പോസ്റ്റുകള്‍

Saturday, April 3, 2010

ലൈഫ് ഡയറി -2 തണ്ണിമത്തനും സിഗാര്‍ലൈറ്ററും

         അരിയിലെഴുത്ത് കാരണം കാരണം നവരാത്രി ഒഴിവിന് അമ്മയുടെ വീട്ടില്‍ പോയിരുന്നില്ല. ക്രിസ്മസ് അവധിക്കാലത്ത് സ്ക്കൂള്‍ പൂട്ടിയതിന്റെ പിറ്റെദിവസം തന്നെ ഞാനും അമ്മയും ഞങ്ങളുടെ പൊളയങ്ങാട്ട് വീട്ടിലേക്കു യാത്ര തിരിച്ചു.

           ചാമക്കണ്ടി വീട്ടില്‍ നിന്ന് 13 കിലോമീറ്ററോളം വരും മൂടാടി പഞ്ചായത്തിലെ ആ വീട്ടിലെത്താന്‍. ഇത്രയും ദൂരം നടക്കുക തന്നെ വേണം. നടക്കാന്‍ ഇത്തിരി മടിയൊക്കെയുണ്ടെങ്കിലും അവിടെ സ്വാതന്ത്ര്യത്തോടെ കുറച്ചു ദിവസം കളിച്ചുനടക്കാമെന്നുള്ളതുകൊണ്ട് അങ്ങോട്ടേക്കുള്ള യാത്ര എനിക്കിഷ്ടമായിരുന്നു. പരമാവധി കുറുക്കുവഴികള്‍ തെരഞ്ഞെടുത്താണ് പോവുക. ഞാനങ്ങോട്ട് ആദ്യമായി നടന്നു പോവുകയുമാണ്. ഇതിനു മുമ്പ് ഒന്നൊന്നരക്കൊല്ലം മുമ്പ് എന്നെ എടുത്ത് കൊണ്ടുപോയതാണത്രെ. ഞാന്‍ അത്രയും ദൂരം നടക്കുകയില്ലെന്നും അതിനാല്‍ എന്നെക്കൂട്ടാതെ പോയാല്‍ മതിയെന്നും. അച്ഛന്‍ പറഞ്ഞിരുന്നതാണ്. പക്ഷെ എന്തു വന്നാലും ഞാന്‍ നടന്നു കൊള്ളാമെന്ന് വാക്ക കൊടുത്തതിനാല്‍ അമ്മ എതിരൊന്നും പറഞ്ഞില്ല. (വാക്കു പറഞ്ഞാല്‍ വാക്കാണ്, അന്നും ഇന്നും!)

         ഒരു കിലോമീറ്ററോളം കഴിഞ്ഞാല്‍ കരിങ്കലാട്ട് പാറക്കുന്ന് കയറിയിറങ്ങണം. ഭീമാകാരനായ ആ പാറക്കുന്നിന്റെ പള്ളയുടെ ഓരം ചേര്‍ന്ന്, ഇടതൂര്‍ന്ന് വളര്‍ന്ന കമ്മ്യൂണിസ്റ്റ് പച്ചയുടേയും പുല്‍ത്തൈലപ്പുല്ലിന്റേയും ഇടയിലൂടെ കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെയുള്ള കന്നിയാത്ര അത്ര സുഖകരമൊന്നുമായിരുന്നില്ല. മലയിറങ്ങി ഒരു ചെമ്മണ്‍റോഡിലൂടെ അല്പം നടന്നപ്പോള്‍ നെല്ല്യാടിപ്പുഴയുടെ കടവിലെത്തി. വലിയ ആവേശത്തോടെയാണ് ഞാന്‍ തോണിയില്‍ക്കയറിയത്. ഉള്ളില്‍ വലിയ ഒഴുക്ക് ഒളിപ്പിച്ചു വെച്ച് കുഞ്ഞോളങ്ങളുടെ സൌമ്യഭാവം കാട്ടി കപടഹൃത്തുകളായ മനുഷ്യരെപ്പോലെ പുഴ ലോഗ്യം പറഞ്ഞു. നല്ല വീതിയുണ്ട് പുഴയ്ക്ക്. മധ്യഭാഗത്തെത്തുന്തോറും എനിക്ക് പേടിയായി. കരച്ചിലിന്റെ വക്കത്തെത്തിയപ്പോള്‍ ഒരാള്‍ എന്നെ മടിയിലിരുത്തി ചേര്‍ത്തു പിടിച്ചു. കണ്ണടച്ചു കാത്തിരുന്ന ഞാന്‍ മറുകരയില്‍ ആളിറങ്ങുന്ന ശബ്ദം കേട്ടതിനു ശേഷമേ കണ്ണു തുറന്നുള്ളൂ! ഇവനൊരു 'പേടിക്കൊടലന്‍'  ആണല്ലോ എന്നയാള്‍ ഇറങ്ങുമ്പോള്‍ പരിഹസിക്കുകയും ചെയ്തു.

