ട് വാങ്ങി വരൂ"
ടീച്ചര്‍ക്കു കാര്യം മനസ്സിലായില്ല.
     
      "ഈ ക്ലാസില്‍ നടാഷയും നന്ദനയുമില്ലല്ലോ സാര്‍"

    "ഓഹോ, എന്നാല്‍ കിരണും കമറുന്നീസയും ഇങ്ങോട്ട് വരട്ടെ "

    സാര്‍ തന്നെ കളിയാക്കുകയാണെന്ന് തോന്നിയ ടീച്ചര്‍ മിണ്ടാതെ നിന്നു. അപ്പോഴും കാര്യമെന്താണെന്ന് അവര്‍ക്കു മനസ്സിലായില്ല.

      "ടീച്ചര്‍ എന്താണ് മിണ്ടാതെ നില്‍ക്കുന്നത്? കിരണും കമറുന്നീസയും ഇന്ന് വന്നിട്ടില്ലേ?”

    "അങ്ങനെ രണ്ട് കുട്ടികള്‍ ഈ ക്ലാസിലില്ല സാര്‍"

    "എന്നാല്‍ ഈ ക്ലാസിലുള്ള രണ്ട് കുട്ടികളുടെ പേരു പറയൂ ടീച്ചര്‍"

     ടീച്ചര്‍ രണ്ടു കുട്ടികളുടെ പേരു പറഞ്ഞു. അവരുടെ നോട്ട് വാങ്ങി പരിശോധിച്ച് ഒന്നും പറയാതെ അടുത്ത ക്ലാസിലേക്ക് പോയി

          വൈകുന്നേരം അധ്യാപകരുടെ യോഗം വിളിച്ചു. മൊത്തത്തില്‍ കണ്ട ഗുണവശങ്ങളും പോരായ്മകളുമൊക്കെ അവതരിപ്പിച്ചു.ഒടുവില്‍ അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചു. "ഇവിടുത്തെ അധ്യാപകര്‍ വളരെ മിടുക്കരാണ്. ക്ലാസെടുക്കുന്നതിനു മുമ്പ് തന്നെ പ്രതികരണമെഴുതാന്‍ കഴിവുള്ള അസാമാന്യ പ്രതിഭയുള്ളവര്‍. എനിക്കു സന്തോഷായി.വളരെ സന്തോഷായി"

        എല്ലാവരം പരസ്പരം മുഖത്തു നോക്കി. എന്താണാപ്പറഞ്ഞതിന്റെ പൊരുള്‍. ആര്‍ക്കും മനസ്സിലായില്ല. രണ്ടു ദിവസം കഴിയുമ്പോഴേക്ക് സത്യം പുറത്തു വന്നു. വില്ലന്‍ KSEB ആണ്. തലേ ദിവസം രാത്രി കറണ്ടില്ലാത്തതിനാല്‍ ടീച്ചര്‍ക്കു നോട്ടെഴുതാന്‍ പറ്റിയില്ല. മിക്സിയും വാഷിംഗ് മെഷീനുമൊന്നും പ്ര്വര്‍ത്തിപ്പിക്കാന്‍ പറ്റിയില്ല. അടുക്കളപ്പണി കഴിഞ്ഞിട്ടു വേണം ഒരു ചാര്‍ട്ടെഴുതാന്‍. നോട്ടില്ലാതെ ഇന്നു പോകാനും പറ്റില്ല. ടീച്ചറുടെ ഭര്‍ത്താവ് മറ്റൊരു സ്ക്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിപ്പിക്കുന്നു.ഹസ്സിന്റെനോട്ടെടുത്ത് അത് പകര്‍ത്തിയെഴുതിക്കൊടുക്കാന്‍ മകനോട് പറഞ്ഞു. അവന്‍ വലതു വശത്തുള്ള പ്രതികരണപ്പേജ് കൂടി പകര്‍ത്തുമെന്ന് ആലോചിച്ചില്ല. കിട്ടിയ ചെറിയ സമയത്ത് ചാര്‍ട്ട് കൂടി എഴുതിത്തീര്‍ത്ത് സ്ക്കൂളിലേക്ക് ഓടിയതാണ്. തിരക്കില്‍ HM ഒരൊപ്പ് ചാര്‍ത്തിക്കൊടുക്കയും ചെയ്തു.
         
