പോസ്റ്റുകള്‍

Saturday, June 25, 2011

ലീബ്രെ ഓഫീസ് 3.4 , പുതിയ ഓഫീസ് പാക്കേജ്



                 കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും ഓഫീസ് പാക്കേജുകള്‍ അറിയാമായിരിക്കും. പലരും അവയില്‍ വിദഗ്ദരുമായിരിക്കും. കത്തുകള്‍ ഡ്രാഫ്റ്റ് ചെയ്യാനും കണക്കു പട്ടികകളും ഫോറങ്ങളും പ്രസന്റേഷനുകളുമെല്ലാം ഉണ്ടാക്കാന്‍ നാം അവയെ ഉപയോഗിക്കുന്നു. മൈക്രോസോഫ്റ്റ് ഓഫീസാണ് ഇക്കൂട്ടത്തിലെ പ്രധാനി. എന്നാല്‍ ഓപ്പണ്‍ ഓഫീസ് തുടങ്ങിയ സോഫ്റ്റ്വേറുകളുടെ വരവോടെ അതിന്റെ കുത്തക കുറഞ്ഞു തുടങ്ങി. ലീബ്രെ ഓഫീസിന്റെ വരവ് ഈ മേഖലയിലെ ഏറ്റവും പുതിയ ശക്തമായ വെല്ലുവിളിയാണ്. സ്വതന്ത്ര സോഫ്ട്‌വേര്‍ വിഭാഗത്തിലുള്ള  ലിബ്രെ ഓഫീസിന്റെ പുതിയ പതിപ്പ് രംഗത്തെത്തി. ബിസിനസ് ആവശ്യക്കാര്‍ക്കുള്ള സൗകര്യങ്ങളാണ് ലിബ്രെ ഓഫീസ് 3.4 പതിപ്പിലുള്ളത്. മൈക്രോസോഫ്ടിന്റെ ഓഫീസ് സോഫ്ട്‌വേര്‍ പാക്കേജിന് പകരമായി രംഗത്തുള്ള സോഫ്ട്‌വേറാണ് ലിബ്ര ഓഫീസ്. വിന്‍ഡോസ്, ലിനക്‌സ്, മാക് തുടങ്ങി മിക്ക ഒഎസുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന ലിബ്രെ ഓഫീസ് പാക്കേജ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

                മൈക്രോസോഫ്റ്റ് ഓഫീസ്  വേഡിന് ബദലായി ഉപയോഗിക്കാവുന്ന റൈറ്റര്‍, എക്‌സലിന് ബദലായുള്ള കാല്‍ക്, പവര്‍പോയന്റിന് പകരമുള്ള ഇംപ്രസ് തുടങ്ങി എം.എസ്. ഓഫീസ് പാക്കേജില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലിബ്രെ ഓഫീസിലുണ്ട്. മാത്രമല്ല മാത്തമാറ്റിക്കല്‍ ഫോര്‍മുലകള്‍ ഉണ്ടാക്കാനും എഡിറ്റ് ചെയ്യാനുമുള്ള 'മാത്‌സ്', കോറല്‍ ഡ്രോയുടെ സവിശേഷതയോടു കൂടിയ വെക്റ്റര്‍, ഗ്രാഫിക് എഡിറ്ററായ 'ഡ്രോ' എന്നീ ആപ്ലിക്കേഷനുകളും ലിബ്ര ഓഫീസില്‍ ലഭ്യമാണ്. മെനുവിന്റെയും മറ്റും കാര്യത്തിലും ഉപയോഗരീതിയിലും എം.എസ്. ഓഫീസിനോട് സാമ്യം പുലര്‍ത്തുന്നതിനാല്‍ ഈ പാക്കേജിലേക്ക് മാറുമ്പോള്‍ കാര്യമായ ബുദ്ധിമുട്ട് ഉപഭോക്താക്കള്‍ക്ക് ഉണ്ടാവില്ല. എം.എസ്. ഓഫീസ് പോലെ വളരെയധികം 'യൂസര്‍ ഫ്രണ്ട്‌ലി'യാണ് ഇത്. ആദ്യപതിപ്പായ 3.3 യുടെ പേരായ്മകള്‍ ഒഴിവാക്കി, കൂടുതല്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് 3.4 പതിപ്പ് പുറത്തിറക്കിയിട്ടുള്ളത്്. എം.എസ്. ഓഫീസ് ഫയലുകള്‍ ലിബ്ര ഓഫീസില്‍ തുറക്കാന്‍ സാധിക്കും എന്നതും ശ്രദ്ധേയമാണ്.

                എം.എസ്. ഓഫീസിലേതുപോലെ ഫോണ്ടുകളുടെ പ്രിവ്യൂ കാണാനുള്ള സൗകര്യം, ആകര്‍ഷകമായ മെനു (യൂണിറ്റി സപ്പോര്‍ട്ട്), എസ്.വി.ജി ഫയലുകളെ ഇംപോര്‍ട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യം, ലോട്ടസ് വേര്‍ഡ് പ്രോ സോഫ്ട്‌വേര്‍ ഫയലുകള്‍ തുറക്കാനുള്ള സൗകര്യം, മുപ്പതോളം ഭാഷകളില്‍ ഉപയോഗിക്കാം-എന്നിങ്ങനെ ഒട്ടനവധി സവിശേഷതകള്‍ അടങ്ങിയതാണ് പുതിയ പതിപ്പ്.