             വീണ്ടും നടത്തം തന്നെ. ശക്തന്‍കുളങ്ങര അമ്പലത്തിന്റെ അരികിലൂടെ വയല്‍ വരമ്പുകളും ഇടവഴികളും പിന്നിട്ട് റെയില്‍പ്പാളത്തിന്നരികിലെത്തി വടക്കോട്ട് യാത്ര തുടര്‍ന്നു. ഒരു തീവണ്ടി കരിപ്പുക തുപ്പി ഇരച്ചിരമ്പി ഞങ്ങളുടെ അരികിലൂടെ കടന്നുപോയി. വാതില്‍ക്കല്‍ നിന്നിരുന്ന ചില ചെറുപ്പക്കാര്‍ കൈവീശിക്കാണിച്ചപ്പോള്‍ ഞാനും തിരിച്ചു കൈവീശി. തെല്ലിട നിന്ന് അമ്മയുടെ വിരലില്‍ തെരുപ്പിടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു
"അമ്മേ, നമുക്കും വണ്ടിയില്‍പ്പോകാം. എനിക്കിനി നടക്കാന്‍ വയ്യ."
"ഈ വണ്ടികളൊക്കെ കോഴിക്കോട് വിട്ടാല്‍ വടകര മാത്രമേ നില്ക്കൂ. നിര്‍ത്താതെ നമുക്കതില്‍ കയറാന്‍ പറ്റില്ലല്ലോ?" അമ്മയുടെ മറുപടി
"അതെന്താ ഇവിടെ നിര്‍ത്തിയാല്‍? "എനിക്കു സംശയം തീരുന്നില്ല.
            അതിനു മറുപടിയൊന്നും പറയാതെ അമ്മ മുന്നോട്ടു നടന്നു.പുറകെ ഞാനും. വെള്ളറക്കാട്ടെത്തിയപ്പോള്‍ റെയില്‍ വിട്ട് കിഴക്കോട്ടായി യാത്ര. ഇടയ്ക്ക് അമ്മയുടെ കൂടെ ടി. ടി. സിയ്ക്കു് പഠിച്ച ചിരുതക്കുട്ടി ടീച്ചറുടെ വീട്ടില്‍ കയറി. കൈനിറയെ ഉണ്ണിയപ്പവും കുടിക്കാന്‍ മോരിന്‍ വെള്ളവും. ക്ഷീണമെല്ലാം പമ്പ കടന്നു. ഉത്സാഹത്തോടെ പൊറാല മലയുടെ താഴ്വാരത്തു കൂടി നടക്കുമ്പോള്‍ എന്തു രസമായിരുന്നു. ശവോക്കു മരങ്ങള്‍ കുട്ടികള്‍ അസംബ്ളിയിലെന്നപോലെ വരിവരിയായി നിരന്നു നില്‍ക്കുന്നു. പക്ഷെ കഴിഞ്ഞ വര്‍ഷം ഒരത്യാവശ്യത്തിന് അതുവഴി പോയപ്പോള്‍  മരങ്ങളെല്ലാം പോയി വലിയ ചെങ്കല്‍ക്വാറിക്കുഴികളായി  പൊറാലമല മാറിയതു കണ്ടപ്പോള്‍ വളരെയേറെ ദു:ഖം തോന്നി. മലയിറങ്ങി പൂഴിമണ്ണ് നിറഞ്ഞ ഇടവഴികളിലൂടെ നടന്ന് ഞങ്ങള്‍   പൊളയങ്ങാട്ട് എത്തിയപ്പോള്‍ 11 മണി കഴിഞ്ഞിരുന്നു.
 ‌
          അമ്മയുടെ ഒരനുജത്തിയെക്കുറിച്ച് കഴിഞ്ഞ അധ്യായത്തില്‍ പറഞ്ഞിരുന്നുവല്ലോ. മറ്റൊരനുജത്തി കല്ല്യാണി ഇളയമ്മയും ഏക മകള്‍ ശാരദേടത്തിയുമാണവിടെ താമസം. പൊളയങ്ങാട്ട് പറമ്പിന്റെ മൂന്നിലൊരു ഭാഗം കാടായിരുന്നു. കാട് എന്ന് ലഘുവായി ചിന്തിക്കരുത്. വന്‍മരങ്ങളും വള്ളികളും പച്ചിലപ്പടര്‍പ്പുകളും ചേര്‍ന്ന് വലിയൊരു കാട്. എനിക്കതു കാണുമ്പോഴേ പേടിയാണ്. രാത്രി ഞാന്‍ ആ ഭാഗത്തേക്കു നോക്കാറുപോലുമില്ല. പകല്‍ ധാരാളം കീരികളും രാത്രി കുറക്കന്മാരും അതില്‍ നിന്നിറങ്ങി വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പറമ്പിന്റെ കിഴക്കു ഭാഗം വയലാണ്. എപ്പോഴും വെള്ളമുണ്ടാവുന്ന വയലുകള്‍. കടുങ്ങാലി, വരാല്‍ തുടങ്ങിയ മീനുകള്‍ അതിലൂടെ ധാരാളമായി നീന്തിക്കളിക്കുന്നത് കണ്ടത് എനിക്കിന്നും ഓര്‍മ്മയുണ്ട്.