        ഇപ്പോള്‍ ഒരു കാര്യം ഞങ്ങള്‍ക്കു മനസ്സിലായി. ഈ വര്‍ഷം തനിക്കു രണ്ടാം ക്ലാസു മതി എന്നു ടീച്ചര്‍ ആവശ്യപ്പട്ടതെന്തിനാണെന്ന്!!



Friday, May 20, 2011

ഡോട്ട്‌കോം യുഗത്തിന് അന്ത്യം : ഇന്റര്‍നെറ്റ് വിലാസം മാറുന്നു




ഡോട്ട് കോമിന്റെ കാലം അവസാനിച്ചു, 'ഡോട്ട് കഴിഞ്ഞ് എന്തും' ആകാവുന്ന കാലത്തിലേക്ക് ഇന്റര്‍നെറ്റ് ചുവടുവെയ്ക്കുന്നു. കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഇനി ഏത് 'വാലറ്റം' (suffix) വെച്ചും ഡൊമയ്ന്‍ നാമങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഇന്റര്‍നെറ്റ് ഡൊമയ്ന്‍ നാമങ്ങളുടെ നിയന്ത്രണം കൈയാളുന്ന അന്താരാഷ്ട്ര സംഘടനയാണ് ചരിത്രപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ടത്.

ഐകാന്‍ (ICANN) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'കോര്‍പ്പറേഷന്‍ ഫോര്‍ ആസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ്' ആണ് ഈ തീരുമാനം സിങ്കപ്പൂരില്‍ കൈക്കൊണ്ടത്. ഇന്റര്‍നെറ്റ് വിലാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ തുറന്ന സംവിധാനം ഇതുവഴി സാധ്യമാകുമെന്ന് ഐകാന്‍ അധികൃതര്‍ പറഞ്ഞു.

1980 കളില്‍ ഇന്റര്‍നെറ്റ് ഡൊമയ്ന്‍ നാമങ്ങള്‍ നിലവില്‍ വന്നതിന് ശേഷം ഈ രംഗത്ത് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റാണിത്. '.com', '.org', '.uk', '.in', '.de' എന്നിങ്ങനെ ഏതാണ്ട് 300 ഡൊമയ്ന്‍ വാലറ്റങ്ങളാണ് നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ''.in' എന്നത് ഇന്ത്യയ്ക്കും, ''.uk' എന്നത് ബ്രിട്ടനും, ''.de' എന്നത് ജര്‍മനിക്കും അനുവദിച്ച് കിട്ടിയിട്ടുള്ള വാലറ്റങ്ങളാണ്.

പുതിയ ഡൊമയ്‌നുകള്‍ അടുത്ത വര്‍ഷം

പുതിയ തീരുമാനത്തോടെ ഈ പരിമിധികളെല്ലാം അവസാനിക്കുകയാണ്. ഇനിമുതല്‍ ഏത് വാലറ്റവും ഡൊമയ്ന്‍ നാമങ്ങള്‍ക്കാകാം, ഭാഷയോ സ്ഥല-സ്ഥാപന നാമങ്ങളോ പ്രശ്‌നമല്ല. ബാങ്കുകള്‍ക്ക് വേണമെങ്കില്‍ '.bank' എന്ന് വെയ്ക്കാം. തിരുവനന്തപുരംകാര്‍ക്ക് ചുരുക്കപ്പേരില്‍ വേണമെങ്കില്‍ '.tvm' എന്നവസാനിക്കുന്ന ഡൊമയ്ന്‍ നാമമാകാം. പടക്കം വില്‍ക്കുന്ന കടക്കാര്‍ക്ക് ''.പടക്കം'' എന്ന് ഡൊമയ്ന്‍ നാമം രജിസ്റ്റര്‍ ചെയ്യാനും തടസ്സമുണ്ടാകില്ല.