                  സ്വതന്ത്ര സോഫ്റ്റ്വേറുകളുടെ  വിഭാഗത്തില്‍പ്പെടുന്ന പ്രശസ്തമായ ഉബുണ്ടു ഓ.എസ് തങ്ങളുടെ ഏറ്റവും പുതിയ പതിപ്പായ 11.04ല്‍ ലിബ്രെ ഓഫീസ് ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഇവര്‍ ഓപ്പണ്‍ ഓഫീസ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. കൂടാതെ മറ്റു ലിനക്‌സ് ഒ.എസുകളായ ഓപ്പണ്‍ സ്യൂസ്, ഫെഡോറ , റെഡ് ഹാറ്റ്  തുടങ്ങിയവയെല്ലാം ലിബ്രെ ഓഫീസാണ്  പുതിയ പതിപ്പുകളില്‍ ഉള്‍പ്പെടുത്തുന്നത്.

സ്വതന്ത്ര ഓഫീസ് പാക്കേജായ 'ഓപ്പണ്‍ഓഫീസില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ചില അംഗങ്ങള്‍ ചേര്‍ന്ന് 2010 സപ്തംബര്‍ 28ന് 'ദി ഡോക്യുമെന്റ് ഫൗണ്ടേഷന്‍' എന്ന സംഘടന രൂപവത്ക്കരിച്ചു. ഒറാക്കിള്‍ കമ്പനി അവരുടെ നിയന്ത്രണത്തിലുള്ള ഓപ്പണ്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തില്‍ താത്പര്യം കാണിക്കാതിരുന്നതാണ് പുതിയ സംഘടന രൂപവത്കരിക്കാന്‍ കാരണമായത്. ഒറാക്കിള്‍ ഓപ്പണ്‍ ഓഫീസിനെ ഏറ്റെടുത്ത സമയത്തുതന്നെ പലരും അതിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. അതിന് ശേഷം ഓപ്പണ്‍ ഓഫീസിനെ പുതിയ സംഘടനക്ക് കൈമാറാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഒറാക്കിള്‍ അത് നിരസിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ലിബ്രെ ഓഫീസ് എന്ന പുതിയ പാക്കേജിന് രൂപം കൊടുത്തത്. 2011 ജനവരി 25 ന് ലിബ്ര ഓഫീസിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി. ഓപ്പണ്‍ ഓഫീസിന്റെ ഉപയോഗരീതിയില്‍ നിന്നും കാര്യമായ വിത്യാസങ്ങളൊന്നുമില്ലാതെയാണ് ലിബ്ര ഓഫീസും രംഗത്തെത്തിയത്. എന്നാല്‍ ചില സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അതോടെ ഓപ്പണ്‍ ഓഫീസിന്റെ പ്രതാപത്തിന് മങ്ങലേല്‍ക്കുകയായിരുന്നു. 1990 ല്‍ സണ്‍ മൈക്രോസിസ്റ്റം സ്റ്റാര്‍ ഓഫീസ് എന്ന സ്വതന്ത്ര ഓഫീസ് സോഫ്ട്‌വേര്‍ പുറത്തിറക്കുന്നത്. വിവിധ ഒഎസുകളില്‍ ഉപയോഗിക്കാവുന്നതും സൗജന്യവുമായ ഈ ഓഫീസ് പാക്കേജ് വളരെപ്പേരെ ആകര്‍ഷിച്ചു എം.എസ്. ഓഫീസ് ആപ്ലിക്കേഷനുകള്‍ക്ക് ബദലായുള്ള എല്ലാ ആപ്ലിക്കേഷനുകളും ഈ പാക്കേജിലും ലഭ്യമായിരുന്നു. ഓപ്പണ്‍ ഓഫീസിന് പകരക്കാരനായി വന്ന ലിബ്ര ഓഫീസിന് പ്രചാരം കൂടിയതും ലിനക്‌സ് ഒഎസുകളില്‍ പ്രശസ്തമായ ഉബുണ്ടു തങ്ങളുടെ പുതിയ പതിപ്പില്‍ നേരത്തെയുണ്ടായിരുന്ന ഓപ്പണ്‍ ഓഫീസിനെ മാറ്റി ലിബ്രെ ഓഫീസ് ഉള്‍പ്പെടുത്തിയതുമെല്ലാം ഒറാക്കിളിന്റെ നയംമാറ്റത്തിന് കാരണമായി.
 ലാബ്രെ ഓഫീസ് വളരെ വേഗത്തില്‍ത്തന്നെ പ്രചുരപ്രചാരം നേടുമെന്നു കരുതാം.



കടപ്പാട് - മാതൃഭൂമി

4 comments:

Unknown said...

വായിച്ചു...

ajith said...

എന്നാലും മൈക്രോസോഫ്റ്റിനെ വെല്ലുമോ? കാത്തിരുന്ന് കാണാം

philipollur said...

ബെസ്റ്റ് ..................ശ്രമിക്കട്ടെ....

philipollur said...

ബ്ലോഗിന്റെ പിന്നിലെ കാട് മാങ്കുളത്തെ ആനത്താരാണോ?