           വൈകുന്നേരം 4 മണിക്ക് ഏതാണ്ട് ഇരുപത് വയസ്സു വരുന്ന ഒരു ചെറുപ്പക്കാരന്‍ വീട്ടിലേക്കു വന്നു. ഞാന്‍ ഉമ്മറപ്പടിയിലിരുന്ന് ഒരു തീപ്പെട്ടിഫോണ്‍ ഉണ്ടാക്കുന്ന തിരക്കിലാണ്. വന്നയാള്‍ അമ്മയെ അഭിവാദ്യം ചെയ്തതിനു ശേഷം കോലായില്‍ ഇട്ടു കൊടുത്ത പുല്‍പ്പായയില്‍ ഇരുന്നു. അമ്മയോട് പലവിധ സുഖാന്വേഷണങ്ങളും നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ അയാള്‍ മടിയില്‍ നിന്ന് ഒരു ബീഡിയെടുത്ത് ചുണ്ടില്‍ വെച്ച ശേഷം വെള്ളിപോലെ മിന്നുന്ന ഒരു സാധനമെടുത്ത് ഞെക്കി. ക്രക്ക് എന്ന ശബ്ദത്തോടെ അതിന്റെ മൂടി തുറന്നു. ഒരു കൊച്ചു തിരി തെളിഞ്ഞു നിന്നു കത്തുന്നു. അതില്‍ നിന്ന് ബീഡി തീപ്പിടിപ്പിച്ച ശേഷം അതു പഴയതു പോലെ അടച്ച് പുല്പായയില്‍ വെച്ചു. ആദ്യമായിട്ടാണ് അത്തരത്തിലുള്ള ഒരു തീയന്ത്രം ഞാന്‍ കാണുന്നത്. അതിലുള്ള തീ അണഞ്ഞുപോകാതെ അടച്ചുവെച്ചതാണെന്നാണ് ഞാന്‍ കരുതിയത്.