എന്നുവെച്ചാല്‍, പുതിയ ആയിരക്കണക്കിന് വാലറ്റങ്ങളോടുകൂടിയ ഡൊമയ്ന്‍ നാമങ്ങള്‍ ഭാവിയില്‍ നിലവില്‍ വരുമെന്നര്‍ഥം. മനുഷ്യഭാവനയും ക്രിയാത്മകതയും മാത്രമാകും ഇക്കാര്യത്തില്‍ അതിര്‍ത്തിയെന്ന് ഐകാന്‍ മേധാവി റോഡ് ബെക്ക്‌ട്രോം പറഞ്ഞു. പുതിയ ഡൊമയ്ന്‍ നാമങ്ങള്‍ അനുവദിച്ച് കിട്ടാനുള്ള അപേക്ഷകള്‍ 2012 ജനവരി 12 മുതല്‍ ഏപ്രില്‍ 12 വരെ ഐകാന്‍ സ്വീകരിക്കും. പുതിയ ഡൊമയ്ന്‍ അടുത്ത നവംബര്‍ മുതല്‍ ഓണ്‍ലൈനിലെത്തും.

വാലറ്റങ്ങള്‍ക്ക് ചിലവേറും

അക്ഷരങ്ങളും സംഖ്യകളും ഏതായിരുന്നാലും കുഴപ്പമില്ല, ഒരു ടോപ്പ് ലെവല്‍ ഡൊമയ്ന്‍ നാമത്തിന് 63 ക്യാരക്ടര്‍ വരെ അനുവദിക്കും. നിലവില്‍ ജനറല്‍ ടോപ്പ് ലവല്‍ ഡൊമയ്ന്‍ നാമങ്ങള്‍ (gTLDs) ആകെയുള്ളത് 22 എണ്ണമാണ്. രാജ്യങ്ങളുമായി ബന്ധപ്പെട്ട തലത്തില്‍ 250 ഡൊമയ്ന്‍ നാമങ്ങളും (.in, .uk, .de തുടങ്ങിയവ). ഭാവിയില്‍ പക്ഷേ ജനറല്‍ ടോപ്പ് ലവല്‍ ഡൊമയ്‌നുകളുടെ എണ്ണം ആയിരക്കണക്കിനാകും.

പക്ഷേ, പുതിയ ഡൊമയ്ന്‍ നാമങ്ങള്‍ അനുവദിച്ച് കിട്ടാന്‍ ചിലവേറും. പുതിയ ഡൊമയ്‌നുകള്‍ക്കുള്ള അപേക്ഷാ ഫീസ് 1.85 ലക്ഷം ഡോളര്‍ (85 ലക്ഷം രൂപ) ആണ്. വര്‍ഷംതോറും 25000 ഡോളര്‍ (11 ലക്ഷം രൂപ) വീതം അടയ്‌ക്കേണ്ടിയും വരും. മാത്രമല്ല, അനുവദിച്ച് കിട്ടാന്‍ അവകാശമുന്നയിക്കുന്ന വാലറ്റങ്ങളുടെ മേല്‍ തങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടെന്ന് അപേക്ഷകര്‍ തെളിയിക്കുകയും വേണം. ഇത്രയും ഉയര്‍ന്ന തുക മുടക്കാന്‍ വന്‍കിട കമ്പനികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലായിരിക്കാം.

ഐകാന്‍ ഇതിനുമുമ്പ് രണ്ടു തവണ വെബ്ബ് വിലാസ സംവിധാനം പരിഷ്‌ക്കരിച്ചിരുന്നു. 2000 ല്‍ '.info', '.biz' തുടങ്ങിയ വാലറ്റങ്ങള്‍ അനുവദിച്ചതായിരുന്നു ആദ്യത്തേത്. 2011 മാര്‍ച്ചില്‍ രതിസൈറ്റുകള്‍ക്ക് '.xxx' വാലറ്റം അനുവദിച്ചതായിരുന്നു. രണ്ടാമത്തെ പരിഷ്‌ക്കരണം. പക്ഷേ, അതിനെക്കാളെല്ലാം വിപുലവും വൈവിധ്യമേറിയതുമായ പരിഷ്‌ക്കരണമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡൊമയ്ന്‍ നാമം എന്തിന്

ഒരു വെബ്‌സൈറ്റ് എവിടെ കണ്ടെത്തണം അല്ലെങ്കില്‍ ഒരു ഈമെയില്‍ എങ്ങോട്ട് അയയ്ക്കണം എന്ന് ഇന്റര്‍നെറ്റില്‍ ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറുകള്‍ക്ക് പറഞ്ഞു കൊടുക്കാനുപയോഗിക്കുന്ന വിലാസമാണ് ഡൊമയ്ന്‍ നാമം.

