പോസ്റ്റുകള്‍

Friday, December 3, 2010

ഘടോല്‍ക്കചന്‍






ഘടോല്‍ക്കചന്‍
************
ആരു ഞാന്‍? ഇക്കുരുക്ഷേത്രഭൂമിയില്‍
ആദിത്യ പുത്രന്റെയമ്പേറ്റു മാറിടം കീറി- 
യൊഴുകിപ്പരക്കും നിണം തന്നിലേകനായ്‌
ആലംബഹീനനായ്‌ കേഴുന്നു
ആരു ഞാന്‍ മദോന്മത്ത ചിന്തകള്‍ പൂട്ടിയ
തേരു തെളിച്ചലറിക്കുതിച്ചവന്‍
ആരു ഞാന്‍ എന്നെത്തന്നെ തിരിയാതുഴലുന്ന
പീഢിതന്‍ , എല്ലാമോര്‍മ്മയില്‍ വരുന്നിപ്പോള്‍!
അധികാരക്കൊതി മൂത്ത കുരുടന്റെ കണ്ണിലെ
കരടായി കനലായുയര്‍ന്നു നില്‍ക്കേ
അപരാധമേലാത്ത പെണ്ണിനെ കളിയിലെ- 
യവസാന കരുവായൊരുക്കി നിര്‍ത്തേ
സത്യവും നീതിയും കരിന്തുണിക്കീറിനാ- 
ലാന്ധ്യം സ്വയം വരിച്ചന്നു നില്‍ക്കേ
ധര്‍മ്മപുത്രന്മാരധര്‍മ്മികള്‍ തന്മുമ്പില്‍
കര്‍മ്മവിമുഖരായ്‌ തരിച്ചിരിക്കേ
കുറുമുന്നണി തീര്‍ത്ത ശകുനിമാരധികാര- 
ക്കറുവില്‍പ്പുറത്താക്കി കാടു വാണോ- 
രതിശക്തവിപ്ലവക്കാറ്റിന്‍ മകനുടെ
അവിഹിത വേഴ്ചതന്‍ ബാക്കിയായി
പ്രതികാര രാഷ്ട്രീയ രാക്ഷസിപ്പെണ്ണിന്റെ
അരുമസന്താനമായ്‌ ഞാന്‍ പിറന്നു. 
സമരാങ്കണങ്ങളിലിടിമുഴക്കം തീര്‍ക്കും
പ്രതികാരജ്വാലയായ്‌ ഞാന്‍ വളര്‍ന്നു

വനമര്‍മ്മരങ്ങളെ പാദപതനങ്ങളാല്‍
വിറതീര്‍ത്തരക്ഷിത മൗനങ്ങളാക്കിയും
വിടപാഗ്ര ശിഖരനീഢങ്ങളില്‍ കിളിമുട്ട
ചെറുകല്ലുതെറ്റിയെറിഞ്ഞുടച്ചൂം
ഭയചകിതരായ് പായുമേണങ്ങളേ-
ദ്ദയാരഹിതമായോടിപ്പിടിച്ചരിഞ്ഞും
ഗിരിഗഹ്വരങ്ങളില്‍ തപമെഴും ശാന്തിയെ
അരണിപ്പൊരിയാലെരിച്ചൊഴിച്ചും
അതിരൗദ്ര ഭൗമചലനങ്ങളുറകൂടി- 
യെന്‍ കരളിലും യൌവനം കത്തിനില്‍ക്കേ
അവിഹിത ബന്ധിതനെങ്കിലും മല്‍താത- 
നഹിതമായരവാക്കുമോതിയില്ല
അടവിക്കു വെളിയിലായപരര്‍ക്കു തോന്നിയ
സുകൃതങ്ങളമ്മയറിഞ്ഞതില്ല

കാനനം തന്നില്‍ വെളിച്ചമെവിടേ
അന്ധകാരത്തിലറിവിന്നു സ്ഥാനമെവിടേ
അറിയേണ്ടതറിയാതെയറിയാത്തതറിയാതെ- 
യറിവുള്ള മൂഢനായ് കാടുനീളെ പുത്ത- 
നറിവും പകര്‍ന്നു ഞാന്‍ കാടു വാണു
അജ്ഞാതവാസം കഴിഞ്ഞു വന്നോര്‍ തന്‍
പ്രജ്ഞയില്‍ പോരിന്റെ നാമ്പു പൊടിച്ചതും
അച്ഛന്റെയിച്ഛയറിഞ്ഞ ഞാനെന്റെപേര്‍
ചൊല്ലിവിളിക്കാതെയോടിയണഞ്ഞതും
യുദ്ധക്കളത്തില്‍ മദിച്ചു നടന്നെങ്ങു- 
മക്ഷരാര്‍ത്ഥത്തില്‍ ഭീതി വിതച്ചതും
പാര്‍ത്ഥന്റെയന്ത്യ വിധിക്കായ് കരുതിയ
തീര്‍ത്ഥജലം വാങ്ങി മോന്തിക്കുടിച്ചതും
ആര്‍ത്തനാദത്തോടെ വീണുപിടഞ്ഞതും
സ്മാര്‍ത്തവിധിക്കാരുറക്കെച്ചിരിച്ചതും
ഓര്‍ക്കുന്നു ഞനെല്ലാമോര്‍ക്കുന്നു നിങ്ങളും
ഓര്‍ക്കുമോയെന്നെ ഘടോല്‍ക്കചനെ