          ഉമ്മറപ്പടിയില്‍ നിന്ന് ഞാന്‍ പതുക്കെ കോലായിലേക്കിറങ്ങി. അമ്മയും അദ്ദേഹവും സംസാരത്തിന്റെ തിരക്കിലാണ്. അപരിചിതനായ ആളുടെ അടുത്തേക്ക് പോകാന്‍ ചെറിയൊരു പേടി. എന്നാല്‍ അതൊന്നെടുത്തു നോക്കണമെന്നുള്ള അദമ്യമായ ആഗ്രഹം മറുവശത്ത്. ഞാന്‍ പതുക്കെ , ഇരയ്ക്കു പിന്നാലെ പോവുന്ന പൂച്ചയെപ്പോലെ പതുങ്ങിപ്പതുങ്ങി അതിനടുത്തെത്തുമ്പോഴേക്കും അമ്മ ഇടപെട്ടു.
    "ഗോപാലക്കുറുപ്പേ, നിങ്ങള്‍ അതെടുത്തു മടിയില്‍ വെച്ചോ. അല്ലെങ്കില്‍ മോന്‍ അതിന്റെ പരിപ്പെടുക്കും."
      എനിക്കമ്മയോട് കലശലായ ദേഷ്യം തോന്നി. ഗോപാലക്കുറുപ്പ്  സിഗാര്‍ ലൈറ്റര്‍ കയ്യിലെടുത്ത് എന്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു.
"മോന് ഇതു വേണോ?"
"ഉം...."
         അദ്ദേഹം അതെന്റെ നേരെ നീട്ടി ഉള്ളം കയ്യില്‍ വെച്ചു തന്നു. ചെറിയൊരു ചൂട് അപ്പോഴും അതിനുണ്ടായിരുന്നു. തീ അതിനുള്ളില്‍ അടച്ചു വെച്ചതാണെന്ന ധാരണ ഒന്നു കൂടി ശക്തമായി. തിരിച്ചും മറിച്ചും നോക്കി പരമാവധി ശക്തി ഉപയോഗിച്ച് അതിന്റെ മുക്കിലും മൂലയിലും ഞെക്കി നോക്കി. അതു തുറക്കുന്നില്ല. ഗോപാലക്കുറുപ്പ് സംസാരത്തിന്ടയില്‍ എന്നെ ശ്രദ്ധിക്കുന്നുണ്ട്. ഞാന്‍ ഒളികണ്ണാല്‍ അദ്ദേഹത്തേയും.
    "എന്താടാ, അതു കത്തിക്കണോ?" ഗോപാലക്കുറുപ്പ് എന്നോടാരാഞ്ഞു. ഞാന്‍ തലയാട്ടി.
       "എന്നാല്‍ വാ, എന്റെ അടുത്ത് വന്നിരിക്ക് " ഞാന്‍ അദ്ദേഹത്തിന്റെ മടിയില്‍ കയറിയിരുന്നു. കുറുപ്പത് പല പ്രാവശ്യം അടയ്ക്കുകയും തുറക്കുകയും ചെയ്തു. തീ കത്തുന്നുമുണ്ട്. പക്ഷെ അടുത്ത തവണ  തുറന്നപ്പോള്‍ ഞാന്‍ ഒരു സൂത്രം ഒപ്പിച്ചു. അടയ്ക്കുന്നതിനു മുമ്പ് ഒരൊറ്റ ഊതിന് ഞാന്‍ അതു കെടുത്തി. എനി കത്തുന്നത് ഒന്ന് കാണണമല്ലോ? പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അടുത്ത തവണയും അതു കത്തി! ഞാന്‍ വിചാരിച്ചു, ഇയാളൊരു മാസ്മരിക പുരുഷന്‍ തന്നെ. ഞാന്‍ ഊതിക്കെടുത്തിയിട്ടും അദ്ദേഹമതു കത്തിച്ചുകളഞ്ഞല്ലോ! കുറെ നേരം അതുമായി കളിച്ചു. സത്യത്തില്‍ ആ ലൈറ്റര്‍ എനിക്ക വേണമെന്നുണ്ടായിരുന്നു. ഒടുവില്‍ മടി കൂടാതെ ഞാന്‍ ചോദിച്ചു.
"ഇത് ഇയ്ക്ക് തര്വോ?"
"എന്തിനാ..."
"അച്ഛന് കൊടുക്കാന്‍. അച്ഛന്‍ തീപ്പെട്ടി കൊണ്ടല്ലേ ചുരുട്ട് തീപ്പിടിപ്പിക്കുന്നത്."
"അത് നീ വീട്ടില്‍ പോവുന്ന അന്ന് തരാം. ഇപ്പോള്‍ നിനക്ക് വേറൊരു സാധനം തരാം."
"എന്താ?"
"വത്തക്ക, നിനക്കിഷ്ടമാണോ?"
        എനിക്കിഷ്ടമാണെന്ന് മാത്രമല്ല, വളരെ അപൂര്‍വമായെ അക്കാലത്ത് തണ്ണിമത്തന്‍ ഞാന്‍ കണ്ടിട്ടുള്ളൂ. നിടുമ്പോക്കുളങ്ങര പരദേവതാ ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയപ്പോള്‍ ഒരു കഷണം അച്ഛന്‍ വാങ്ങിത്തന്നിട്ടുണ്ട്. പിന്നീട് കണ്ടിട്ടില്ല.