യഥാര്‍ഥത്തില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഒരു ഡൊമയ്ന്‍ നാമം ബ്രൗസറിന്റെ അഡ്രസ്സ് ബാറില്‍ നല്‍കുമ്പോള്‍, കമ്പ്യൂട്ടര്‍ അതിനെ കുറെ സംഖ്യകളുടെ കൂട്ടമായി മനസിലാക്കി നിശ്ചിത സൈറ്റിലേക്ക് എത്തുകയാണ് ചെയ്യുക. ഉദാഹരണത്തിന് mathrubhumi.com എന്ന ഡൊമയ്ന്‍ നാമം '50.23.223.5' ആണ്. ap.org എന്നത് '165.1.59.220' ആണ്.

വെബ്ബ്‌സൈറ്റ് അഡ്രസുകള്‍ മനപ്പാഠമാക്കുന്ന സാധാരണ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ കുറവാണ്. ഭൂരിപക്ഷം പേരും ഏതെങ്കിലും സെര്‍ച്ച് എന്‍ജിനുകളിലൂടെയാണ് ആവശ്യമായ സൈറ്റുകള്‍ കണ്ടെത്തുന്നത്. അതിനാല്‍, ഇപ്പോഴത്തെ വിലാസ പരിഷ്‌ക്കരണം സാധാരണ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുമെന്ന് കരുതാന്‍ വയ്യെന്ന് 'സെര്‍ച്ച് എന്‍ജിന്‍ ലാന്റിന്റെ എഡിറ്റര്‍ ഡാന്നി സള്ളിവന്‍ അഭിപ്രായപ്പെടുന്നു.

കടപ്പാട് -മാതൃഭൂമി

Tuesday, May 3, 2011

എന്നിലെയെന്നെ ഞാനെങ്ങനെയറിവൂ...?

വിത്തിനകത്തൊളിച്ചീ ഞാന്‍
വിരിമാറത്തുറങ്ങവേ
എല്ലാര്‍ക്കമമ്മയാം ഭൂമി
എന്നെ രക്ഷിച്ചിതാര്‍ദ്രയായ്
എന്ന് എന്നെപ്പറ്റി ഒരു മഹാകവി പാടിയിട്ടുണ്ട്. വരാനിരിക്കുന്ന നല്ല നാളെ സ്വപ്നം കണ്ട് ഞാനും ചുട്ടുപഴുത്ത ഭൂമിക്കടിയില്‍ തപസ്സിരുന്നു.


എങ്ങു നിന്നോ കാറ്റിന്റെ ഇരമ്പലും ഇടിയുടെ മുരളലും എനിക്കനുഭവപ്പെട്ടു. മഴത്തുള്ളിയുടെ കിലുകിലാരവം എന്റെ കര്‍ണ്ണപുടങ്ങളില്‍ മുഴങ്ങി. അല്പ സമയത്തിനു ശേഷം അമ്മയുടെ മുലപ്പാലായ് അതെന്റെ ചുണ്ടിലേക്കരിച്ചു വന്നു. ഉദ്വേഗത്തിന്റെ പുതുനാമ്പായ് പുറത്തേക്ക്.