"എവിടെ വത്തക്ക?"  എനിക്ക് ആകാംക്ഷയായി
"എന്റെ കൂടെ വന്നാല്‍ തരാം " ഗോപാലക്കുറുപ്പ് കണ്‍കുളിര്‍ക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ കുറുപ്പിന്റെ കൂടെപ്പോവാന്‍ തയ്യാറായി. അനുവാദത്തിനു വേണ്ടി അമ്മയെ നോക്കി.
"കുറുപ്പേ, ഇവനാളൊരു പീക്കിരിയാ. ശ്രദ്ധിച്ചോളേണമേ " അമ്മ പറഞ്ഞു
അദ്ദേഹം എന്റെ കയ്യും പിടിച്ച് വയല്‍ ഭാഗത്തേക്കു നടന്നു. അധികം നടക്കേണ്ടി വന്നില്ല. ഞങ്ങളുടെ പറമ്പില്‍ത്തന്നെയാണ് ഗോപാലക്കുറുപ്പിന്റെ തണ്ണിമത്തന്‍ കൃഷി. മൂന്ന് കണ്ടത്തിലുണ്ട്. ചെറുതും വലുതുമായി നൂറിലധികം വരും കായ്കള്‍. എന്റെ കണ്ണ് വിടര്‍ന്നു.
"മോനേതാണ് വേണ്ടത്? ഇഷ്ടമുള്ളതൊന്നു നീ പറിച്ചോ." 
          ഞാന്‍ വരമ്പത്തു കൂടി ഒന്നുമറിയാത്തവനെപ്പോലെ നടന്നു. പക്ഷെ ആ നടത്തത്തിനിടയില്‍ ഏതാണ് ഏറ്റവും വലിയതെന്ന പര്യവേക്ഷണത്തിലായിരുന്നു ഞാന്‍. പതുക്കെ താഴെയിറങ്ങി മുഴുത്ത ഒരെണ്ണം (എന്റമ്മോ, 10 കിലോയെങ്കിലും വരുന്ന ഒരെണ്ണം!) തൊട്ടു കാണിച്ചു. കുറുപ്പ് എന്റെ അരികിലെത്തി പറഞ്ഞു.
"ഏതു പറിച്ചാലും എനിക്ക് പ്രശ്നമല്ല. പക്ഷെ ഒരു കാര്യം. നീ പറിക്കുന്ന വത്തക്ക നീ തന്നെ ഉമ്മറത്തെത്തിക്കണം."
"ശരി, എനിക്കിതു മതി"
കുറുപ്പ് മടിയില്‍ നിന്നും ഒരു ചെറിയ പേനാക്കത്തിയെടുത്ത് അതിന്റെ കണ്ണി അറുത്തു.
"എടുത്തോ."
ഞാന്‍ അത് എടുക്കാന്‍ ശ്രമിച്ചെങ്കിലും പൊങ്ങുന്നില്ല. അയാള്‍ എന്നെ നോക്കിയൊരു കള്ളച്ചിരി പാസാക്കുന്നുണ്ട്. ഇത് ഉമ്മറത്തെത്തിച്ചില്ലെങ്കില്‍ എനിക്ക് കിട്ടില്ലല്ലോ? പെട്ടെന്ന് എനിക്കൊരു ബുദ്ധി തോന്നി. നല്ല ഗോളാകൃതിയുള്ള മത്തനാണ്. ഒന്ന് ഉരുട്ടി നോക്കാം. അല്പം ശക്തി പ്രയോഗിച്ചപ്പോള്‍ അത് ഉരുളാന്‍ തുടങ്ങി. രണ്ടു മീറ്ററെങ്കിലും ഞാന്‍ ഉരുട്ടിയിരിക്കും. കുറുപ്പ് പറഞ്ഞു.
"അമ്പട കള്ളാ, നീ ആളൊരു പീക്കിരി തന്നെ! ഞാനെടുത്തു കൊണ്ടുവരാം, നീ നടന്നോ"
         ഞാന്‍ മുമ്പില്‍ പോയാല്‍ ഇയാള്‍ ഇതുംകൊണ്ട് ഇതുവഴി പോയ്ക്കളഞ്ഞാലോ.........
"ഇങ്ങള് മുമ്പില് നടക്കീന്‍. ഇനിക്ക് കോലായിലേക്കുളള വഴി അറിഞ്ഞൂടാലോ...."
         കുറുപ്പ് വത്തക്കയുമായി മുമ്പിലും കോണകവാലാട്ടിക്കൊണ്ട് പുറകെ ഞാനും.  വത്തക്ക വരാന്തയില്‍ വെച്ച് കുറുപ്പ് അമ്മയോട് പറഞ്ഞു
"ടീച്ചറേ, ഒരു വലിയ കത്തി എടുത്തോ, നമുക്കിതു മുറിക്കാലോ"
"കത്തിയൊന്നും വേണ്ട. ഞാനിതൊറ്റയ്ക്കു തിന്നും."
       എന്റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു. നാളെ വരാമെന്നും പറഞ്ഞ് ഗോപാലക്കുറുപ്പ് മുറ്റത്തേക്കിറങ്ങി. തണ്ണിമത്തനും കെട്ടിപ്പിടിച്ച് വരാന്തയിലിരിക്കുന്ന എന്റ നോട്ടം അപ്പോഴും പോനാക്കത്തിയും സിഗാര്‍ലൈറ്ററും ഒളിപ്പിച്ച ആ മടിയിലേക്കായിരുന്നു!



6 comments:

Madhu said...

കൊള്ളാം മാഷെ

വി.കെ. നിസാര്‍ said...

ഇതാ ഞാന്‍ മുമ്പ് പറഞ്ഞത്..! 'ഒരു ദേശത്തിന്റെ കഥ'വായിക്കുംപോലെയുണ്ടെന്ന്. ജനാര്‍ദ്ധനന്‍മാഷിന്റെ ബാല്യകഥകളുടെ ബാക്കി കൂടി കേള്‍ക്കാന്‍ തിടുക്കമായി.

Kalavallabhan said...

തുടരട്ടെ...

അസീസ്‌ said...

നന്നായിട്ടുണ്ട്. കഥ തുടരട്ടെ

Unknown said...
This comment has been removed by the author.
കുണ്ടായിമാഷ് - താളിയോല said...

മാഷ്ക്ക് എന്നെ മനസ്സിലായില്ല എന്ന് തോന്നുന്നു.നമ്മളൊരുമിച്ച് തടമ്പാട്ട്താഴത്ത് 5 ദിവസം ഐ.ടി.ട്രെയിനിംഗില്‍ നമ്മള്‍ ഒന്നിച്ചുണ്ടായിരുന്നു.
എല്ലാം ഭംഗിയായിട്ടുണ്ട് സര്‍