കണ്ണു തുറന്നു നോക്കിയപ്പോള്‍ പുലര്‍കാലവെട്ടത്തില്‍ ഒരു കറുത്ത താടിക്കാരനെ കണ്ടു. ആദ്യമായി കാണുന്ന മനുഷ്യജീവി. അയാളെന്നെ നോക്കി ചിരിച്ചു. കയ്യിലുള്ള ഒരു കൊച്ചു പെട്ടി എന്റെ മുഖത്തോടടുപ്പിച്ച് ഞെക്കിയപ്പോള്‍ അതില്‍ നിന്നുയര്‍ന്ന വെള്ളിവെളിച്ചത്തില്‍ എന്റെ കണ്ണു മഞ്ഞളിച്ചു പോയി. എനിക്കു ഭയമാണ് തോന്നിയത്

അടുത്ത ദിവസവും അയാള്‍ വന്നു. ഭയമെല്ലാം മാറി. അയാള്‍ വരാതിരുന്നാലായി പിന്നെ വിഷമം. ഞാന്‍ കഴുത്തുയര്‍ത്തി അദ്ദേഹത്തെ തെരഞ്ഞു


ഓരോ പ്രഭാതവും എന്നില്‍ മാറ്റങ്ങള്‍ വരുത്തി. കണ്ണില്‍ അഴകും മനസ്സില്‍ കവിതയും വിരിയാന്‍ തുടങ്ങി.

ഞാന്‍ പുഷ്പിണിയായത്രേ! ചില പൂവാലന്മാരൊക്കെ എന്നെ വട്ടമിട്ടു പറക്കാന്‍ തുടങ്ങി.
ഇന്നയാള്‍ വന്നപ്പോള്‍ ഞാനും പുഞ്ചിരിച്ചു. അതു കണ്ട് അദ്ദേഹം ഇങ്ങനെ പാടി.



ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം കവിള്‍ കാന്തിയാര്‍ന്നൂ
പൂവേയതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു. 
ആരോമലാമഴകു ശുദ്ധി, മൃദുത്വ, മാഭ
സാരള്യമെന്ന സുകുമാരഗുണത്തിനെല്ലാം
പാരിങ്കലേതുപമ? ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍!

Monday, May 2, 2011

Wednesday, April 27, 2011

വരുന്നൂ! ഉബുണ്ടു 11.04





ലോകത്ത് 12 മില്യണിലേറെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന സ്വതന്ത്ര ഓപ്പണ്‍സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് എത്തുന്നു. 'നാറ്റി നര്‍വാല്‍' എന്ന് പേര് നല്‍കിയിട്ടുള്ള ഉബുണ്ടു 11.04 പതിപ്പ് ഏപ്രില്‍ 28 നാണ് ഔദ്യോഗികമായി പുറത്തിറങ്ങുക. പുതിയ പതിപ്പിന്റെ ആല്‍ഫ, ബാറ്റ വകഭേദങ്ങള്‍ ഇതിനകം ലഭ്യമായിരുന്നു.

ഉബുണ്ടുവിന്റെ 14-ാമത്തെ പതിപ്പാണിത്. വിന്‍ഡോസ് ഒ.എസിന്റെ സമഗ്രാധിപത്യത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഉബുണ്ടുവിന് ഇതുവരെ കഴിഞ്ഞിരുന്നില്ലെങ്കിലും, പുതിയ പതിപ്പോടെ ശക്തമായ ഒരു മത്സരത്തിന് ഉബുണ്ടു തയ്യാറെടുക്കുകയാണ്. അതിനുള്ള ഒരുക്കങ്ങളോടെയാണ് പുതിയ ഉബുണ്ടു പതിപ്പ് രംഗത്തെത്തുന്നത്. ഉബുണ്ടു 11.04 ന്റെ ബീറ്റ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ സൈറ്റ് സന്ദര്‍ശിക്കുക.

വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തെപ്പോലെ ലളിതവും ഉപയോഗിക്കാന്‍ എളുപ്പവുമായ ഉബുണ്ടുവിനെ 'ലിനക്‌സിന്റെ വിന്‍ഡോസ് പതിപ്പ്' എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം. ഉബുണ്ടു ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക മാത്രമല്ല, ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യമായി ഉബുണ്ടു ഒ.എസ് സിഡി രൂപത്തില്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

ബ്രോഡ്ബാന്‍ഡ് സൗകര്യം കുറവായതിനാലാണ് സിഡി സൗജന്യമായി മുമ്പ് അയച്ചുകൊടുത്തിരുന്നതെന്നും, ഇപ്പോള്‍ വേഗമേറിയ ഇന്റര്‍നെറ്റ് സേവനം മിക്കയിടത്തും ലഭ്യമായതിനാല്‍ ഇനി മുതല്‍ സൗജന്യ സിഡിയുടെ ആവശ്യമില്ല എന്നും ഉബുണ്ടു നിര്‍മാതാക്കള്‍ അറിയിക്കുന്നു. എന്നുവെച്ചാല്‍, ഉബുണ്ടുവിന്റെ പുതിയ പതിപ്പിന്റെ സിഡി തപാല്‍ വഴി എത്തില്ല എന്ന് സാരം.

ഇതുവരെ ലഭ്യമായിരുന്നത് ഉബുണ്ടു 10.10 പതിപ്പാണ്. ഡസ്‌ക്‌ടോപ്പുകള്‍ക്കും ലാപ്‌ടോപ്പ്, സെര്‍വര്‍ എന്നിവകള്‍ക്കും പ്രത്യേക ഒഎസുകള്‍ ലഭ്യമാണ്. പൂര്‍ണമായും വിമുക്തമല്ലെങ്കിലും പൊതുവേ വൈറസ് ആക്രമണം ഉബുണ്ടുവില്‍ കുറവാണ്.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള 'Edubuntu', ഗ്രാഫിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള 'Kubuntu', ഹോം തിയേറ്റര്‍ പിസികള്‍ക്കായുള്ള 'Mythbuntu', പ്രൊഫഷണല്‍ വീഡിയോ ഓഡിയോ എഡിറ്റിങ്ങിനായുള്ള 'Ubuntu Studio', കുറഞ്ഞ വേഗതയുള്ള കമ്പ്യൂട്ടറുകള്‍ക്കായുള്ള 'Xubuntu' എന്നീ വ്യത്യസ്ത ഉബുണ്ടു വകഭേദങ്ങളും ലഭ്യമാണ്.


വിന്‍ഡോസ് Vs ഉബുണ്ടു


1. വിന്‍ഡോസ് ഒഎസില്‍ ലഭിക്കുന്ന ഏതാണ്ടെല്ലാ സൗകര്യങ്ങളും സാധ്യമാക്കുന്നതിന് പുറമേ ഉബുണ്ടുവിന് അതിന്റേതായ ചില മേന്‍മകളുമുണ്ട്. വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക സോഫ്ട്‌വേറുകള്‍ക്കും പകരമായി അതേ ഗുണങ്ങളോടുകൂടി ഉബുണ്ടുവില്‍ ഉപയോഗിക്കാവുന്ന സോഫ്ട്‌വേറുകള്‍ ലഭ്യമാണ്. അവയില്‍ മിക്കവയും സൗജന്യമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. എം.എസ്. ഓഫീസിന് പകരം ലിബ്രെ ഓഫീസ് (LibreOffice) ഉദാഹരണം.


2. പുതിയ ഉപകരണങ്ങള്‍ (ഉദാ: മോഡം, ക്യാമറ, ഫോണ്‍ തുടങ്ങിയവ) കമ്പ്യൂട്ടറുമായി ഘടിപ്പിക്കുമ്പോള്‍ ഡ്രൈവറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യം ഉബുണ്ടുവിനില്ല. വ്യത്യസ്ത ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന വീഡിയോ പ്ലെയറുകള്‍, സൗജന്യ ഓഫീസ് പാക്കേജ്, ബ്രൗസറുകള്‍, വെബ്കാം സോഫ്ട്‌വേറുകള്‍ തുടങ്ങി ഒട്ടേറെ ആപ്ലിക്കേഷനുകള്‍ അടങ്ങിയതാണ് ഉബുണ്ടു ഒഎസ്.


3. വിന്‍ഡോസ് ആപ്ലിക്കേഷനുകള്‍ 'വൈന്‍' എന്ന സോഫ്ട്‌വേറുകള്‍ ഉപയോഗിച്ച് ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കാം.


4. ഉയര്‍ന്ന കോണ്‍ഫിഗറേഷനുകളുള്ള കമ്പ്യൂട്ടറുകള്‍ അല്ലെങ്കിലും പഴയ കമ്പ്യൂട്ടറുകളും വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതും ഉബുണ്ടുവിന്റെ മേന്മയാണ്.


അല്‍പ്പം ചരിത്രം


2004 ഒക്ടോബര്‍ 20-നാണ് ഉബുണ്ടുവിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. അന്നുമുതല്‍ കൃത്യമായി ആറുമാസ ഇടവേളകളില്‍ പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി. ഇത്രയും കൃത്യമായും വേഗത്തിലും പുതിയ പതിപ്പുകള്‍ പുറത്തിറക്കുന്ന മറ്റൊരു ഒഎസും ഇല്ല.


ഓപ്പണ്‍ സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം വിഭാഗത്തിലുള്‍പ്പെടുന്ന ഉബുണ്ടുവിന്റെ നിയന്ത്രണം, സൗത്ത് ആഫ്രിക്കക്കാരനായ മാര്‍ക് ഷട്ടില്‍വര്‍ത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയായ കനോനിക്കല്‍ ലിമിറ്റഡിനാണ്. ഉബുണ്ടുവിന്റെ വികാസത്തിനായി ഉബുണ്ടു ഫൗണ്ടേഷനും രൂപംനല്‍കിയിട്ടുണ്ട്. ഈ ഫൗണ്ടേഷനാണ് ഇപ്പോള്‍ പുതിയ പതിപ്പുകള്‍ പുറത്തിറക്കുന്നത്.


പഴയ Linux kernel 2.6.34 ല്‍ നിന്നും മാറി Linux kernel 2.6.38 അടിസ്ഥാനമാക്കിയാണ് ഉബുണ്ടുവിന്റെ പുതിയ നാറ്റി നര്‍വാല്‍ പതിപ്പ് നിര്‍മിച്ചിരിക്കുന്നത്. കൂടിയി വേഗം, ത്രീഡി ഡിസ്‌പ്ലേ സാധ്യത, ചിത്രങ്ങളുടെയും വീഡിയോകളുടെയും ഉയര്‍ന്ന വ്യക്തത തുടങ്ങി പഴയ പതിപ്പില്‍ നിന്ന് വളരെയേറെ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. ലാപ്‌ടോപ്പുകള്‍ക്കും നെറ്റ്ബുക്കുകള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് പുതിയ പതിപ്പിന്റെ രൂപകല്‍പ്പന.


1. യൂണിറ്റി ഡെസ്‌ക്‌ടോപ്പ്


ഉബുണ്ടു പുതിയ പതിപ്പിന്റെ മുഖ്യ സവിശേഷത യൂണിറ്റി ഡെസ്്ക്‌ടോപ്പാണ്. ടാബ്‌ലറ്റുകളുടെയും സ്മാര്‍ട്ട്‌ഫോണുകളുടെയും ഡസ്‌കടോപ്പുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കാണുവാനും ഉപയോഗിക്കുവാനും എളുപ്പമുള്ള രീതിയിലാണ് യൂണിറ്റി ഡെസ്‌ക്‌ടോപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്. പുതിയരീതിയിലുള്ള ആപ്ലിക്കേഷന്‍ മെനു, സ്്‌ക്രോള്‍ ബാര്‍ എന്നിവയും യൂണിറ്റിയുടെ സവിശേഷതയാണ്.


ഓപ്പണ്‍ ഒഎസ് സോഫ്ട്‌വേറുകളുടെ പ്രാധാന ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസായി ഉപയോഗിക്കുന്ന GNOME ന്റെ ഏറ്റവും പുതിയ പതിപ്പായ GNOME 3.0 ആണ് ഉബുണ്ടുവിന്റെ ഡസ്‌ക്‌ടോപ്പ് ഇത്രയും മികച്ചതാക്കുന്നത്. ഇനി പഴയ 'ക്ലാസിക്' ഡസ്‌കടോപ്പ് തന്നെ വേണമെന്നുള്ളവര്‍ക്ക് അതിലേക്ക് മാറാനുള്ള സൗകര്യവും ഉണ്ട്.


2. ലിബ്രെ ഓഫീസ്


നേരത്തെയുണ്ടായിരുന്നു ഓഫീസ് പാക്കേജായ ഓപ്പണ്‍ ഓഫീസില്‍ നിന്നും മറ്റൊരു ഓപ്പണ്‍ ഓഫീസ് പാക്കേജായ ലിബ്രെ ഓഫീസിലേക്കുള്ള മാറ്റമാണ് ഉബുണ്ടുവിന്റെ പുതിയ പതിപ്പിലെ മറ്റൊരു പ്രധാന സവിശേഷത. മൈക്രോസോഫ്ട് ഓഫീസിനെപ്പോലെത്തന്നെ വേര്‍ഡ് പ്രൊസസ്സര്‍, വര്‍ക്ക് ഷീറ്റ് ആപ്ലിക്കേഷന്‍, പ്രസന്റേഷന്‍ ആപ്ലിക്കേഷന്‍, ഡാറ്റാബേസ് ആപ്ലിക്കേഷന്‍ എന്നിവയെല്ലാം അടങ്ങിയതാണ് ലിബ്രെ ഓഫീസ്. എം.എസ്. ഓഫീസ് ഫയലുകള്‍ തുറന്നുപയോഗിക്കാമെന്ന സവിശേഷത കൂടി ലിബ്രെ ഓഫീസിനുണ്ട്.


3. ഫയര്‍ഫോക്‌സ് 4
ബ്രൗസിങ്ങിനായി മോസില്ല ഫയര്‍ഫോക്‌സ് 4 ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഉബുണ്ടുവിന്റെ ഡീഫാള്‍ട്ട് ബ്രൗസറായി ഉപയോഗിച്ചിരിക്കുന്നതും ഫയര്‍ഫോക്‌സ് തന്നെ. എന്നാല്‍ മറ്റ് ബ്രൗസറുകളും ഉപയോഗിക്കുന്നതിന് തടസ്സമില്ല.


4. ബാന്‍ഷീ മ്യൂസിക് പ്ലെയര്‍


ഇതുവരെയുള്ള പതിപ്പുകളില്‍ ഉപയോഗിച്ചിരുന്ന ഡീഫാള്‍ട്ട് മ്യൂസിക് പ്ലെയറായിരുന്ന Rhythmbox ന് പകരം, ബാന്‍ഷീ മ്യൂസിക് പ്ലെയറാണ് ഉബുണ്ടുവിന്റെ പുതിയ പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. ബുക്ക്മാര്‍ക്ക്, ആമസോണ്‍ എംപിത്രീ സ്റ്റോര്‍ സപ്പോര്‍ട്ട്, വീഡിയോ തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ അടങ്ങിയതാണ് പുതിയ മ്യൂസിക് പ്ലെയര്‍.


5. ക്ലൗഡ് സൗകര്യം


ഡ്രോപ്‌ബോക്‌സ് ആപ്ലിക്കേഷന്‍ രീതിയില്‍ ഫയലുകള്‍ ക്ലൗഡ് രീതിയില്‍ സൂക്ഷിക്കാനുള്ള സൗകര്യവും പുതിയ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.


6. സോഫ്ട്‌വേര്‍ സ്റ്റോര്‍

ആപ്പിളിന്റെയും ആന്‍ഡ്രോയിഡിന്റെയും ആപ്ലിക്കേഷന്‍ സ്റ്റോറുകളെപ്പോലെ സോഫ്ട്‌വേര്‍ സെന്ററും ഉബുണ്ടുവില്‍ ലഭ്യമാണ്. പുതിയ പതിപ്പോടെ ഇതിനെയും കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. അതില്‍ പണം കൊടുത്തു വാങ്ങാവുന്ന വിഭാഗത്തിലുള്ള സോഫ്ട്‌വേറുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇവ കൂടാതെ ആദ്യമായി കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകളും പുതിയ രീതിയിലുള്ള സെര്‍ച്ചും പുതിയ ഉബുണ്ടു പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ഉബുണ്ടു 10 ഉപയോഗിക്കുന്നവര്‍ക്ക് പുതിയ പതിപ്പ് പ്രത്യേകമായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. ഇവര്‍ക്ക് പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.

(കടപ്പാട് . മാതൃഭൂമി)